സുകുമാരൻ നായർ കാണിച്ച വിശാലമനസ്കതയ്ക്ക് നന്ദി പറയുന്നുവെന്നും ചേർത്തലയിൽ നടന്ന എസ്എൻ ട്രസ്റ്റ് പൊതുയോഗത്തിൽ സംസാരിക്കവേ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. റേറ്റിംഗ് കൂട്ടാൻ ചാനലുകാർ തന്നെ ഉപയോഗിക്കുന്നു എന്നും അദ്ദേഹം ആരോപിച്ചു.
"എസ്എൻഡിപി പറയുന്ന ഐക്യം നായാടി മുതൽ നസ്രാണി വരെയാണ്. ഇത് നേരത്തെ പ്രഖ്യാപിച്ച നയമാണ്. തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. അതിൽ പങ്കുചേരുന്നവർക്ക് പങ്കുചേരാം. അതിൽ ജാതിയോ മതമോ വർണമോ ഇല്ല. അതിൽ നമ്മൾക്ക് എതിർപ്പുള്ളത് മുസ്‌ലിം ലീഗിനോട് മാത്രമാണ്. അല്ലാതെ മുസ്‌ലിം മതത്തോടോ മറ്റ് മുസ്‌ലിം സംഘടനകളോടോ അല്ല. ലീഗ് എല്ലാം കൊണ്ടുപോയി. ഈഴവന് ഒന്നും കിട്ടിയില്ല. അത് ചൂണ്ടിക്കാട്ടിയപ്പോൾ സമുദായത്തെ ആക്ഷേപിച്ചു എന്നാക്കി. ലീഗ് കാണിച്ചത് വിഭാഗീയത. നമ്മൾക്കെതിരെ യുദ്ധം ചെയ്യാൻ വന്നു. അത് ചൂണ്ടിക്കാണിച്ച എന്നെ മുസ്‌ലിം വിരോധിയാക്കി കത്തിക്കാൻ നോക്കുന്നു. എന്നെ കത്തിച്ചാൽ പ്രശ്നം തീരുമോ? സംവാദത്തിന് തയാറുണ്ടോ? എന്റെ സംഘടനയെ തകർക്കാൻ ശ്രമമുണ്ടായാൽ അത് നോക്കിനിൽക്കാൻ സാധിക്കില്ല,’’ വെള്ളാപ്പള്ളി പറഞ്ഞു.
advertisement
എസ്എൻഡിപി യോഗം തുറന്ന പുസ്തകമാണെന്നും, ആർക്കും വിമർശിക്കാമെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടു.
‘‘സാമൂഹ്യനീതി എല്ലാവർക്കും കിട്ടണം. കിട്ടാതെ വരുമ്പോൾ തുറന്നുപറയേണ്ടി വരും. ജാതിവിവേചനത്തിൽ നിന്നാണ് ജാതി ചിന്ത ഉയർന്നുവരുന്നത്. സംഘടനയെ തകർക്കാൻ നോക്കുന്ന ശക്തികൾക്കെതിരെ വിരൽ ചൂണ്ടേണ്ടത് സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അതിനാലാണ് സുകുമാരൻ നായരുമായി ചേർന്ന് നായർ – ഈഴവ ഐക്യം ആലോചിച്ചത്. ഹിന്ദുക്കളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഐക്യത്തോടെ പോകാമെന്ന് അദ്ദേഹം മറുപടി നൽകുകയും ചെയ്തു. ഞാൻ മുഖ്യമന്ത്രിയുടെ വാഹനത്തിൽ കയറിയതിന് പലരും കുറ്റം പറഞ്ഞു. എനിക്ക് പിന്തുണ നൽകിയത് സുകുമാരൻ നായരാണ്. ഐക്യത്തിന് പിൻബലം തന്നതും അദ്ദേഹമാണ്. എന്റെ മകനെ അദ്ദേഹത്തിന്റെ മകനെ പോലെ സ്നേഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അതാണ് സുകുമാരൻ നായർ. അദ്ദേഹം നിഷ്കളങ്കനാണ്’’– വെള്ളാപ്പള്ളി പറഞ്ഞു.
‘‘എൻഎസ്എസിന്റെ ബോർഡ് കൂടി ചില തീരുമാനങ്ങൾ എടുത്തു. സംഘടനയുടെ ജനറൽ സെക്രട്ടറിയെന്ന നിലയിൽ അവിടെ എടുത്ത തീരുമാനം അറിയിക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. ഒരു വിഷമവും ഇല്ല. നായർ സമുദായം നമ്മുടെ സഹോദര സമുദായമാണ്. തീരുമാനത്തിന്റെ പേരിൽ ആരും എൻഎസ്എസിനെയോ സുകുമാരൻ നായരെയോ തള്ളിപ്പറയരുത്. ചില രാഷ്ട്രീയക്കാർ ചോര കുടിക്കാൻ നടക്കുന്നുണ്ട്. നായർ സഹോദരൻമാർ നമ്മുടെ സഹോദരൻമാരാണ്. നമ്മളെല്ലാം ഹിന്ദുക്കളാണ്. നമ്മുടെ ചോരയും വിശ്വാസവും ആചാരവും അനുഷ്ഠാനവും എല്ലാമൊന്നാണ്. ഐക്യം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. വിഭാഗീയത ലോകാവസാനം വരെ നിലനിൽക്കില്ല. സുകുമാരൻ നായർ കാണിച്ച വിശാലമനസ്കത എനിക്ക് ഇരട്ടി ശക്തി നൽകുന്നു,’’വെള്ളാപ്പള്ളി പറഞ്ഞു.
തനിക്ക് ലഭിച്ച പത്മഭൂഷൺ കിട്ടിയത് സമുദായത്തിനാണെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷൺ ലഭിച്ചതിൽ നല്ലതും ചീത്തയും പറയുന്നവർ ഉണ്ട്. ശരിയെന്നു തോന്നുന്നതേ പ്രവർത്തിച്ചിട്ടുള്ളുവെന്നും വെള്ളാപ്പള്ളി. മമ്മൂട്ടിക്കും തനിക്കും പത്മഭൂഷൺ ലഭിച്ചു. മമ്മൂട്ടിക്ക് കിട്ടിയത് അഭിനയ പാടവത്തിനുള്ള അംഗീകാരമായും, തനിക്ക് സംഘടനാ പ്രവർത്തനവും ക്ഷേമപ്രവർത്തനവും കണക്കിലെടുത്തുമാണ്. വിവാദം എന്നും ഉണ്ടാകും. പക്ഷെ അവസാനം അതെല്ലാം പൂമാലയാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
