കോടതി അവധിയിലായതിനാൽ തന്നെ, അടിയന്തിര കേസുകൾ മാത്രമേ സാധാരണ ഗതിയിൽ പരിഗണിക്കേണ്ടിയിരുന്നുള്ളൂ. എന്നാൽ വിരമിക്കുകയായതിനാൽ തന്നെ, തിരക്കേറിയ ഒരു തിങ്കളാഴ്ചക്കാണ് ഡൽഹി ഹൈക്കോടതിയിൽ ജസ്റ്റിസ് മുക്ത ഗുപ്ത അധ്യക്ഷയായിട്ടുള്ള ബെഞ്ചുകളിലെ അഭിഭാഷകർ ഇന്നലെ സാക്ഷ്യം വഹിച്ചത്.
Also Read-ഹൈക്കോടതി ഉത്തരവ് ‘വൃഷണം പിടിച്ചു ഞെരിക്കുന്നത് കൊലപാതക ശ്രമമല്ല’
ആദ്യം ജസ്റ്റിസ് മുക്ത ഗുപ്തയും ജസ്റ്റിസ് അനീഷ് ദയാലും അടങ്ങുന്ന ബെഞ്ച് ഒരു കൊലപാതക കേസാണ് പരിഗണിച്ചത്. 12 വയസ്സുള്ള കുട്ടിയെ മോചനദ്രവ്യം ലഭിക്കുന്നതിനായി തട്ടിക്കൊണ്ടുപോകുകയും ശേഷം കൊലപ്പെടുത്തുകയും ചെയ്തതായിരുന്നു കേസ്. ഇതിൽ പ്രതിക്ക് നേരത്തേ വധശിക്ഷ വിധിക്കപ്പെട്ടിരുന്നു. ഇത് ജീവപര്യന്തമായി കുറയ്ക്കണം എന്നായിരുന്നു അപ്പീൽ. ഈ കേസിൽ പ്രതിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. കേസ് അപൂർവങ്ങളിൽ അപൂർവമായി കണക്കാക്കാൻ സാധിക്കില്ല എന്നും കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതല്ല എന്നുമാണ് കോടതി നിരീക്ഷിച്ചത്.
advertisement
മറ്റൊരു കേസിൽ, ബലാത്സംഗ, കൊലപാതക കേസിൽ പ്രതികളായ രണ്ടു പേരെ ജസ്റ്റിസ് മുക്ത ഗുപ്തയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 20 വർഷത്തെ തടവുശിക്ഷക്കു വിധിച്ചു. 2006-ൽ 26-കാരന്റെ മരണത്തിനിടയാക്കിയ കസ്റ്റഡി പീഡനക്കേസിൽ യു.പിയിലെ അഞ്ചു പോലീസുകാരുടെ 10 വർഷത്തെ തടവു ശിക്ഷയും ഇതേ ബെഞ്ച് ശരിവച്ചു.
ഡൽഹി ഹൈക്കോടതിയിലെ ആറാമത്തെ മുതിർന്ന ജഡ്ജിയായാണ് ജസ്റ്റിസ് മുക്ത ഗുപ്ത വിരമിക്കുന്നത്. നിലവിൽ ഡൽഹി ഹൈക്കോടതിയിലെ ഏറ്റവും മുതിർന്ന പത്ത് ജഡ്ജിമാരിലെ ഏക വനിതാ സാന്നിധ്യം കൂടിയായിരുന്നു ഇവർ. 2009 ഒക്ടോബർ 23-ന് ഡൽഹി ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് മുക്ത ഗുപ്തയെ 2014 മെയ് 29 നാണ് സ്ഥിരം ജഡ്ജിയായി നിയമിച്ചത്.
1961 ജൂൺ 28 ന് ജനിച്ച ജസ്റ്റിസ് മുക്ത ഗുപ്ത ഡൽഹിയിലെ മോണ്ട്‌ഫോർട്ട് സ്‌കൂളിലാണ് പഠിച്ചത്. 1980-ൽ ഡൽഹി സർവകലാശാലയിലെ ഹിന്ദു കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഒരു അഭിഭാഷകയെന്ന നിലയിൽ, സിവിൽ കേസുകൾ മുതൽ ക്രിമിനൽ കേസുകൾ വരെ അവർ വാദിച്ചു. അഭിഭാഷകയെന്ന നിലയിൽ, പാർലമെന്റ്, ചെങ്കോട്ട ഷൂട്ടൗട്ട് കേസുകൾ, ജെസീക്ക ലാൽ വധക്കേസ്, നൈന സാഹ്നി വധക്കേസ്, നിതീഷ് കത്താര വധക്കേസ് തുടങ്ങിയ സുപ്രധാന കേസുകളിൽ ഇവർ ഹാജരായിട്ടുമുണ്ട്.