കരുവന്നൂരിൽ നിന്ന് മാർച്ച് 17 നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ഒരു മലമ്പാമ്പിനെ ലഭിച്ചത്. വനത്തിൽ ഉപേക്ഷിക്കാനായിരുന്നു ഉദ്ദേശമെങ്കിലും പിറ്റേന്ന് മുതൽ പാമ്പ് മുട്ടയിട്ട് തുടങ്ങി. എങ്കിൽ മുട്ട വിരിഞ്ഞിട്ടാകാമെന്ന് വനംവകുപ്പ് തീരുമാനിച്ചു.
മലമ്പാമ്പിന് അമ്മിണിയെന്ന പേരുമിട്ടു. അമ്മിണിക്ക് വിശപ്പകറ്റാൻ ഒരു കിലോ തൂക്കമുള്ള പിടക്കോഴിയെയും കൂട്ടിലിട്ടു. പതിവുകൾ തെറ്റിച്ച് അമ്മിണി അനങ്ങിയില്ല. ദിവസങ്ങൾ കഴിഞ്ഞു. പിടക്കോഴി വളർന്നു. പിടക്കോഴിക്ക് റാണിയെന്ന് പേര് നൽകി. അമ്മിിണിയോടുള്ള റാണിയുടെ ഭയം മാറി. ഇടയ്ക്കവൾ ചിറക് വിടർത്തി കൊക്ക് നീട്ടി അമ്മിണിയുടെ അടുത്തു ചെല്ലും.
advertisement
മുട്ടകൾക്ക് അടയിരിക്കുന്ന അമ്മിണിയുടെ മുകളിൽ കയറും. റാണിയുടെ കളികൾ ആസ്വദിച്ച് അമ്മിണിയും. ഇവർക്കിടയിൽ സൗഹൃദമോ അതോ പ്രണയമോ ... കാണുന്നവർ അമ്പരന്നു.
ഇതിനിടെ അമ്മിണി മുപ്പത് മുട്ടകളിട്ടു .. റാണി വളർന്നു, സുന്ദരിയായി..
ദിനരാത്രങ്ങൾ കടന്നു പോയി. മുട്ടയിട്ടതിൻ്റെ നാൽപത്തഞ്ചാം നാൾ അമ്മിണി തല നീട്ടി വനം വകുപ്പ് ഉദ്യോഗസ്ഥർ കൊണ്ടു വെച്ച വെള്ളം കുടിച്ചു. കിടന്നു. പിറ്റേന്ന് നേരം പുലർന്നു. വനം വകുുപ്പ് ഉദ്യോഗസ്ഥർ പതിവ് പോലെ കൂട്ടിനടുത്തെത്തി. നോക്കിയപ്പോൾ കൂട്ടിൽ റാണിയില്ല. മുട്ടകൾക്ക് മുകളിൽ നിന്ന് മാറിയായിരുന്നു അമ്മിണിയുടെ കിടപ്പ്. വയറ് അൽപം വീർത്തിട്ടുണ്ട്.. ഒടുവിൽ നാൽപത്തഞ്ചുനാൾ പോറ്റിയ ഇരയെ വേട്ടക്കാരൻ വിഴുങ്ങി.. നൊമ്പരമായി റാണി..
രണ്ട് ദിവസത്തിനകം മുഴുവൻ മുട്ടകളും വിരിഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥർ അമ്മിിണിയേയും മക്കളേയും വനത്തിൽ ഉപേക്ഷിച്ചു.
സസ്പെൻസ് ത്രില്ലറുകളെ പോലും വെല്ലുന്ന ആ ദിവസങ്ങൾ ചിത്രങ്ങളിലൂടെ ....