ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശനെ സ്വാഗത പ്രസംഗകനായ ഡിസിസി സെക്രട്ടറി സംസാരിക്കാനായി ക്ഷണിച്ചത് മുതലാണ് തർക്കം തുടങ്ങുന്നതായി ദൃശ്യങ്ങളിൽ കാണുന്നത്. സതീശനെ ക്ഷണിച്ചതോടെ സ്ഥലം എംപി ഷാഫി പറമ്പിൽ സ്വാഗത പ്രസംഗകനെ പിന്നിലേക്ക് തള്ളിക്കൊണ്ടുപോകുന്നതും കാണാം.
പിന്നീട് സതീശൻ സംസാരിച്ചതിന് ശേഷം ക്ഷണിക്കാൻ സ്വാഗത പ്രസംഗകനായ പ്രമോദ് കക്കട്ടിൽ എത്തുമ്പോൾ ഷാഫി തടഞ്ഞു. എന്നാൽ സ്വാഗത പ്രസംഗകൻ ബലമായി മൈക്കിന് മുന്നിലെത്തി ഷാഫിയെ സംസാരിക്കാൻ ക്ഷണിച്ചു. തിക്കിലും തിരക്കിലും വേദിയിൽ നിന്ന മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീഴുന്നതായും ദൃശ്യങ്ങൾ ഉണ്ട്. വേദിയിലെത്തി തനിക്ക് പ്രസംഗിക്കാനില്ലെന്ന് പറഞ്ഞ ഷാഫി പ്രതിപക്ഷ നേതാവിനോട് ഒരു വാചകം പറയുന്നു എന്ന് മാത്രം പറഞ്ഞു.100 സീറ്റ് എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയുമുണ്ടാകുമെന്ന് പറഞ്ഞു നിർത്തി ഷാഫി വേദി വിടുന്നതായാണ് ദൃശ്യങ്ങൾ.
advertisement
എന്നാൽ ദൃശ്യങ്ങൾ വൈറൽ ആയി സംഭവം വിവാദമായതോടെ ഷാഫി പറമ്പിൽ വിശദീകരണവുമായി എത്തി. യാത്രയിൽ ജനങ്ങളുടെ തിക്കും തിരക്കുമാണെന്നും വിഭാഗീയതയും വർഗീയതയുമല്ലെന്നുമാണ് എംപിയുടെ മറുപടി.
