പെണ്ണായിപ്പിറന്നതിനാൽ ഗൗരിയമ്മ മുഖ്യമന്ത്രിയായില്ല. സാമാന്യവൽക്കരണത്തിന്റെ അങ്ങേയറ്റത്തു നിന്നു മാത്രം പറയാവൂ ഒരു വാചകമായിരിക്കും ഇത്. ഒരുപക്ഷേ, ഇതുവരെയുള്ള നേതാക്കളുടെ പട്ടികയെടുത്താൽ മുഖ്യമന്ത്രി ആകാൻ സാധ്യതയുണ്ടായിരുന്ന ഏക വനിതാ നേതാവായിരുന്നു ഗൗരിയമ്മ. ജാതി മാത്രമായിരുന്നോ പ്രശ്‌നം? അതോ വിഭാഗീയതയിൽ വീണുപോയതാണോ? അതോ പെണ്ണായിപ്പോയതുകൊണ്ടാണോ? ഇതൊന്നുമല്ലെങ്കിൽ ഗൗരിയമ്മയ്ക്ക് മുഖ്യമന്ത്രി ആകാനുള്ള കഴിവ് ഇല്ലാത്തതുകൊണ്ടാണോ?
You may also like:KR Gouri Amma passes away| തിരുകൊച്ചി സംസ്ഥാന കാലം മുതൽ 2011 വരെ; ഒരേയൊരു ഗൗരി ഒരൊറ്റ ഗൗരി
advertisement
ഇഎംഎസ് കാരണമാണ് മുഖ്യമന്ത്രിയാകാൻ കഴിയാത്തതെന്ന് ജീവിതകാലം മുഴുവൻ ഗൗരിയമ്മ വിശ്വസിച്ചു. ഇഎംഎസിന്റെ ജാതിബോധമാണ് അതു ചെയ്യിച്ചതെന്ന് കിട്ടിയ വേദികളിൽ എല്ലാം ആവർത്തിച്ചു. നൂറ് നൂറ് പുരുഷകേസരികൾക്ക് മുഖ്യമന്ത്രിക്കസേര കിട്ടാതെ പോയിട്ടില്ലേ, ആയിരമായിരം സ്ത്രീകൾ ഒരു ബ്രാഞ്ചിന് അപ്പുറംപോലും എത്താതെ കഴിഞ്ഞില്ലേ. മൂക്കാൽ കോടി ജനങ്ങളിൽ പന്ത്രണ്ടുപേരല്ലേ മുഖ്യമന്ത്രി ആയിട്ടുള്ളു,
ആകാത്ത അനേകരിൽ ഒരാളായി ഗൗരിയമ്മയെ എഴുതിച്ചേർത്ത് പുസ്തകം അടയ്ക്കുന്നവർ ഓർക്കുക.
മമതാ ബാനർജിക്ക് ബംഗാളിലും മായാവതിക്ക് ഉത്തർപ്രദേശിലും ജാനകിയ്ക്കും ജയലളിതയ്ക്കും തമിഴ്‌നാട്ടിലും മുഖ്യമന്ത്രി ആകാമായിരുന്നെങ്കിൽ കേരളം ഭരിക്കാൻ ഗൗരിയമ്മയ്ക്കും ഉണ്ടായിരുന്നു അർഹത. ഷീലാ ദീക്ഷിതിന് ഡൽഹിയിലും വസുന്ധരെ രാജെയ്ക്ക് രാജസ്ഥാനിലും ഉമാഭാരതിക്ക് മധ്യപ്രദേശിലും മുഖ്യമന്ത്രി ആകാൻ കഴിഞ്ഞെങ്കിൽ ഒന്നുറപ്പാണ്. നവോത്ഥാന കേരളം പെണ്ണിനു മുന്നിൽ എല്ലാ വാതിലുകളും പണ്ടേ താഴിട്ടുപൂട്ടിയതാണ്.
