രണ്ടാം പിണറായി സര്‍ക്കാരില്‍ ഇതാദ്യായാണ് ഒരു സിറ്റിങ് സീറ്റ് എല്‍ഡിഎഫ് കൈവിടുന്നത്. നിലമ്പൂരില്‍ കനത്ത പരാജയം നേരിടേണ്ടിവന്നത് തെല്ലൊന്നുമല്ല എല്‍ഡിഎഫിനെ അലട്ടുന്നത്. അണികളുടെ ആവേശവും മണ്ഡലത്തിലെ പ്രചാരണങ്ങളും എന്തുകൊണ്ട് വോട്ടായി മാറിയില്ല എന്നത് വരുംനാളുകളില്‍ എല്‍ഡിഎഫിന് പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരും.
ആദ്യ റൗണ്ടുമുതൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റമായിരുന്നു കണ്ടത്. ആദ്യം എണ്ണിയ വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളില്‍ പ്രതീക്ഷിച്ചതുപോലെ യുഡിഎഫ് ലീഡ് നേടി. വോട്ടെണ്ണിയ ആദ്യ 8 റൗണ്ടുകളില്‍ വ്യക്തമായ ലീഡാണ് യുഡിഎഫ് സ്വന്തമാക്കിയത്. ആദ്യം യുഡിഎഫ് നേടുന്ന ലീഡ് തങ്ങളുടെ ശക്തികേന്ദ്രങ്ങളിലൂടെ മറികടക്കാമെന്ന എൽഡിഎഫിന്റെ പ്രതീക്ഷകൾ പാളിപ്പോകുന്നതാണ് പിന്നീട് കണ്ടത്. സ്വരാജിന്റെ പഞ്ചായത്തായ പോത്തുകല്ലിലും ആര്യാടൻ ഷൗക്കത്തിനായിരുന്നു ലീഡ്. പോത്തുകല്ലുൾപ്പെട്ട ഒമ്പതാം റൗണ്ടിൽ ചെറിയ ലീഡെടുത്തത് ആശ്വാസം നൽകിയെന്നുമാത്രം. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ പോലും ഷൗക്കത്ത് കടന്നുകയറുന്ന കാഴ്ചയാണ് പിന്നാലെ കണ്ടത്. എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ നഗരസഭയിലും ഷൗക്കത്ത് കുതിച്ചത് ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ചു.
advertisement
പിഴച്ചതെവിടെ?
സംസ്ഥാനസെക്രട്ടേറിയറ്റ് അംഗത്തെ തന്നെ മത്സര രംഗത്തിറക്കിയിട്ടും തോറ്റത് പാര്‍ട്ടിക്കുണ്ടാക്കുന്ന ക്ഷീണം ചെറുതല്ല. പാര്‍ട്ടി സംവിധാനങ്ങളെല്ലാം എണ്ണയിട്ട യന്ത്രംപോലെ പ്രവർത്തിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ക്യാമ്പ് ചെയ്ത് പ്രചാരണം നയിച്ചു. എന്നിട്ടും സിറ്റിങ് സീറ്റ് കൈവിട്ടത് വലിയ തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരമെന്ന പ്രതിപക്ഷ പ്രചാരണം ശരിവെക്കുന്നതാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന് മാത്രമല്ല എം സ്വരാജ് എന്ന നേതാവിനും തിരഞ്ഞെടുപ്പ് തോല്‍വി സമ്മാനിക്കുന്നത് വലിയ ക്ഷീണമാണ്.
വ്യക്തിപരമായും സ്വരാജിന് ഈ ഫലം കനത്ത ആഘാതമാണെന്ന കാര്യത്തിൽ സംശയമില്ല. സ്വന്തം നാട്ടിലെ തോല്‍വി എന്നതുതന്നെയാണ് പ്രധാനം. സ്വരാജിനെ സംബന്ധിച്ചിടത്തോളം അഞ്ചുവര്‍ഷത്തിനിടെയുള്ള രണ്ടാം തോല്‍വിയാണ്. നിലമ്പൂരിൽ ജയിച്ച് മന്ത്രിയാകുമെന്ന് ഇടത് സൈബർ പോരാളികളടക്കം വലിയ പ്രചാരണം നടത്തിയിരുന്നു.
