ബൈക്കിനു പിറകിലിരുന്ന് ജോലിക്കു പോവുകയായിരുന്ന വൃദ്ധനെയാണ് പൊലീസ് അടിച്ചത്. ചടയമംഗലം സ്വദേശി രാമാനന്ദനാണ് മർദനമേറ്റത്. ഇന്ന് രാവിലെ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം.
എസ്.ഐ ഷജീമും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനുമാണ് വാഹന പരിശോധന നടത്തിയത്. ബൈക്കോടിച്ചയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല. പണമില്ലെന്നും കോടതിയിൽ പിഴയടക്കാമെന്നും ബൈക്കിൽ സഞ്ചരിച്ചവർ പറഞ്ഞു.
എന്നാൽ, കോവിഡ് സമയത്ത് സഞ്ചരിക്കുന്നതിന് പൊലീസ് രേഖ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ പിടിച്ചെടുക്കാനും നോക്കി. ഇരുവരും അതിനെ എതിർത്തു. ഇതിനു പിന്നാലെ ബൈക്കോടിച്ചിരുന്ന ആളെ പൊലീസുകാർ ജീപ്പിൽ കയറ്റി.
എന്നാൽ വാഹനത്തിൽ കയറാൻ വൃദ്ധൻ കൂട്ടാക്കിയില്ല. തുടർന്ന് ബലപ്രയോഗത്തിലൂടെ രാമാനന്ദനെ വാഹനത്തിൽ കയറ്റാൻ പൊലീസുകാർ ശ്രമിച്ചു.
ഇതിനിടെയാണ് പ്രൊബേഷൻ എസ് ഐ വൃദ്ധൻറെ കരണത്തടിച്ചത്. വൃദ്ധനെ തല്ലിയത് സമീപത്തുണ്ടായിരുന്ന ആൾ മൊബൈലിൽ പകർത്തുകയായിരുന്നു.
എന്നാൽ തുടക്കം മുതൽ രാമാനന്ദൻ അസഭ്യം പറയുകയും പ്രകോപനപരമായി സംസാരിച്ചുവെന്നും പോലീസ് വ്യക്തമാക്കി. ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും മാസ്ക് കൃത്യമായി ധരിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു.