മീനിന്റെയും മീൻ കഴിക്കുന്നവരുടെയും ആരോഗ്യ സംരക്ഷണത്തിനും മത്സ്യഡോക്ടറുടെ സേവനം സഹായകരമാകുമെന്ന് ശിൽപശാലയിൽ പ്രബന്ധമവതരിപ്പിച്ച സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ സി രാമചന്ദ്രൻ പറഞ്ഞു. ഇന്ത്യയിലെ അക്വാകൾച്ചർ (ജലകൃഷി) മേഖലയിൽ സമഗ്ര ആരോഗ്യ സമീപനം കൊണ്ട് വരുന്നതിന് ഇന്തോ-യുകെ ഗവേഷണ സഹകരണം വേണമെന്നും ശിൽപശാല നിർദേശിച്ചു.
കൃഷി ചെയ്യുന്ന മത്സ്യത്തിന്റെയും മീൻ കഴിക്കുന്നവരുടെയും പരിസ്ഥിതിയുടെയും ആരോഗ്യസംരക്ഷണമാണ് ഈ സമീപനം. സുസ്ഥിര മത്സ്യോൽപാദനം കൂട്ടാനും രോഗബാധയടക്കമുള്ള പ്രതിസന്ധികൾ തടയാനും ഉപജീവനം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് സാധിക്കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷനിലെ സാലി ടെയ്‌ലർ പറഞ്ഞു.
advertisement
മത്സ്യകൃഷിയിടത്തു നിന്നും തീൻമേശയിലെത്തുന്നതുവരെ മത്സ്യോൽപാദനത്തെ ബ്ലോക് ചെയിൻ സംവിധാനമുപയോഗിച്ച് നിരീക്ഷിക്കാനുള്ള സംവിധാനമേർപ്പെടുത്തണം. പൊക്കാളി കൃഷി പോലെയുള്ള പരമ്പരാഗത കൃഷിരീതികളെ കൂടുതൽ ഊർജിതമാക്കുന്നതിന് ഗവേഷണസഹകരണം ആവശ്യമാണ്. ആരോഗ്യസംരക്ഷണത്തിന് മനുഷ്യരിലും മൃഗങ്ങളിലും മത്സ്യങ്ങളിലുമുള്ള മരുന്നുപയോഗം നിയന്ത്രണവിധേയമാക്കുന്നതിനും, ജനിതകമാറ്റം വരുതിയ പുതിയ മത്സ്യയിനങ്ങളെ വികസിപ്പിക്കുന്നതിനും നയരൂപീകരണം ആവശ്യമാണെന്നും ശിൽപശാല ആവശ്യപ്പെട്ടു.
ഇന്ത്യൻ മത്സ്യമേഖലയെ സമഗ്രആരോഗ്യസ്ഥിതിയിലേക്ക് എത്തിക്കുന്നതിനുള്ള വിവിധ പദ്ധതികൾ രാജ്യത്ത് നിലവിലുണ്ടെങ്കിലും ഇവ ഏകോപിപ്പിക്കുന്നതിന് ദേശീയതലത്തിൽ ഏജൻസി സ്ഥാപിക്കണമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു. ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമായി 50 ഓളം ശാസ്ത്രജ്ഞർ ശിൽപശാലയിൽ പങ്കെടുത്തു.