''ആ നമ്പർ ടിപിയുടെ സഹപ്രവർത്തകർ ഡിലീറ്റ് ചെയ്തിട്ടില്ലെന്നാണ് കരുതുന്നത്. ടിപി വീണുപോയിടത്ത് നിന്നാണ് ഞങ്ങൾ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്, അതിന് ഈ ഓഫീസ് നമ്പറുകളും ഫോണ്‍ നമ്പറുകളും ഒന്നുകൂടെ സഹായകരമാകും എന്ന് കരുതുന്നു. ടി പിയെ എതു തരത്തിലാണോ ബന്ധപ്പെട്ടിരുന്നത് അതേതരത്തിൽ ഏതു സമയത്തും കക്ഷിരാഷ്ട്രീയ ഭേദമന്യെ ജനങ്ങൾക്ക് എംഎൽഎയെ വിളിക്കാം''- രമ ലൈവിൽ പറഞ്ഞു.
9447933040 എന്ന ടി.പി യുടെ നമ്പറാണ് വടകര എം എൽ എയുടെ പേരിൽ സജീവമാകുന്നത്. 0496 2512020 എന്ന ഓഫീസ് ലാന്‍ഡ് ലൈന്‍ നമ്പരിലും ജനങ്ങൾക്ക് രമയെ സഹായത്തിനായി വിളിക്കാവുന്നതാണ്.
advertisement
രമയുടെ വാക്കുകൾ-
പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
നിങ്ങൾ അപാരമായ സ്നേഹ വായ്പോടെ നിങ്ങളുടെ നിയമസഭാ പ്രതിനിധിയായി എന്നെ തെരഞ്ഞെടുത്തിട്ട് രണ്ടു മാസങ്ങളാവാറായി മണ്ഡലത്തിനകത്തു നിന്നും പുറത്തു നിന്നും ഏറെ ആവേശം പകരുന്ന പിന്തുണയും ഐക്യദാർഡ്യവുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഒപ്പം വടകരയിലെ ജനത ഏറെ പ്രതീക്ഷയോടെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത്. നിങ്ങളുടെയെല്ലാം പിന്തുണയും സഹകരണവും ഉള്ളതിനാൽ ആ പ്രതീക്ഷകൾ സാക്ഷാത്ക്കരിക്കാനാവുമെന്ന ശുഭാപ്തി വിശ്വാസം എനിക്കുണ്ട്. മണ്ഡലത്തിലെ ചില ജനകീയ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യവും പങ്കിടുന്നു.
കൂടുതൽ ഫലപ്രദമായി മണ്ഡലത്തിലെ ദൈനം ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എം എൽ എ ഓഫീസ് പ്രവർത്തിക്കുന്ന വിവരം ഇതിനോടകം അറിഞ്ഞിട്ടുണ്ടാവുമല്ലോ. വടകരയുടെ പ്രിയപ്പെട്ട എം.പി. കെ.മുരളിധരനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. മത / സാമുദായിക / രാഷ്ട്രീയ ഭേദമില്ലാതെ എവർക്കും എപ്പോഴും ഓഫീസിലേക്ക് സുസ്വാഗതം.
വിവിധ ആവശ്യങ്ങൾക്ക് ഓഫീസിൽ ബന്ധപ്പെടാനുള്ള ഔദ്യോഗിക നമ്പറുകൾ പരിചയപ്പെടാം.
+914962512020 ഇതാണ് വടകരയിലെ എം.എൽ.എ ഓഫീസ് നമ്പർ.
+919447933040 ഇത് എം.എൽ.എയുടെ ഔദ്യോഗിക നമ്പറാണ്.
ഇത് കേൾക്കുന്ന ചിലർക്കെങ്കിലും ഈ നമ്പർ ഓർമ്മയുണ്ടാവാം. സഖാവ് ടി.പി. ചന്ദ്രശേഖരൻ അവസാന നാൾ വരെ ഉപയോഗിച്ചിരുന്ന നമ്പറാണിത്.
ഈ നമ്പർവീണ്ടും ആക്ടീവാവുകയാണ്. ദേശീയ തലത്തിൽ തന്നെ സജീവ സമര സംഘടനാ പ്രവർത്തനമുണ്ടായിരുന്ന വിദ്യാർത്ഥി ജീവിതത്തിന് ശേഷം ടി.പി. യുടെ ജീവിത സഖാവായി , പ്രാദേശികമായ രാഷ്ട്രീയ പ്രവർത്തനങ്ങളും മഹിളാ സംഘടനവുമൊക്കെയായി കഴിഞ്ഞിരുന്ന ഞാൻ വീണ്ടും പൊതു രംഗത്ത് സജീവമായതിന്റെ പശ്ചാത്തലം നിങ്ങൾക്കറിയാമല്ലോ ! സ ടി.പി വീണു പോയിടത്തു നിന്ന് , മുന്നോട്ട്പോവുകയാണ് നമ്മൾ . 2012 മെയ് 4 വരെ പല തരം പൊതു ആവശ്യങ്ങൾക്ക് ജനങ്ങൾ നിരന്തരം വിളിച്ചിരുന്ന , സ. ടി.പി ജനതയെ കേട്ട ആ നമ്പറിൽ നമുക്ക് പരസ്പരം കേൾക്കാം..
കെ.കെ രമ
നിയമസഭയിലും താന്‍ ടിപി ചന്ദ്രശേഖരന്റെ ശബ്ദമാകുമെന്ന് കെ കെ രമേ നേരത്തെ വ്യക്തമാക്കിയിരുന്നു.
