കുടുങ്ങിക്കിടക്കുന്ന തീർഥാടകർ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ആവശ്യമായ സൗകര്യം നല്‍കണമെന്നും കോടതി നിർദേശിച്ചു. ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഇടപെടണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശബരിമലയിലേക്ക് വരുന്ന തീർഥാടകർ 14 മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിന് അറുതി വരുത്തണം. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തണം. ബുക്കിങ് ഇല്ലാതെ പലരും എത്തുന്ന സ്ഥിതിവിശേഷമുണ്ട്. അതിനൊരു പരിഹാരം ഉണ്ടാവണമെന്നും കോടതി ആവശ്യപ്പെട്ടു.
തീർഥാടകരെ കടത്തി വിടുന്ന കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ തിരക്ക് നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്താണ് ഇക്കാര്യത്തില്‍ ചെയ്യാന്‍ കഴിയുകയെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. അതേസമയം വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം ഒരു ലക്ഷത്തിലേറെ പേർ ശബരിമലയിൽ ദർശനം നടത്തി.
advertisement
Also Read- കൊല്ലം ചക്കുവള്ളി ക്ഷേത്രഭൂമിയിൽ നവകേരള സദസ്സ് നടത്തരുതെന്ന് ഹൈക്കോടതി
ഇന്നും ശബരിമലയിലേക്കുള്ള ഭക്തജനത്തിരക്ക് തുടരുകയാണ്. പ്രധാന ഇടത്താവളങ്ങളിലുള്‍പ്പെടെ വാഹനങ്ങള്‍ തടഞ്ഞുകൊണ്ട് തിരക്ക് ക്രമീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോട്ടയം, പാല, പൊന്‍കുന്നം, വൈക്കം തുടങ്ങിയ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ കാത്തുകെട്ടിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. തുടർച്ചയായി അവധിദിനങ്ങൾ വന്നതോടെയാണ് ശബരിമലയിൽ ഭക്തരുടെ വൻ തിരക്ക് അനുഭവപ്പെടുന്നതെന്ന് പൊലീസ് വ്യക്തമാക്കി.