ഓഫീസിലെ സാധനങ്ങൾ ഇതിനകം പുതിയ ഇടത്തേക്ക് മാറ്റി. ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഓഫീസിനെച്ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ ഓഫീസ് മാറ്റുന്നതെന്ന് വി.കെ. പ്രശാന്ത് വ്യക്തമാക്കി.
'അനാവശ്യവിവാദങ്ങൾ വേണ്ട എന്നതുകൊണ്ടാണ് മാറുന്നത്. വ്യക്തിപരമായി തന്നെ തീരുമാനിച്ചു. കാരണം അനാവശ്യ വിവാദം ഉണ്ടാക്കി നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ വിസ്മൃതിയിലാക്കാനും അപവാദം പ്രചരിപ്പിക്കാനും ഈ സന്ദർഭത്തെ പലരും വിനിയോഗിച്ചു. അക്കാര്യം ശ്രദ്ധയിൽപെട്ടിരുന്നു. അതുകൊണ്ട് വിവാദങ്ങൾക്ക് അടിസ്ഥാനമില്ല. മരുതംകുഴിയിൽ കൂടുതൽ സൗകര്യപ്രദമായ ഓഫീസ് കണ്ടെത്തി അങ്ങോട്ട് മാറിയിട്ടുണ്ട്. ജനങ്ങൾക്ക് സൗകര്യപ്രദമായ സ്ഥലം എന്ന നിലയ്ക്കാണ് ഉചിതമായ ഒരു സ്ഥലം കണ്ടെത്തി 7 വർഷം അവിടെ പ്രവർത്തിച്ചത്. ഒരു തർക്കവും ഉണ്ടായിരുന്നില്ല. നിയമാനുസരണമാണ് കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തിച്ചത്. 25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ട് എന്ന് പ്രചരിപ്പിച്ചു. ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് ഇവിടെ തുടർന്നിരുന്നത്', വി കെ പ്രശാന്ത് പറഞ്ഞു.
advertisement
എംഎൽഎ ഓഫിസ് ഒഴിയണമെന്ന് വാർഡ് കൗൺസിലർ ആർ.ശ്രീലേഖ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. തന്റെ വോട്ടർമാരെ കാണാൻ സൗകര്യപ്രദമായ സ്ഥലം വേണമെന്ന കൗൺസിലറുടെ ആവശ്യം ഫോൺ വഴി എംഎൽഎയെ അറിയിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ആദ്യം കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന നിലപാടിലായിരുന്നു എംഎൽഎ.
ഇതിനിടെ ശ്രീലേഖ ഇതേ കെട്ടിടത്തിൽ തന്നെ ഓഫീസ് തുടങ്ങുകയും മുറിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. അതേസമയം ഓഫീസിൽ എംഎൽഎയുടെ ബോർഡിനു മുകളിൽ ശ്രീലേഖയുടെ പേരെഴുതിയ ബോർഡ് സ്ഥാപിച്ചതും ചർച്ചയായിരുന്നു.
