ബിയര്‍ ഉപഭോഗവും കൊതുകു കടിക്കുന്നതും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് പലരെയും അത്ഭുതപ്പെടുത്തി.
റാഡ്ബൗണ്ട് യൂണിവേഴ്‌സിറ്റി നിജ്‌മെഗനിലെ ശാസ്ത്രജ്ഞനായ ഫെലിക്‌സ് ഹോളിന്റെ നേതൃത്വത്തിലുള്ള നെതര്‍ലന്‍ഡ്‌സിലെ ഗവേഷകരുടെ സംഘമാണ് ഈ പഠനം നടത്തിയത്. പഠനത്തിലെ കണ്ടെത്തലുകള്‍ റിസര്‍ച്ച് പ്ലാറ്റ്‌ഫോമായ ബയോആര്‍ക്‌സിവില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
വര്‍ഷങ്ങളായി കൊതുകുകള്‍ ചില ആളുകളെ മാത്രം കടിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിക്കുകയാണ്. ഇതിന്റെ രഹസ്യം കണ്ടെത്താനായി അങ്ങനെ അവര്‍ ഒരു പരീക്ഷണം നടത്തി. നെതര്‍ലാന്‍ഡ്‌സിലെ ഒരു പ്രധാന സംഗീത ഫെസ്റ്റിവലായ ലോലാന്‍ഡ്‌സില്‍ ആയിരുന്നു പര്യവേഷണം. 500 ഓളം മനുഷ്യര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 1000ത്തോളം കൊതുകുകളെ ഉള്‍പ്പെടുത്തിയായിരുന്നു പരീക്ഷണം.
advertisement
ഇതിനായി സംഗീത മേള നടക്കുന്നിടത്ത് ഗവേഷകര്‍ ഒരു താല്‍ക്കാലിക ലാബ് സ്ഥാപിച്ചു. അവിടെ പഠനത്തിന്റെ ഭാഗമാകുന്ന ആളുകളോട് അവരുടെ ഭക്ഷണക്രമം, ശുചിത്വം, പെരുമാറ്റം എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചുമനസ്സിലാക്കി. തുടര്‍ന്ന് കൊതുകുകളെ സൂക്ഷിച്ച പെട്ടിയിലേക്ക് അവരുകള്‍ കൈകളിടാന്‍ പറഞ്ഞു.
ക്യാമറകള്‍ ഉപയോഗിച്ച് ഓരോരുത്തരുടെ കൈയ്യിലും എത്ര കൊതുകുകള്‍ വന്നിരുന്നുവെന്നും അവ എത്ര നേരം അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെന്നും ഗവേഷകരുടെ സംഘം രേഖപ്പെടുത്തി. ഫലങ്ങള്‍ അതിശയിപ്പിക്കുന്നതായിരുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ബിയര്‍ കഴിച്ച ആളുകളെ കൊതുകുകള്‍ 1.35 മടങ്ങ് അധികം ആകര്‍ഷിക്കുന്നതായി പരീക്ഷണത്തില്‍ കണ്ടെത്തി.
തലേദിവസം മറ്റാര്‍ക്കെങ്കിലും ഒപ്പം കിടന്നവരെയും സണ്‍സ്‌ക്രീന്‍ കുറച്ച് മാത്രം ഉപയോഗിച്ചതോ ഉപയോഗിക്കാത്തതോ ആയ ആളുകളെയും അല്ലെങ്കില്‍ പതിവായി കുളിക്കാത്ത ആളുകളിലേക്കും കൊതുകുകള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നതായും പഠനത്തില്‍ നിന്ന് വ്യക്തമായി.
ബിയറും കൊതുകും തമ്മിലുള്ള ബന്ധം
ഗവേഷകരുടെ അഭിപ്രായത്തില്‍ കൊതുകുകള്‍ നേരിട്ട് മദ്യത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നില്ല. മറിച്ച് ബിയർ കുടിച്ചവരിലുണ്ടാകുന്ന ശരീര ദുര്‍ഗന്ധത്തിലെ മാറ്റമാണ് കൊതുകുകളെ ആകർഷിക്കുന്നത്. ബിയര്‍ കുടിക്കുന്നവര്‍ പലപ്പോഴും വ്യത്യസ്ഥമായി പെരുമാറുന്നുവെന്ന് ഗവേഷകനായ ഫെലിക്‌സ് ഹോള്‍ പറഞ്ഞു. അവര്‍ കൂടുതല്‍ നൃത്തം ചെയ്യുകയും വിയര്‍ക്കുകയും ചെയ്യുന്നു. ഇത് അവരുടെ ശരീരത്തിന്റെ ഗന്ധം മാറ്റുന്നതായും ഇതാണ് കൊതുകുകള്‍ ആകര്‍ഷിക്കാന്‍ കാരണമെന്നും ഫെലിക്‌സ് ഹോള്‍ വിശദീകരിച്ചു. ശരീരത്തിലുള്ള ദുര്‍ഗന്ധം കൊതുകുകള്‍ക്ക് വളരെ ആകര്‍ഷകമായി തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിലും ശ്രദ്ധേയമായ കാര്യം 350 അടി (100 മീറ്ററില്‍ കൂടുതല്‍) അകലെ നിന്നുപോലും കൊതുകുകള്‍ക്ക് മനുഷ്യന്റെ ഗന്ധം തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തില്‍ കണ്ടെത്തി. അതിനാല്‍ ആരെങ്കിലും മദ്യപിക്കുകയും ശരീര ഗന്ധം മാറുകയും ചെയ്താല്‍ വളരെ ദൂരത്തില്‍ നിന്നുപോലും കൊതുകുകള്‍ അവരിലേക്ക് എത്തും.
അതേസമയം, പഠനത്തിലെ ചില പരിമിതികളും ഗവേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഗീത ഫെസ്റ്റിവലിന് എത്തിയ ആളുകള്‍ സാധാരണയായി ചെറുപ്പക്കാരും നല്ല ആരോഗ്യമുള്ളവരുമാണ്. അതിനാല്‍ തങ്ങളുടെ കണ്ടെത്തലുകളില്‍ പരിമിതികളുണ്ടെന്ന് ഗവേഷകര്‍ അംഗീകരിച്ചു. ഈ കണ്ടെത്തലുകള്‍ക്ക് കൂടുതല്‍ ആധികാരികത ഉറപ്പാക്കുന്നതിന് വ്യത്യസ്ത പ്രായത്തിലുള്ളവരെയും ആരോഗ്യകരമായ മാറ്റങ്ങള്‍ ഉള്ളവരെയും ഉള്‍പ്പെടുത്തി കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.