പേട്ട സ്വദേശി വിനയ് പ്രകാശിന്റെ പരാതിയിൽ തടഞ്ഞുനിർത്തൽ, അസഭ്യം പറയൽ, മർദ്ദനം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ, വിശദമായ പരിശോധനയ്ക്ക് ശേഷം ഈ കേസ് റദ്ദാക്കാൻ തീരുമാനിച്ചു. മിഥുൻ റോയിക്കെതിരായ കേസ് റദ്ദാക്കുന്ന കാര്യവും ഇപ്പോൾ പൊലീസിന്റെ പരിഗണനയിലാണ്.
ഫോർട്ട് എസിപി കമ്മീഷണർക്ക് സമർപ്പിക്കുന്ന റിപ്പോർട്ടിൽ മർദ്ദനം മുൻകൂട്ടി പ്ലാൻ ചെയ്തതല്ലെന്ന് വ്യക്തമാക്കുന്നുണ്ട്. ഷോപ്പിംഗ് മാളിലെത്തിയ മിഥുനെ അവിടെയുണ്ടായിരുന്ന എസ്എഫ്‌ഐ പ്രവർത്തകർ തിരിച്ചറിയുകയും ഇത് തർക്കത്തിൽ കലാശിക്കുകയുമായിരുന്നു. മിഥുൻ പ്രവർത്തകരെ തള്ളിമാറ്റുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണെങ്കിലും ഇതിൽ പ്രകോപിതരായ പ്രവർത്തകർ മിഥുനെ ചവിട്ടുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
advertisement
കഴിഞ്ഞ ഡിസംബർ 31-ന് ശംഖുമുഖത്ത് നടന്ന സംഘർഷത്തിൽ മിഥുൻ അടക്കമുള്ള പൊലീസുകാർ ലാത്തിവീശിയതിൽ എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായാണ് ശനിയാഴ്ച മാളിൽ വെച്ച് മിഥുനെതിരെ ആക്രമണമുണ്ടായത്. നേരത്തെ മിഥുനെതിരെ ജാമ്യമില്ലാ വകുപ്പും മർദ്ദിച്ച പ്രവർത്തകർക്കെതിരെ നിസ്സാര വകുപ്പുകളും ചുമത്തിയ വഞ്ചിയൂർ പൊലീസിന്റെ നടപടി വലിയ വിവാദമായിരുന്നു.
നിലവിൽ കേസിൽ അറസ്റ്റിലായ വിനയ്, സുർജിത്ത് എന്നീ എസ്എഫ്‌ഐ പ്രവർത്തകർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. മാളിലെ കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
