നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ 3.5 ഗ്രാം സ്വർണമാലയാണ് പാലേമാട് സ്വദേശിനി സമീന വിഴുങ്ങിയത്. എക്സ്റേയിൽ ആഭരണം കണ്ടെത്തിയെങ്കിലും വയറിളക്കാനുള്ള മരുന്ന് നൽകിയിട്ടും മാല പുറത്തുവന്നില്ല. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പൊലീസിന്റെ കർശന നിരീക്ഷണത്തിൽ ഇവരെ പാർപ്പിച്ചു. ഇതിനിടെ നടത്തിയ സ്കാനിംഗിൽ വയറ്റിൽ മറ്റൊരു സ്വർണ്ണക്കമ്മൽ കൂടി കണ്ടെത്തിയത് കേസിൽ വലിയ ദുരൂഹതയുണ്ടാക്കിയിരുന്നു.
'തൊണ്ടിമുതലും ദൃക്സാക്ഷിയും' സിനിമയെ വെല്ലുന്ന രീതിയിലായിരുന്നു പൊലീസിന്റെ കാത്തിരിപ്പ്. ആഭരണം ആമാശയത്തിൽ നിന്ന് താഴേക്ക് എത്തിയതായും സ്വാഭാവികമായി പുറത്തുവരുമെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, ആഭരണം പുറത്തുവന്ന സമയം കൃത്യമായി മറച്ചുവെച്ച സമീന, പൊലീസിന്റെ കണ്ണുവെട്ടിച്ച് അത് ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു.
advertisement
തൊണ്ടിമുതൽ നശിപ്പിക്കുകയും പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതോടെ അധികൃതർ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ സമീനയെ റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്ക് മാറ്റി. മാല ലഭിച്ചില്ലെങ്കിലും ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കേസ് ശക്തമായി മുന്നോട്ട് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം.
