കണക്കുകൾ ഇങ്ങനെ
1,74,669 പോൾ ചെയ്ത വോട്ടുകളിൽ കേരളാ കോൺഗ്രസിൽ നിന്ന് എത്തിയ ബിജെപി സ്ഥാനാർത്ഥിയായിട്ടും താമര ചിഹ്നത്തിൽ മോഹൻ ജോര്‍ജിന് 8648 വോട്ടുകളാണ് ലഭിച്ചത്. 2021 ൽ അശോക് കുമാർ നേടിയത് 8595. അങ്ങനെ സാങ്കേതികമായി മണ്ഡലത്തിന്റെ ചരിത്രത്തിൽ നിയമസഭയിലേക്ക് ബിജെപി നേടിയ ഏറ്റവും കൂടിയ വോട്ട്. ഇത്തവണ ഇടതു മുന്നണിക്ക് വേണ്ടി സ്വരാജ് 66660 വോട്ടു നേടിയപ്പോൾ ഉണ്ടായത് 4 വർഷം മുമ്പ് അൻവർ നേടിയതിനേക്കാൾ 14567 വോട്ടിന്റെ കുറവ്. ഇതും ചേർത്ത് തന്നെയാവണം അൻവർ ഇത്തവണ 19,760 വോട്ട് നേടിയത്. കോൺഗ്രസിന് 77737 വോട്ട് നേടി ജയിച്ച ആര്യാടൻ ഷൗക്കത്തിന് പക്ഷെ കഴിഞ്ഞ തവണ വിവി പ്രകാശ് നേടിയ 78527 ൽ നിന്നും കുറഞ്ഞത് 790 വോട്ടുകൾ. 2021 ൽ 3281 വോട്ട് നേടിയ എസ് ഡി പി ഐ ഇത്തവണ 2075 ലേക്ക് താണു.
advertisement
ഇതും വായിക്കുക: മൂന്ന് വർഷം കൊണ്ട് 207 ശതമാനം വോട്ട് വർധിപ്പിച്ച നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥി ഉണ്ടാകുമോ?
എന്തായിരുന്നു മുമ്പ്
ഈ നിയമസഭയിലേക്ക് ഇതിനു മുമ്പ് നടന്ന പുതുപ്പള്ളി, തൃക്കാക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വോട്ട് വിഹിതം കുറഞ്ഞിരുന്നു. 2023ൽ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 5136 വോട്ടുകളാണ് ബിജെപിക്ക് കുറഞ്ഞത്. തൃക്കാക്കരയില്‍ 2022ലെ ഉപതിരഞ്ഞെടുപ്പിൽ 2021നെക്കാൾ 2526 വോട്ടും കുറഞ്ഞു. വിജയിക്കും എന്നുറപ്പിച്ച ശക്തികേന്ദ്രമായ പാലക്കാട് 2024ലെ ഉപതിരഞ്ഞെടുപ്പിൽ പാളയത്തിൽ പട മുറുകി 2021ൽ കിട്ടിയതിവെക്കാൾ 10,680 വോട്ടുക ൾ കുറഞ്ഞു. മൂന്നിടത്തും ബിജെപിയുടെ ശക്തരായ സ്ഥാനാർത്ഥികളാണ് പോരിനിറങ്ങിയത് എന്നതും ശ്രദ്ധേയം. ഉപതിരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ കുറയും എന്നതാണ് ഇതിന് ബിജെപി വൃത്തങ്ങൾ നൽകിയ ന്യായീകരണം.
എന്നാൽ ചേലക്കരയിൽ 2021ലെ 24045 ൽ നിന്നും പതിനായിരത്തോളം വോട്ടുകൾ ഏറെ നേടി 2024 ഉപതിരഞ്ഞെടുപ്പിൽ 33609 ലേക്ക് എത്താൻ ബിജെപിക്ക് സാധിച്ചിരുന്നു.
ആരുടേതാണ് ഈ വോട്ട് ?
ഉപതിരഞ്ഞെടുപ്പ് അനാവശ്യം ആയതിനാൽ മത്സരം വേണ്ട എന്ന സൂചനകളാണ് ബിജെപി നേതാക്കൾ ആദ്യം നൽകിയത്. ഇതിന് എതിരെ ശക്തമായ വികാരം അണികളിൽ നിന്നുണ്ടായ ശേഷം അവസാന നിമിഷമാണ് സ്ഥാനാർത്ഥി വന്നത്. പുതിയ സംസ്ഥാന പ്രസിഡന്റിന്റെ ടീം ആദ്യ തിരഞ്ഞെടുപ്പിൽ പുത്തൻ തന്ത്രവുമായി നിലമ്പൂരിൽ പ്രവർത്തിച്ചിട്ടും ബിജെപിക്ക് പരമ്പരാഗത വോട്ടിനപ്പുറം പുതിയ വോട്ടുകൾ നേടായില്ലെന്ന് കരുതുന്നവരുമുണ്ട്. എന്നാൽ ഇപ്പോൾ കിട്ടിയത് മുഴുവൻ പരമ്പരാഗത വോട്ടാണെന്നത് ശരിയല്ല എന്ന് വാദിക്കുന്നവരും ഉണ്ട്. കാരണം ശബരിമല പ്രക്ഷോഭ കാലത്തെ സ്വരാജിന്റെ പരാമർശത്തിൽ ശക്തമായ എതിർപ്പുള്ളവരാണ് സംഘ പരിവാർ പ്രവർത്തകരായ ബിജെപി അനുഭാവികളിൽ ഏറെയും. അവരിൽ പ്രമുഖരായ പലരും സ്വരാജിന് എതിരായി വന്നിരുന്നു. അവരുടെ വോട്ടുകൾ വിജയ സാധ്യത ഉള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ഷൗക്കത്ത് നേടിയിരിക്കും എന്നാണ് സമൂഹ മാധ്യമത്തിൽ അവർ നടത്തിയ പരാമർശത്തിലൂടെ മനസിലാകുന്നത്. അതിനാൽ കുറച്ചെങ്കിലും പുതിയ വോട്ടുകൾ ബിജെപിയിൽ എത്തിയിട്ടുണ്ടാകും എന്നാണ് സൂചന. ഇത് തിരിച്ചറിയാൻ ബൂത്ത് തല വോട്ട് വിശകലനം വേണ്ടിവരും.
ലോക്സഭയിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി 2024ൽ വയനാട്ടിൽ നിന്ന് മത്സരിച്ചപ്പോൾ നിലമ്പൂർ മണ്ഡലത്തിൽ നിന്നും കെ സുരേന്ദ്രൻ 17,250 വോട്ടും 2024 ഉപതിരഞ്ഞെടുപ്പിൽ നവ്യ ഹരിദാസ് 13555 വോട്ടും നേടിയിരുന്നു.