കുഴൽക്കിണർ കുഴിച്ചതിന് പിന്നാലെ വെള്ളം കിണറിനു ചുറ്റും പരന്നൊഴുകാന്‍ തുടങ്ങി. ആദ്യമൊന്നും കാര്യമെന്താണെന്ന് മനസിലായില്ല. റവന്യു അധികൃതരെയും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരെയും വിളിച്ചു. വിശദമായ പരിശോധനയിൽ ഏറെ ഊറ്റുള്ള സ്ഥലത്താണ് കുഴൽക്കിണർ കുഴിച്ചതെന്ന് വ്യക്തമായി.ഈ ജലപ്രവാഹം വർഷങ്ങളോളം തുടരുമെന്നും ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഭൂമിക്കടിയില്‍ കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന ജലശേഖരത്തിലേക്കാവാം കിണര്‍ കുഴിച്ചെത്തിയതെന്നാണ് കരുതുന്നത്. അതേ രേഖയില്‍ മറ്റൊരു കിണര്‍ കുഴിച്ചാലും ഇതുപോലെ പ്രവാഹമുണ്ടാകാമെന്നും അവര്‍ പറഞ്ഞു. എത്ര കൊടുംവേനൽ ആണെങ്കിലും ഇവിടെ വെള്ളം പരന്നൊഴുകുന്നതിൽ ഒരു മാറ്റവുമില്ല.
advertisement
ഇതോടെ ജലം പാഴാക്കാതിരിക്കാൻ ഹോസ് ഇട്ട് പ്രദേശവാസികൾ അവരവരുടെ വീടുകളിലേക്ക് വെള്ളം പിടിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും വെള്ളത്തിന്‍റെ പ്രവാഹം നിലയ്ക്കാതെ ആയതോടെ കുഴല്‍ക്കിണറിന് താഴെയായി വലിയൊരു ജല സംഭരണി നിര്‍മ്മിച്ചു. ഏകദേശം അമ്പതിനായിരം രൂപ ചിലവാക്കി നാട്ടുകാര്‍ തന്നെയാണ് ഈ ജലസംഭരണി നിർമിച്ചത്.
Also Read- ഒരുകോടി രൂപയുടെ ഭൂമി ആശാഭവനം നിർമിക്കാൻ വിട്ടുനൽകി 85 വയസ്സുകാരി
ഇവിടെനിന്ന് വലിയ പൈപ്പിലൂടെ വെള്ളം പുറത്തേക്ക് എടുത്തു. ഇതിൽനിന്ന് ചെറിയ ഹോസുകൾ വഴി പ്രദേശത്തെ വീട്ടുകാർ അവരവുടെ വീടുകളിലേക്ക് വെള്ളം കൊണ്ടുപോയി. ഈ കൂറ്റൻ സംഭരണിയില്‍ വന്ന് വെള്ളം കോരി കൊണ്ടു പോകുന്നവരും ഉണ്ട്.
വിവിധ സ്ഥലങ്ങളിൽനിന്ന് ഏഴ് വര്‍ഷത്തിനിടെ ആയിരക്കണക്കിനാളുകളാണ് ഈ അത്ഭുത ജലപ്രവാഹം കാണാന്‍ ചന്ദ്രശേഖരന്‍ നായരുടെ വീട്ടിലെത്തിയത്. കുഴല്‍ക്കിണറും പരിസരവും ചന്ദ്രശേഖരന്‍ നായരുടെ മകന്‍ പ്രദീപന്‍ നിര്‍മ്മിച്ച ശില്പങ്ങളാലും ചെടികള്‍ നട്ടും മനോഹരമാക്കിയിട്ടുമുണ്ട്.