തിരുവിതാംകൂർ രാജാവ് പണം കൊടുത്ത് വാങ്ങിയതും 1948ൽ ഇന്ത്യൻ സർക്കാർ അംഗീകരിച്ച ഉടമ്പടി അനുസരിച്ച് തിരുവിതാംകൂർ മഹാരാജാവിന്റെ സ്വകാര്യ സ്വത്തുക്കളിൽ ഉൾപ്പെടുത്തിയതുമായ ഭൂമിയാണ് ട്രാവൻകൂർ ഹൗസ് സ്ഥിതി ചെയ്യുന്ന 14 ഏക്കറെന്നു രാജകുടുംബം ചൂണ്ടിക്കാട്ടുന്നു. 1948 മാർച്ച് ഒന്നുമുതൽ ഈ ഭൂമിയും കെട്ടിടവും മാസം 3500 രൂപ നിരക്കിൽ സോവിയറ്റ് എംബസിക്ക് 10 വർഷത്തേക്ക് പാട്ടത്തിനു നൽകിയിരുന്നു. ഇതിന്റെ കരാർ രാജകുടുംബത്തിന്റെ പക്കലുണ്ട്. ഈ പാട്ടക്കാലാവധി കഴിഞ്ഞതോടെ കരാറോ രാജകുടുംബത്തിന്റെ അംഗീകാരമോ ഇല്ലാതെ സ്ഥലം സംസ്ഥാന സർക്കാരിന്റെ പക്കലായെന്നാണ് പരാതി.
advertisement
Also Read- ഡൽഹിയിലെ ട്രാവൻകൂർ ഹൗസ് വിൽപന: ഇടപാടുമായി ബന്ധമില്ലെന്ന് കവടിയാർ കൊട്ടാരം; കേന്ദ്രത്തിന് കത്ത്
നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനുകളുമായി ലയിച്ച ഘട്ടത്തിൽ രാജകുടുംബാംഗങ്ങളുമായി കേന്ദ്രം ഉണ്ടാക്കിയ കരാറുകൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 363 പ്രകാരം സംരക്ഷണമുണ്ട്. ഇത് ലംഘിക്കാനാവില്ല. ഇതിനാൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അനുമതിയില്ലാതെ ഈ സ്വത്തിൽ മാറ്റം വരുത്താനാകില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2019ൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ട് രാജകുടുംബാംഗമായ ആദിത്യ വർമ ന്യൂഡൽഹി ലാൻഡ് ആൻഡ് ഡവലപ്‌മെന്റ് കമ്മീഷണർക്ക് അപേക്ഷ നൽകിയിരുന്നു. കമ്മീഷണർ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിനോടു വിശദീകരണം തേടിയെങ്കിലും ഇതുവരെ തുടർ നടപടികളുണ്ടായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി പോലുമില്ലാതെയാണ് കോടികൾ ചെലവാക്കി നവീകരണം നടത്തിയതെന്നും രാജകുടുംബം ആരോപിക്കുന്നു. ഇതിൽ നിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിക്കും രാജകുടുംബം കത്ത് നൽകും.
