വാക്സിൻ നിർമ്മാതാക്കളായ ഫൈസർ (Pfizer) , മോഡേണ (Moderna), ആസ്ട്രസെനക(AstraZeneca) തുടങ്ങിയ കമ്പനികളുടെ വാക്സിനുകൾ സ്വീകരിച്ച 90 ദശലക്ഷം ആളുകളിൽ നടത്തിയ പഠന റിപ്പോർട്ട് വാക്സിൻ എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. അർജന്റീന, ഫിൻലൻഡ്, കാനഡ, ഡെന്മാർക്ക്, ഓസ്ട്രേലിയ, ഫ്രാൻസ്, ന്യൂസിലൻഡ്, സ്കോട്ട്ലൻഡ് എന്നീ എട്ട് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെയാണ് പഠനത്തിനായി പരിഗണിച്ചത്.
റിപ്പോർട്ട് അനുസരിച്ച് വാക്സിനേഷൻ മനുഷ്യന്റെ ഹൃദയവും, രക്തവുമായി ബന്ധപ്പെട്ട ചില രോഗങ്ങളിൽ നേരിയ വർദ്ധനവ് ഉണ്ടാക്കിയതായി കണ്ടെത്തി. ഫൈസർ - ബയോഎൻടെക്കിന്റെയും, മൊഡേണയുടെയും എംആർഎൻഎ (mRNA) വാക്സിനുകളുടെ ഒന്നും, രണ്ടും, മൂന്നും ഡോസുകൾ സ്വീകരിച്ചവരിൽ ഹൃദയത്തിന് വീക്കമുണ്ടാകുന്ന അവസ്ഥ ( Myocarditis) കണ്ടെത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മൊഡേണയുടെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിനു ശേഷമാണ് ഈ അവസ്ഥ പലരിലും ഉണ്ടായിരിക്കുന്നതെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
advertisement
ആസ്ട്രസെനകയുടെ മൂന്നാമത്തെ ഡോസ് സ്വീകരിച്ചവരിൽ ഹൃദ്രോഗമായ പെരികാർഡിറ്റിസിന്റെ (Pericarditis) സാധ്യത 6.9 മടങ്ങ് വർധിച്ചതായി കണ്ടെത്തി. മൊഡേണയുടെ ആദ്യത്തെയും, നാലാമത്തെയും ഡോസ് സ്വീകരിച്ചവരിൽ യഥാക്രമം 1.7 മടങ്ങും 2.6 മടങ്ങുമായി രോഗ സാധ്യത വർധിച്ചു. കൂടാതെ ആസ്ട്രസെനകയുടെ ഡോസുകൾ സ്വീകരിച്ചവരിൽ ഗില്ലിൻ ബാരെ സിൻഡ്രോം (Guillain - Barre Syndrome) ഉണ്ടാകാനുള്ള സാധ്യതയുള്ളതയും ഒപ്പം രക്തം കട്ട പിടിക്കാനുള്ള സാധ്യത 3.2 മടങ്ങ് വർധിച്ചതായും കണ്ടെത്തി. മൊഡേണയുടെ വാക്സിൻ സ്വീകരിച്ചവരിൽ ആക്യൂട്ട് ഡെസിമിനേറ്റഡ് എൻസഫലോമൈലിറ്റിസിനുള്ള (acute Disseminated Encephalomyelitis ) സാധ്യത 3.8 മടങ്ങും ആസ്ട്രസെനകയുടെ വാക്സിൻ സ്വീകരിച്ചവരിൽ ഇത് 2.2 മടങ്ങ് വർധിച്ചതായും കണ്ടെത്തി.
ഇന്ത്യയിൽ കോവിഡിനെ അതിജീവിച്ചവരിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കണ്ടെത്തിയതായി വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് നടത്തിയ പഠനത്തിൽ പറഞ്ഞിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തിനിടെ പൾമണറി ഫംഗ്ഷൻ ടെസ്റ്റുകൾ (Pulmonary Function Tests) , ആറ് മിനിട്ടുള്ള വാക്കിങ് ടെസ്റ്റ് (Walking Test) , ചെസ്റ്റ് റേഡിയോഗ്രാഫി (Chest Radiography ) എന്നിവയുടെ അടിസ്ഥാനത്തിൽ 207 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്. പ്രസിദ്ധീകരിക്കപ്പെട്ട മറ്റു പഠന റിപ്പോർട്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ശ്വാസകോശ രോഗങ്ങൾക്കുള്ള സാധ്യത കൂടുതലാണെന്നും പഠന റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
