ഓക്ടോബർ 6ന് റിലീസ് ചെയ്യാൻ പോകുന്ന സിനിമ “ആരോമലിന്റെ ആദ്യത്തെ പ്രണയ”ത്തിന്റെ സംവിധായകൻ മുബീൻ റൗഫ് (Mubeen Rouf) ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചലച്ചിത്ര നിരൂപണം എന്നത് ഏറെ വിശ്വാസ്യവും ഏറെ അംഗീകാരമുള്ളതുമായ ഒരു മേഖലയായിരുന്നുന്നുവെങ്കിൽ ഇന്ന് ഒരു സ്മാർട്ട് ഫോൺ ഉള്ള ആർക്കും സിനിമയെന്ന കലാസൃഷ്ടിയെ കരി വാരി തേക്കാൻ നെഗറ്റീവ് റിവ്യൂ ചെയ്യാൻ കഴിയും എന്ന അവസ്ഥ മാറണം എന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.
ഹർജി പരിഗണിച്ച ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യത്തിൽ കോടതിക്ക് ഇടപെടുന്നതിൽ പരിമിതി ഉണ്ടെന്ന് വ്യക്തമാക്കി. നിയമപരമായി എന്ത് ഇടപെടൽ സാധ്യമാണെന്ന് പരിശോധിക്കാൻ അഡ്വ ശ്യാം പത്മനെ അമിക്യസ് ക്യൂറിയായി കോടതി ചുമതലപ്പെടുത്തി. ഹർജി നാളെ വീണ്ടും പരിഗണിക്കും. ‘കഴിഞ്ഞ കാലഘട്ടങ്ങളിൽ നിരവധി മലയാള സിനിമകൾക്ക് ഇത്തരത്തിലുള്ള ദുരനുഭവമുണ്ടായി. പക്ഷെ ഒടിടി പ്ലാറ്റ്ഫോമുകളിൽ ഇവയെല്ലാം മികച്ച പ്രേക്ഷകപ്രതികരണം സൃഷ്ടിച്ചു. തമിഴ് ഫിലിം പ്രൊഡ്യൂസേർസ് കൗൺസിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ നെഗറ്റീവ് റിവ്യൂ ചെയ്യരുത്’ എന്നാവശ്യപ്പെട്ട് മുന്നോട്ടു വന്നിട്ടുണ്ട്.
advertisement
സിനിമ റിലീസ് ചെയ്യുമ്പോൾ തന്നെ തീയേറ്ററുകൾ കേന്ദ്രീകരിച്ച് സിനിമ കാണുക പോലും ചെയ്യാതെ നെഗറ്റീവ് റിവ്യൂകൾ ചെയ്യുന്നതും സിനിമ റിലീസിന് മുൻപ് സിനിമ പ്രൊഡ്യൂസറെയും പിന്നണി പ്രവർത്തരെയും വിളിച്ച് ഭീഷണിപ്പെടുത്തി നെഗറ്റീവ് റിവ്യൂ ഇടാതിരിക്കാൻ പണമാവശ്യപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. സിനിമ റിലീസ് ചെയ്യുമ്പോൾ ഓൺലൈൻ റിവ്യുവർമാരുടെ ഭീഷണിക്ക് സിനിമ പ്രവർത്തകർ വഴങ്ങേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനാൽ സോഷ്യൽ മീഡിയകളിലെ സിനിമ റിവ്യൂവിന് മാർഗ്ഗനിർദേശങ്ങൾ കൊണ്ട് വരികയും നിയന്ത്രണം നടപ്പിലാക്കുകയും ചെയ്യണമെന്ന് ഹർജിക്കാരൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.