തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തീരുമാനമല്ല ഇതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, കെ. സുരേന്ദ്രൻ, എം.എൽ. അശ്വിനി എന്നിവർ ജനങ്ങളുടെ പ്രശ്നം മന്ത്രാലയത്തെ ധരിപ്പിച്ചിരുന്നു. മറ്റ് രാഷ്ട്രീയ പാർട്ടികളാരും തന്നെ മന്ത്രാലയത്തെ സമീപിച്ചിട്ടില്ലെന്നും എൽ.ഡി.എഫ്-യു.ഡി.എഫ് സഖ്യത്തിന്റേത് വെറും 'തിരഞ്ഞെടുപ്പ് സ്റ്റണ്ട്' മാത്രമാണെന്നും മന്ത്രി വിമർശിച്ചു.
ടോൾ പ്ലാസ നിർത്തലാക്കിയതിന്റെ ക്രെഡിറ്റിനെച്ചൊല്ലി ബിജെപിയിൽ ആഭ്യന്തര തർക്കം രൂക്ഷമാകുന്ന സൂചനകളാണ് പുറത്തുവരുന്നത്. ടോൾ പൂട്ടിക്കാൻ ഇടപെട്ടത് രാജീവ് ചന്ദ്രശേഖറും ജില്ലാ നേതൃത്വവുമാണെന്ന് ബിജെപി ജില്ലാ അധ്യക്ഷ എം.എൽ. അശ്വിനി പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മുതൽ ജില്ലാ കമ്മിറ്റി നടത്തിയ ഇടപെടലുകൾ അവർ വിശദീകരിച്ചു. സെപ്റ്റംബറിൽ തന്നെ രാജീവ് ചന്ദ്രശേഖർ നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയിരുന്നു. ആക്ഷൻ കമ്മിറ്റിയുടെ സമരങ്ങൾ വെറും നാടകമാണെന്നും അശ്വിനി പരിഹസിച്ചു.
advertisement
നേരത്തെ, ടോൾ നിർത്തലാക്കിയതിൽ മോദിക്കും ഗഡ്കരിക്കും നന്ദി അറിയിച്ച് കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ആരിക്കാടിയിലെ ടോൾ പിരിവു കേന്ദ്രം നിർത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം തീരുമാനിച്ചു. ശ്രീ. നിതിൻ ഗഡ്കരി അവർകൾക്കും ശ്രീ. നരേന്ദ്രമോദിജിയ്ക്കും മഞ്ചേശ്വരത്തെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നു എന്നായിരുന്നു കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്നാൽ, ജില്ലാ കമ്മിറ്റിയുടെ അപേക്ഷ കേന്ദ്രത്തിലെത്തിക്കാൻ സഹായിച്ച സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയുന്നുവെന്നാണ് അശ്വിനി വ്യക്തമാക്കിയത്. കെ. സുരേന്ദ്രനെ മനഃപൂർവ്വം ഒഴിവാക്കി രാജീവ് ചന്ദ്രശേഖറിന് പ്രാധാന്യം നൽകിയ അശ്വിനിയുടെ പ്രസ്താവന പാർട്ടിയിലെ ഭിന്നതയാണ് പുറത്തുകൊണ്ടുവരുന്നത്.
ദീർഘകാലമായി നാട്ടുകാർ നടത്തിവന്ന സമരത്തിനാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ടോൾ പ്ലാസ ഫയൽ അവസാനിപ്പിച്ചതായി നിതിൻ ഗഡ്കരിയുടെ ഓഫീസ് ബിജെപി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
