ഇ.പി ജയരാജനെയും സജി ചെറിയാനെയും ജനങ്ങളെ അധിക്ഷേപിക്കാന്‍ മുന്‍നിരയില്‍ നിര്‍ത്തുന്നത് നല്ലതാണ്. പിണറായിയുടെ രാജസദസിലെ വിദൂഷകന്റെ ജോലി ഇരുവരും നന്നായി ചെയ്യുന്നുണ്ട്. അതുകൊണ്ടൊന്നും ഈ സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ട. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. ജാമ്യമില്ലാ കേസു പ്രകാരം ജയിലില്‍ പോകാന്‍ തയാറാണെന്നതാണ് ഇതിനുള്ള മറുപടി. എറണാകുളത്ത് മുന്‍ മന്ത്രി അനൂപ് ജേക്കബ്, ഡി.സി.സി അധ്യക്ഷന്‍ ഷിയാസ് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലില്‍ പോയി സമരം ചെയ്യുന്ന പാവങ്ങളെ സംരക്ഷിക്കും. ഞങ്ങള്‍ അവരെ കുരുതി കൊടുക്കില്ല. യു.ഡി.എഫ് ഉയര്‍ത്തിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ സമരം ചെയ്യുന്നത്.
advertisement
അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചിരിക്കുന്നത് കൊണ്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സി.പി.എം നേതാക്കളും ചേര്‍ന്ന് ജനങ്ങളെ അധിക്ഷേപിക്കുന്നത്. വരേണ്യവര്‍ഗത്തിന് വേണ്ടി സംസാരിക്കുന്നതിനാല്‍ ഇവര്‍ക്കിപ്പോള്‍ ജനകീയ സമരങ്ങളെ പുച്ഛമാണ്. ജനങ്ങളുമായി സംസാരിക്കുമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. ഇത്രകാലവും ജനങ്ങളുമായി സംസാരിക്കാന്‍ തയാറായിരുന്നില്ല. ഇഷ്ടമുള്ള പൗര പ്രമുഖന്‍മാരെ വിളിച്ചു ചേര്‍ത്ത് സര്‍ക്കാര്‍ അവരോടെ സംസാരിക്കാന്‍ പോയപ്പോള്‍ കേരളത്തിലെ യു.ഡി.എഫ് സംസാരിച്ചത് കേരളത്തിലെ ജനങ്ങളുമായാണ്. സില്‍വര്‍ ലൈനിന്റെ അപകടത്തെ കുറിച്ചാണ് പ്രതിപക്ഷം ജനത്തെ ബോധ്യപ്പെടുത്തിയത്. സാധാരണക്കാരായ ജനങ്ങളുമായി സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് ബോധ്യമായത്. ആ തീരുമാനത്തെ യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. പക്ഷെ സമരത്തെ മുഴുവന്‍ ആക്ഷേപിക്കുകയാണ്. പിപ്പിടി വിദ്യ, ചെപ്പടി വിദ്യ, വര്‍ഗീയത, തീവ്രവാദം എന്നിങ്ങനെ സമരത്തെക്കുറിച്ച് എന്തെല്ലാമാണ് പറയുന്നത്. അടികൊള്ളേണ്ട സമരമാണ് യു.ഡി.എഫ് നടത്തിയതെന്നാണ് സി.പി.എം സെക്രട്ടറി പറഞ്ഞത്.
പദ്ധതിയെ കുറിച്ച് പരസ്പര വിരുദ്ധമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടി നേതാക്കളും കെ- റെയില്‍ ഉദ്യോഗസ്ഥരും സംസാരിക്കുന്നത്. ഡി.പി.ആര്‍ നന്നായി പഠിച്ചിട്ടുണ്ടെന്നും അതില്‍ ബഫര്‍ സോണ്‍ ഇല്ലെന്നുമാണ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ ബഫര്‍ സോണ്‍ ഉണ്ടാകുമെന്നും ആ ബഫര്‍ സോണില്‍ വീട് പണിയാന്‍ അനുമതി നല്‍കില്ലെന്നുമാണ് കെ- റെയില്‍ എം.ഡി മണിക്കൂറുകള്‍ക്കകം വ്യക്തമാക്കിയത്.
ഡി.പി.ആറിലെ വസ്തുതാപരമായ തെറ്റുകളാണ് ഇവരെല്ലാം ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ ഒന്ന്, ഡി.പി.ആറില്‍ വേറൊന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കെ- റെയില്‍ എം.ഡിയും പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ആദ്യം സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ ഈ വിഷയം പഠിക്കണം. മന്ത്രിമാര്‍ക്കോ പാര്‍ട്ടി നേതാക്കള്‍ക്കോ ഡി.പി.ആറിനെ കുറിച്ച് പോലും അറിയില്ലെന്നും സതീശൻ പറഞ്ഞു.