എല്‍ഡിഎഫ് വോട്ട് ഭിന്നിക്കില്ലെന്നും കൃത്യമായി പോള്‍ ചെയ്യപ്പെടുമെന്നുമായിരുന്നു വിലയിരുത്തല്‍. അന്‍വര്‍ പിടിച്ച വോട്ടുകള്‍ സ്വരാജിന്റെ സാധ്യതകളെ ബാധിച്ചു എന്ന് ന്യായീകരിക്കാമെങ്കിലും യുഡിഎഫ് വോട്ടുകളും അൻവർ പിടിച്ചിട്ടുണ്ടെന്ന് ഫലം പരിശോധിച്ചാല്‍ ബോധ്യമാകും. അന്‍വര്‍ ഇല്ലായിരുന്നെങ്കില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം ഇതിലും കൂടുമായിരുന്നു.
എം വി ഗോവിന്ദന്റെ പരാമർശം
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പരാമര്‍ശം സ്വരാജിന്റെ പരാജയത്തിലേക്ക് വഴിതുറന്നോ എന്നും പാര്‍ട്ടിക്ക് പരിശോധിക്കേണ്ടിവരും. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം അജണ്ടയാക്കിയിട്ടും ഇതരസമുദായ വോട്ട് ഏകീകരിക്കപ്പെടുമെന്ന കണക്കുകൂട്ടലും പിഴച്ചു. ജമാഅത്തെ ഇസ്ലാമി ബന്ധം ചോദ്യം ചെയ്ത എല്‍ഡിഎഫിന് പിഡിപി ബന്ധം ന്യായീകരിക്കേണ്ടിവന്നത് വിരോധാഭാസമായി.
ഭരണവിരുദ്ധ വികാരം
പിണറായി വിജയൻ സര്‍ക്കാരിന്റെ 9 വർഷത്തെ വികസനപ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജ് വോട്ടുചോദിച്ചത്. പ്രചാരണങ്ങളില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയതും ഇത്തരം വിഷയങ്ങള്‍ക്കായിരുന്നു. നാടിന്റെ വികസനകാര്യങ്ങളും ജനക്ഷേമപദ്ധതികളും മണ്ഡലത്തില്‍ ചര്‍ച്ചയാക്കാന്‍ ശ്രമിച്ചു. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. മലയോര മേഖലയിൽ കര്‍ഷകർ നേരിടുന്ന പ്രശ്നങ്ങളും സര്‍ക്കാരിനെതിരായ ജനരോഷം ആളിക്കത്തിച്ചു. പോളിങ് ദിനത്തില്‍ പോലും പാലക്കാട് ഒരു വയോധികള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വന്യമൃഗശല്യം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയ അൻവറിന് ഈ മേഖലകളിൽ വോട്ടുകൾ കൂടിയതും കാണാതിരിക്കാനാകില്ല.
ഭരണവിരുദ്ധവികാരമില്ലെന്ന് പറഞ്ഞുകൊണ്ട് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഇടതുമുന്നണിക്ക് നേരിടാനാകില്ല. തൃക്കാക്കരയും പുതുപ്പള്ളിയും പാലക്കാടും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ സിപിഎം ഉയര്‍ത്തിയത് അതൊക്കെ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകള്‍ ആണെന്നായിരുന്നു. ചേലക്കരയില്‍ രമ്യ ഹരിദാസിനെ യു ആര്‍ പ്രദീപ് പരാജയപ്പെടുത്തിയപ്പോള്‍ സിപിഎം വാദത്തിന് കൂടുതല്‍ ബലം കിട്ടുകയും ചെയ്തു. എന്നാല്‍ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ തന്നെ കളത്തിലിറങ്ങിയിട്ടും സിറ്റിങ് സീറ്റ് തോറ്റതോടെ ഈ വാദങ്ങള്‍ ഇനി ഉയര്‍ത്താനാകാത്ത സ്ഥിതിയാണുള്ളത്.