ഇന്ത്യയില്‍ കോര്‍പ്പറേറ്റ് വിജയഗാഥകള്‍ വർദ്ധിക്കുന്നുണ്ടെങ്കിലും ഇതിനുപിന്നില്‍ മറ്റൊരു അപകടം കൂടി ഒളിഞ്ഞിരിപ്പുണ്ട്, പുരുഷന്മാരില്‍ നേരത്തെ പിടിപ്പെടുന്ന ജീവിതശൈലി രോഗങ്ങള്‍. 30-കളില്‍ തന്നെ പുരുഷന്മാരില്‍ പ്രമേഹവും ബോര്‍ഡര്‍ലൈന്‍ രക്തസമ്മര്‍ദ്ദവും വിട്ടുമാറാത്ത സമ്മര്‍ദ്ദവും കണ്ടുവരുന്നു. ഒരു കാലത്ത് ഏറ്റവും ഉയര്‍ന്ന ഉത്പാദനക്ഷമത പ്രകടമാക്കിയിരുന്ന പ്രായമാണ് 30. എന്നാലിന്ന് പലരും 30-കളില്‍ തന്നെ രോഗികളാകുന്നു.
എകിന്‍കെയര്‍ എന്ന ഹെല്‍ത്ത് കണ്‍സള്‍ട്ടന്റ് സ്ഥാപനം ഇതേക്കുറിച്ചുള്ള കൃത്യമായ കണക്കുകളിലൂടെ പുരുഷന്മാരിൽ വർദ്ധിച്ചുവരുന്ന അകാല ജീവിതശൈലി രോഗങ്ങളുടെ പ്രവണത വെളിപ്പെടുത്തുന്നു. 31 മുതല്‍ 45 വരെ പ്രായമുള്ളവരെ പ്രമേഹവും രക്തസമ്മര്‍ദ്ദവും കൂടുതലായി ബാധിക്കുന്നുവെന്ന് എകിന്‍കെയര്‍ പറയുന്നു. ഇപ്പോള്‍ 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളില്‍ പോലും ഇത്തരം ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തുന്നുണ്ട്. ഏഴ് പുരുഷന്മാരില്‍ ഒരാള്‍ക്ക് 30 വയസ്സ് കഴിഞ്ഞാല്‍ പ്രമേഹം വരാനുള്ള സാധ്യതയുണ്ടെന്നും ഇത് വ്യക്തമാക്കുന്നു.
advertisement
ശാരീരികാധ്വാനമില്ലാതെ അധികനേരം ഇരുന്നുള്ള ജോലി, മണിക്കൂറുകള്‍ നീണ്ട ജോലി, ഡിജിറ്റല്‍ ഓവര്‍ലോഡ്, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അഭാവം എന്നിവയുടെ അനന്തരഫലമാണ് യുവത്വത്തില്‍ തന്നെ പുരുഷന്മാരെ രോഗികളാക്കുന്നതെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. എകിന്‍കെയര്‍ സഹസ്ഥാപകനും ചിഫ് ബിസിനസ് ഓഫീസറുമായ ഡോ. നോയല്‍ കൗട്ടിന്‍ഹോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവെക്കുന്നുണ്ട്.
ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ വ്യക്തിപരമാണെങ്കിലും പരിഹാരം വ്യവസ്ഥാപിതമായിരിക്കണമെന്നാണ് കൗട്ടിന്‍ഹോ പറയുന്നത്. ഇന്നത്തെ തൊഴിലിടങ്ങള്‍ ജീവനക്കാരുടെ ദീര്‍ഘകാല ആരോഗ്യക്ഷേമം കൂടി ഉറപ്പാക്കുന്ന രീതിയിലേക്ക് മാറണമെന്ന് അദ്ദേഹം പറയുന്നു. ഇടയ്ക്കിടെ ആരോഗ്യ പരിശോധനകള്‍ക്ക് സൗകര്യമൊരുക്കുകയും ജിം പോലുള്ള വ്യായാമ സൗകര്യങ്ങൾ ഓഫര്‍ ചെയ്യുകയോ ചെയ്യുന്നതില്‍ നിന്നും മാറി വ്യക്തിഗത ക്ഷേമത്തിലൂന്നിയുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിലേക്ക് കമ്പനികള്‍ പരിണമിക്കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
ഇന്ന് വെല്‍നസ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുന്ന പുരുഷന്മാരുടെ എണ്ണം ക്രമാനുഗതമായി ഉയര്‍ന്നിട്ടുണ്ട്. ആരോഗ്യപരിശോധനകള്‍ നടത്തുന്ന പുരുഷന്മാരുടെ എണ്ണം 4.6 മടങ്ങും പുതുതലമുറയില്‍ വരുന്ന ജെന്‍ സിക്കാരുടെ എണ്ണം 91 മടങ്ങും വര്‍ദ്ധിച്ചു. എന്നാല്‍ ചുറ്റുപാടുകള്‍ ദീര്‍ഘകാല ആരോഗ്യ പെരുമാറ്റ മാറ്റത്തെ പിന്തുണയ്ക്കുന്നതല്ലെങ്കില്‍ ഈ പങ്കാളിത്തം കൊണ്ടുകാര്യമില്ല.
ഇത്തരമൊരു സാഹചര്യത്തില്‍ ജീവനക്കാരുടെ ദീര്‍ഘകാല ആരോഗ്യത്തെ സംരക്ഷിക്കാനും അവരുടെ ഉത്പാദനക്ഷമത നിലനിര്‍ത്താനും കമ്പനികള്‍ക്ക് എന്താണ് ചെയ്യാന്‍ കഴിയുക.
* സംയോജിത, ഡാറ്റ അധിഷ്ഠിത വെല്‍നസ് പ്രോഗ്രാമുകളിലൂടെ പ്രതിരോധ പരിചരണം സാധാരണമാക്കുക.
* ജീവിത ഘട്ടത്തിലെ സമ്മര്‍ദ്ദം കണക്കാക്കുക. വിവാഹിതരായ പുരുഷന്മാര്‍ അവിവാഹിതരേക്കാള്‍ പത്ത് മടങ്ങ് കൂടുതല്‍ സമ്മര്‍ദ്ദം നേരിടുന്നുണ്ട്.
*മാനസികാരോഗ്യത്തിന് പ്രാധാന്യവും ഘടനാപരമായ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് വൈകാരിക ക്ഷേമത്തിന് മുന്‍ഗണന നല്‍കുക.
* സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ഉത്പാദനക്ഷമതാ മാനദണ്ഡങ്ങള്‍ പുനരാവിഷ്‌കരിക്കുക.
പുരുഷന്മാരുടെ ആരോഗ്യം കോര്‍പ്പറേറ്റ് സംസ്‌കാരത്തിന്റെ ഒരു ബാരോമീറ്ററായി മാറുകയാണ്. സമയപരിധികള്‍, ഉപകരണങ്ങള്‍, ഡെസ്‌ക് ജോലികള്‍ എന്നിവ 32 വയസ്സുള്ളവരെ വിട്ടുമാറാത്ത രോഗത്തിലേക്ക് തള്ളിവിടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എന്താണ് കുഴപ്പമെന്ന് ചോദിക്കുന്നത് നിര്‍ത്തി അവരുടെ ചുറ്റുമുള്ളത് മാറ്റാന്‍ തുടങ്ങേണ്ട സമയമാണിത്. ജീവനക്കാരുടെ ആരോഗ്യത്തിന് ഡെഡ്‌ലൈന്‍ വീഴുംമുമ്പ് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തം കോര്‍പ്പറേറ്റുകള്‍ക്കുണ്ടെന്നും എകിന്‍കെയര്‍ സഹസ്ഥാപകൻ ചൂണ്ടിക്കാട്ടുന്നു.