താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ പ്രവർത്തനം പൂർണമായും നിർത്തിവെച്ചതായും, മറ്റ് സർക്കാർ ആശുപത്രികളിൽ അത്യാഹിത വിഭാഗം (Casualty) മാത്രമേ പ്രവർത്തിക്കുകയുള്ളൂ എന്നും കെജിഎംഒഎ നേതാക്കൾ വ്യക്തമാക്കി.
ജോലി സുരക്ഷ ഉറപ്പാക്കുന്നതിൽ സംവിധാനം പൂർണമായും പരാജയപ്പെട്ടെന്ന് കെജിഎംഒഎ ആരോപിച്ചു. ഡോക്ടർ വന്ദനദാസ് കൊല്ലപ്പെട്ട സമയത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാഴായെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.
ഡോക്ടറെ വെട്ടിയ സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതികരിച്ചു. അക്രമം അപലപനീയമാണെന്നും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
advertisement
ഇന്ന് ഉച്ചയോടെയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെച്ച് ഡോക്ടർക്ക് വെട്ടേറ്റത്. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഓഗസ്റ്റിൽ മരിച്ച ഒമ്പതുവയസ്സുകാരിയുടെ പിതാവായ സനൂപ് ആണ് ആക്രമണം നടത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
വടിവാളുമായി ആശുപത്രിയിലേക്ക് കടന്നുചെന്ന സനൂപ്, ഡോക്ടർ വിപിൻ്റെ തലയിൽ വെട്ടുകയായിരുന്നു. "എൻ്റെ മകളെ കൊന്നു കളഞ്ഞവനല്ലേ, എൻ്റെ കുട്ടിക്ക് നീതി ലഭിച്ചില്ല" എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. സാരമായി പരിക്കേറ്റ ഡോ. വിപിനെ പ്രാഥമിക ചികിത്സ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഡോക്ടർ അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയെ ആദ്യം ചികിത്സിച്ചത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. ഈ സമയത്ത് ആശുപത്രി അധികൃതരുടെ ഭാഗത്ത് അലംഭാവം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചിരുന്നു. പനി ബാധിച്ച് എത്തിയ കുട്ടിക്ക് വേണ്ട ചികിത്സ നൽകിയില്ലെന്നായിരുന്നു അന്ന് കുടുംബം പരാതിപ്പെട്ടിരുന്നത്.