തെരഞ്ഞെടുപ്പായി കഴിഞ്ഞാൽ സ്ഥാനാർഥി പ്രഖ്യാപനം കഴിഞ്ഞാൽ അടുത്ത നോട്ടം അപരൻമാരിലേക്കാണ്. അപരൻമാരുടെ രംഗപ്രവേശം ജയിച്ചപ്പോൾ ഉറപ്പിച്ചു വച്ച വിജയം നിസ്സാര വോട്ടുകൾക്ക് നഷ്ടമായി തോൽവി രുചിച്ചവരുമുണ്ട്. വടകരയിൽ മാത്രമല്ല കൊടുവള്ളിയിലും കുറ്റിയാടിയിലും തിരുവമ്പാടിയിലും ഉൾപ്പെടെ കോഴിക്കോട് ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും അപരൻമാർ സജീവമാണ്.
advertisement
മൂന്ന് രമമാരാണ് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ കെ രമയ്ക്ക് എതിരെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അതിൽ ഒരു അപരയുടെ പേരാകട്ടെ കെ കെ രമ എന്നു തന്നെയാണ്. ഇത് യു ഡി എഫിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കെ കെ രമ എന്ന അപരയെ കൂടാതെ പി കെ രമ, കെ ടി കെ രമ എന്നിവരാണ് മറ്റു അപരകൾ. അപരൻമാർ വോട്ട പിടിച്ച് കാലിടറിയ നിരവധി പ്രമുഖരുള്ള നാടാണ്. അതുകൊണ്ടു തന്നെ അപരൻമാരുടെ സാന്നിധ്യം നേതാക്കൾക്ക് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
കൊടുവള്ളിയിൽ കാരാട്ട് റസാഖിനെ വീഴിക്കാൻ രണ്ട് റസാഖ് മാരാണ് കളത്തിലിറങ്ങിയിരിക്കുന്നത്. അബ്ദുൽ റസാഖ് എന്നാണ് കാരാട്ട് റസാഖിന്റെ ശരിക്കുള്ള പേര്. ഇതേ പേരിൽ രണ്ടു പേരാണ് മത്സരിക്കാൻ കളത്തിലുണ്ട്. ഇവർക്ക് ഇനീഷ്യല് പോലുമില്ല എന്നതാണ് മറ്റൊരു കാര്യം. എം കെ മുനീറിന്റെ അപരനായി എം കെ മുനീർ ആണ് രംഗത്തുള്ളത്. ഇത് പോരാത്തതിന് ഒരു അബ്ദുൾ മുനീർ വേറെയുമുണ്ട്.
തിരുവമ്പാടിയിൽ എൽ ഡി എഫ് സ്ഥാനാർഥി ലിന്റോ ജോസഫിനും ഉണ്ട് ഒരു അപരൻ. ലിന്റോ ജോസഫ് എന്ന പേരിൽ തന്നെയാണ് അപരൻ. തിരുവമ്പാടിയിലെ യു ഡി എഫ് സ്ഥാനാർഥി ചെറിയ മുഹമ്മദിന് അപരനായി മറ്റൊരു ചെറിയ മുഹമ്മദാണ് ഉള്ളത്. ബാലുശ്ശേരിയിലെ യു ഡി എഫ് സ്ഥാനാർഥി ധർമ്മജന്റെ അപരന്റെ പേര് ധർമ്മേന്ദ്രൻ. നാദാപുരത്തെ വിജയനും പ്രവീണിനും ഉണ്ട് അപരൻമാർ.