പൊലീസും ബന്ധുക്കളും അഗ്നിശമനസേനയും നാട്ടുകാരും ഒരുപോലെ നടത്തിയ തിരച്ചിലിനൊടുവിലാണ് തൊട്ടടുത്തുള്ള റബർ തോട്ടത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. എന്നാൽ വെള്ളിയാഴ്ച മുഴുവൻ തിരഞ്ഞിട്ടും കണ്ടെത്താൻ സാധിക്കാത്ത പ്രദേശത്ത് നിന്ന് രാവിലെയോടെ കുട്ടിയെ കണ്ടെത്തിയതിൽ നാട്ടുകാർ സംശയമുയർത്തുന്നുണ്ട്.
അഞ്ചല്‍ തടിക്കാട്ടില്‍ അന്‍സാരി - ഫാത്തിമ ദമ്പതികളുടെ മകന്‍ ഫര്‍ഹാനെയാണ് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കാണാതായത്. കുട്ടിയുടെ അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പം സമീപത്തുള്ള റബർ തോട്ടത്തിലേക്ക് പോയതായിരുന്നു കുട്ടി. അമ്മ കരുതി മുത്തശ്ശിയുടെ പക്കൽ കുട്ടി ഉണ്ടാകുമെന്ന്. എന്നാൽ മുത്തശ്ശി കുട്ടി അമ്മയുടെ പക്കൽ ഉണ്ടെന്നാണ് കരുതിയത്. തിരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന വിവരമറിയുന്നത്. തുടർന്ന് ബന്ധുക്കളും നാട്ടുകാരും പോലീസും ചേർന്ന് പ്രദേശത്ത് ശക്തമായ തിരച്ചിൽ നടത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും എത്തി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ രാത്രി പന്ത്രണ്ട് മണിയോടെ തിരച്ചിൽ നിർത്തുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെയോടെ വീണ്ടും തിരച്ചിൽ ആരംഭിച്ചതോടെയാണ് തലേ ദിവസം രാത്രി കുട്ടിക്ക് വേണ്ടി തിരഞ്ഞയിടത്ത് നിന്ന് കണ്ടെത്തിയത്.
advertisement
"ഞങ്ങൾ രാത്രിയിൽ ഉറങ്ങിയിട്ടില്ല. മനഃപൂർവം കൊണ്ടുവെച്ചതാണ്. കൊച്ച് പേടിച്ചിട്ടില്ല. മഴയൊന്നും തട്ടിയിട്ടില്ല, കൊച്ച് ആൾക്കൂട്ടത്തെ കണ്ട് ഹാപ്പിയാണ്. ഒരു കുഴപ്പവും ഇല്ല. മനപൂർവം ആരോ കൊണ്ടു വെച്ചതാണ്"- നാട്ടുകാർ ആരോപിച്ചു.
ഒരുരാത്രിമുഴുവൻ വീട്ടിൽ നിന്ന് പുറത്തായിരുന്നത് കൊണ്ട് തന്നെ കുട്ടിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യസ്ഥിതി സാധാരണനിലയിലാണെന്നാണ് വിവരം. കുട്ടിയുടെ വസ്ത്രങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ എടുത്തു കൊണ്ടു പോയ ശേഷം തിരികെ കൊണ്ടുവെച്ചതാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ വസ്ത്രങ്ങൾ പരിശോധിക്കുന്നത്.
കുട്ടിയെ പരിശോധിച്ച ഡോക്ടറുടെമൊഴി പോലീസ് രേഖപ്പെടുത്തി. കുട്ടിയുടെ ദേഹത്ത് ചെളിപുരണ്ടിട്ടുണ്ടെന്നും മഴ നനഞ്ഞ അവസ്ഥയിലാണെന്നുമാണ് ഡോക്ടർ മൊഴി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രാഥമികമായ വിവര ശേഖരണമാണ് ഇത്.
വീട്ടിൽ നിന്ന് ഒരു കിലോ മീറ്ററോളം ദൂരത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തട്ട് തട്ടായി കിടക്കുന്ന റബർ തോട്ടമായത് കൊണ്ട് തന്നെ ഇത്രയും ദൂരത്തിൽ എങ്ങനെ കുട്ടി എത്തും എന്ന നാട്ടുകാരുടെ സംശയത്തിന് പോലീസ് നൽകുന്ന വിശദീകരണം; വളരെ ആക്ടീവ് ആയിട്ടുള്ള കുട്ടിയാണ്. അമ്മയ്ക്കൊപ്പം നേരത്തേയും ഇത്തരത്തിലുള്ള ചെറിയ തട്ട് തട്ടായിട്ടുള്ള പ്രദേശങ്ങൾ ചാടിക്കടന്ന് പോയിട്ടുണ്ട്. അങ്ങനെ എത്തിയതാകാം എന്നാണ് പോലീസ് വിശദീകരിക്കുന്നത്. എന്നാൽ നാട്ടുകാർ സംശയം ഉന്നയിച്ചതോടെ ശക്തമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
