പഴനി ക്ഷേത്രം ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. ക്ഷേത്രങ്ങൾ ഭരണഘടനയുടെ ആർട്ടിക്കിൾ 15ന്‍റെ പരിധിയിൽ വരുന്നില്ലെന്ന് ഉത്തരവ് ഊന്നിപ്പറഞ്ഞു. അതിനാൽ അഹിന്ദുക്കൾക്കുള്ള പ്രവേശന നിയന്ത്രണം അനുചിതമാണെന്ന് പറയാനാവില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും അനുസരിച്ച് ക്ഷേത്രം പരിപാലിക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.
അരുൾമിഗു പഴനി ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലും അതിലെ ഉപക്ഷേത്രങ്ങളിലും ഹിന്ദുക്കളെ മാത്രം പ്രവേശിപ്പിക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഴനി ക്ഷേത്രത്തിലെ ഭക്തരുടെ സംഘടനാ നേതാവായ ഡി സെന്തിൽകുമാർ എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് എസ് ശ്രീമതി വിധി പ്രസ്താവിച്ചത്.
advertisement
പഴനി ക്ഷേത്രത്തിലെ എല്ലാ പ്രവേശന കവാടങ്ങളിലും അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ സ്ഥാപിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ദിണ്ടിഗൽ ജില്ലയിലെ പഴനിയിലാണ് പ്രസിദ്ധമായ മുരുകൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
അഹിന്ദുക്കളായവർ ക്ഷേത്രദർശനത്തിന് എത്തുന്നുണ്ടെന്നും, അവരെ തടയണമെന്നും ആവശ്യപ്പെട്ടാണ് ഡി സെന്തിൽ കുമാർ ഹൈക്കോടതിയെ സമീപിച്ചത്. അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡുകൾ നേരത്തെ ഉത്സവസമയത്ത് നീക്കം ചെയ്തിരുന്നു. ഈ ബോർഡുകൾ പുനഃസ്ഥാപിക്കാനാണ് കോടതി നിർദേശം നൽകിയത്.
ക്ഷേത്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളല്ലെന്നും ക്ഷേത്രത്തിലെ വാസ്തുവിദ്യ ആസ്വദിക്കാൻ എത്തുന്നവർ കവാടത്തിൽ സ്ഥിതി ചെയ്യുന്ന കൊടിമരത്തിന് അപ്പുറത്തേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
"വാസ്തുവിദ്യാ സ്മാരകങ്ങൾ സന്ദർശിക്കാൻ എത്തുന്ന, ആളുകൾക്ക് ക്ഷേത്ര പരിസരം വിനോദസഞ്ചാര കേന്ദ്രമായി കാണാൻ കഴിയില്ല. ക്ഷേത്ര പരിസരം ആദരവോടെയും ആചാരപ്രകാരവും പരിപാലിക്കേണ്ടത് ആവശ്യമാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ പ്രകാരവും മറ്റ് മതക്കാർക്ക് ഹൈന്ദവക്ഷേത്രങ്ങളിൽ പ്രവേശനം നൽകാനാകില്ല"- കോടതി വ്യക്തമാക്കി.
അതേസമയം കേസ് കോടതി പരിഗണിച്ചപ്പോൾ ശക്തമായ വാദപ്രതിവാദമാണ് ഉണ്ടായത്. പഴനി ക്ഷേത്രം ഹിന്ദുക്കൾ മാത്രമല്ല, ദൈവത്തിൽ വിശ്വസിക്കുന്ന അഹിന്ദുക്കളാലും ആരാധിക്കപ്പെട്ടിരുന്നുവെന്ന് എതിർകക്ഷികൾ വാദിച്ചു. "ഒരു മതേതര സർക്കാർ എന്ന നിലയിൽ, ഭരണഘടനയുടെ 25-ാം അനുച്ഛേദം പ്രകാരമുള്ള പൗരന്മാരുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്‍റെയും ക്ഷേത്രഅധികൃതരുടെയും കടമയാണെന്നും വാദിച്ചു. 1947-ലെ ക്ഷേത്രപ്രവേശന അംഗീകാര നിയമത്തിന്‍റെ അടിസ്ഥാനത്തിൽ, ക്ഷേത്രത്തിന്‍റെ ശ്രീകോവിൽ മാത്രമാണ് മതപരമായ ആരാധനാലയമായതെന്നും ക്ഷേത്രത്തിന് പുറത്തുള്ള റോപ്പ് കാർ സ്റ്റേഷൻ, വിഞ്ച് സർവീസ് സ്റ്റേഷൻ മുതലായവ നിയന്ത്രിക്കാൻ കഴിയില്ലെന്നും എതിർകക്ഷികൾ വാദിച്ചിരുന്നു.
എന്നാൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ലെന്ന ബോർഡ് നേരത്തെ തന്നെ പഴനി ക്ഷേത്രത്തിൽ ഉണ്ടായിരുന്നതാണെന്നും കുംഭാഭിഷേക ഉത്സവസമയത്ത് നീക്കം ചെയ്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി. 1947-ലെ ക്ഷേത്രപ്രവേശന അംഗീകാര നിയമം നടപ്പിലാക്കിയിരിക്കുന്നത് ഹിന്ദുമതത്തിനുള്ളി ചില വ്യത്യാസങ്ങൾ ഇല്ലാതാക്കാനാണ്. ഹിന്ദു സമൂഹത്തിനുള്ളിൽ ക്ഷേത്രപ്രവേശനം അനുവദിക്കുമ്പോൾ അത് നിലനിന്നിരുന്നു, അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനവുമായി ഇത് ബന്ധപ്പെട്ടിരുന്നില്ല"- കോടതി വ്യക്തമാക്കി.
ദൈവത്തിൽ വിശ്വസിക്കുകയും ഹിന്ദുമതത്തിൽ പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും അംഗീകരിക്കുകയും ചെയ്യുന്ന അഹിന്ദുക്കൾക്ക് പ്രവേശനം അനുവദിക്കണമെന്ന വാദം ഉയർന്നിരുന്നു. എന്നാൽ, ഭരണഘടന ഓരോ വ്യക്തിക്കും അവരുടെ മതം ആചരിക്കാനും വിശ്വസിക്കാനും അവകാശം നൽകുമ്പോൾ, അതാത് മതത്തിൻ്റെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഇടപെടാൻ കഴിയില്ലെന്നും അത്തരം ഇടപെടലുകൾ തടയേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. വ്യത്യസ്ത മതങ്ങളിൽ പെട്ട ആളുകൾ പരസ്പരം വിശ്വാസത്തെയും വികാരങ്ങളെയും ബഹുമാനിക്കുമ്പോൾ മാത്രമേ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും മറ്റ് മതങ്ങൾക്കും ഇടയിൽ മതസൗഹാർദം നിലനിൽക്കൂ"- കോടതി ചൂണ്ടിക്കാട്ടി.