ആരോഗ്യ രംഗത്ത് സൈബർകോൺഡ്രിയ ( Cyberchondria) എന്നും അറിയപ്പെടുന്ന ഇഡിയറ്റ് സിൻഡ്രോമിനെക്കുറിച്ചുള്ള വിവരങ്ങൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ പ്രസിദ്ധീകരണമായ ക്യൂറിയസ് 2022 ലാണ് പ്രസിദ്ധീകരിച്ചത്. ഓൺലൈൻ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പലരും സ്വയം രോഗനിർണയം നടത്തുകയോ ഡോക്ടർമാർ ശുപാർശ ചെയ്ത മരുന്നുകൾ നിർത്തുകയോ ചെയ്യുന്നതായാണ് കണ്ടെത്തൽ. രോഗി ഡോക്ടർമാരെ അവിശ്വസിക്കുകയും ഓൺലൈനിൽ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് സ്വയം ചികിത്സിക്കുന്നതുമായ അപകടകരമായ അവസ്ഥയിലേക്ക് പോകുകയും ചെയ്യുന്നു. രോഗിയുടെ ആരോഗ്യത്തിൽ ഇത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.
advertisement
ഇന്റർനെറ്റിലെ അപൂർണ്ണമായ അറിവുകൾ കാരണം ഓരോ ആഴ്ചയും രണ്ടോ മൂന്നോ രോഗികൾ ആസ്ത്മയ്ക്കുള്ള സ്റ്റിറോയിഡുകൾ ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നതായി കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ റെസ്പിറേറ്ററി മെഡിസിൻ മുൻ മേധാവി പ്രൊഫ. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ആരോഗ്യ വിവരങ്ങൾ ഓൺലൈനിൽ തിരയുന്നത് രോഗലക്ഷണങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ പ്രയോജനകരമാകുമെങ്കിലും സ്വയം ചികിത്സ അപകടകാരമാണെന്ന് ബാംഗ്ലൂരിലെ സ്പർഷ് ആശുപത്രിയിലെ ഇൻ്റേണൽ മെഡിസിൻ ആൻഡ് എച്ച്ഐവി മെഡിസിനിലെ സീനിയർ കൺസൾട്ടൻ്റ് ഡോ. നരേന്ദ്ര പ്രസാദും പറഞ്ഞു.
ഇന്റർനെറ്റ് വിവരങ്ങളുടെ വലിയൊരു ഉറവിടമാണെങ്കിലും എല്ലായപ്പോഴും അത് കൃത്യമോ വിശ്വസനീയമോ അല്ലെന്ന് ഹൈദരാബാദിലെ കെയർ ആശുപത്രിയിലെ ഡോ. ആതർ പാഷ അഭിപ്രയപ്പെട്ടു. 'ഇൻഫോഡെമിക്' എന്നാണ് ലോകാരോഗ്യ സംഘടന ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. ലോകത്തെ ബാധിച്ച ആരോഗ്യ പ്രതിസന്ധിയുടെ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ആ സാഹചര്യത്തെ ഇന്റർനെറ്റ് കൂടുതൽ സങ്കീർണ്ണമാക്കി. പലപ്പോഴും ഡോക്ടർമാർ സമ്മർദ്ദത്തിലാണെന്നും അവർക്ക് സ്വന്തം ആരോഗ്യവും സംരക്ഷിക്കണമെന്ന് ജയദേവ ആശുപത്രിയിലെ ഡോക്ടറായ ഡോ. സിഎൻ മഞ്ജുനാഥ് പറയുന്നു.
അതേസമയം ആരോഗ്യ സംരക്ഷണത്തിൽ ഇന്റർനെറ്റ് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്രശസ്തമായ പല മെഡിക്കൽ വെബ്സൈറ്റുകൾക്കും മനുഷ്യന് ഉപയോഗപ്പെടുത്താവുന്ന വിവരങ്ങൾ പങ്ക് വയ്ക്കാൻ ഇന്റർനെറ്റിലൂടെ സാധിക്കുന്നു. എന്നിരുന്നാലും ആരോഗ്യ രംഗത്തെ വിദഗ്ധരെ രോഗികൾ വിലമതിയ്ക്കാത്ത സാഹചര്യം ഇത് സൃഷ്ടിക്കുന്നുണ്ട്. വിശ്വസനീയമായ ഓൺലൈൻ മെഡിക്കൽ വിവരങ്ങൾ നമ്മൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും വേണം. സ്വയം ചികിത്സയ്ക്ക് പകരം ഒരു ഡോക്ടറെ സമീപിക്കുന്നതാണ് ഉചിതം.