വാർത്താക്കുറിപ്പിലൂടെയാണ് കത്തോലിക്ക കോൺഗ്രസ് പ്രതികരണം നടത്തിയത്. വെള്ളാപ്പള്ളിയുടെ സമുദായം മാത്രം ഇവിടെ മതിയെന്ന് പറയുന്നത് വർഗീയതയാണെന്നും പറഞ്ഞു. എവിടെയാണ് ക്രൈസ്തവ സഭാ നേതൃത്വം അന്യായമായി ഇടപെട്ട് അനർഹമായ എന്തെങ്കിലും മറ്റു സമുദായക്കാരിൽ നിന്ന് വെട്ടിപ്പിടിച്ചിട്ടുള്ളത് എന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണമെന്നും കൂട്ടിച്ചേർത്തു.
വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടു. അദ്ദേഹത്തെപ്പോലെ ഒരു സമുദായ സംഘടനയുടെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി സമചിത്തതയോടും സഹിഷ്ണുതയോടും സംസാരിക്കേണ്ടത് പൊതു സമൂഹത്തിന്റെ സമാധാനത്തോടെയുള്ള സഹവർത്തിത്വത്തിന് അനിവാര്യമാണ്. നിരുത്തരവാദിത്വപരമായ പ്രസ്താവനകൾ ആര് നടത്തിയാലും അത് കേരളീയ പൊതുസമൂഹം അവഗണനയോടെ തള്ളിക്കളയുമെന്ന് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
advertisement
സമുദായ നേതാവ് എന്ന നിലയിൽ വെള്ളാപ്പള്ളിക്ക് അദ്ദേഹത്തിന്റെ സമുദായ അംഗങ്ങളെ ഉപദേശിക്കാം. അവരുടെ വളർച്ചക്കുവേണ്ടി പ്രായോഗിക നിർദ്ദേശങ്ങൾ നൽകാം. എന്നാൽ ഇതര സമുദായങ്ങളെ ഇകഴ്ത്തിക്കൊണ്ടോ ഇല്ലാതാക്കണമെന്ന ധ്വനിയോടയോ സംസാരിച്ചാൽ അത് നഗ്നമായ വർഗീയതയാണ് എന്ന് തുറന്നു പറയാതെ വയ്യ. സ്വന്തം സമുദായത്തിന് വേണ്ടി വാദിക്കുന്നതും അവരുടെ അവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്നതും തെറ്റല്ല. പക്ഷേ ഇതര സമുദായങ്ങളെ ഇകഴ്ത്തി കാണിച്ചുകൊണ്ടും അപഹസനീസ്മായ താരതമ്യം കൊണ്ടും ജുഗുപ്സാവഹമായ ധ്വനിയോടെ തന്റെ സമുദായം മാത്രം മതി ഇവിടെ എന്ന് ചിന്തിക്കുകയും യാതൊരു ഉളുപ്പുമില്ലാതെ പറയുകയും ചെയ്യുന്നത് വർഗീയത തന്നെയാണെന്ന് കേരള കോൺഗ്രസ് വ്യക്തമാക്കി.
ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിക്കുന്ന വെള്ളാപ്പള്ളി നടേശൻ ഒന്നു മനസ്സിലാക്കണം, രാഷ്ട്രീയകാര്യങ്ങളിൽ സാധാരണക്കാർക്ക് വേണ്ടിയാണ് ക്രൈസ്തവ സമുദായ നേതാക്കൾ സംസാരിക്കാറുള്ളത്. മുനമ്പം വിഷയം, മലയോര മേഖലയിലെ കർഷകരുടെ പ്രശ്നം, കുട്ടനാട് നെൽ കർഷകരുടെ വിഷയം, വന്യജീവി ആക്രമണം...... ഇതൊക്കെ ക്രൈസ്തവരെ മാത്രം ബാധിക്കുന്ന പ്രശ്നമല്ലല്ലോ.... പൊതുസമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഇടപെടുമ്പോഴും സാധാരണക്കാരന്റെ വിഷയങ്ങൾക്ക് പരിഹാരം ഉണ്ടാക്കുവാൻ നേതൃത്വം ഏറ്റെടുക്കുമ്പോഴും ക്രൈസ്തവരോടും ഇതര സമുദായ അംഗങ്ങളോടും അസൂയ തോന്നിയിട്ട് കാര്യമില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
എവിടെയാണ് ക്രൈസ്തവ സഭാ നേതൃത്വം അന്യായമായി ഇടപെട്ട് അനർഹമായ എന്തെങ്കിലും മറ്റു സമുദായക്കാരിൽ നിന്ന് വെട്ടിപ്പിടിച്ചിട്ടുള്ളത് എന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. അധികാരത്തിന്റെ അപ്പക്കഷണം നീട്ടിയാൽ സമചിത്തത നഷ്ടപ്പെടുന്നവരല്ല ക്രൈസ്തവ നേതൃത്വം എന്ന് വെള്ളാപ്പള്ളി നടേശൻ മനസ്സിലാക്കണമെന്നും പറയുന്നുണ്ട്.
