മഴക്കാലത്ത് എലികൾ പരത്തുന്ന രോഗമാണ് എലിപ്പനി. പനി, മൂക്കൊലിപ്പ്, ശരീരവേദന, വിശപ്പില്ലായ്മ, ക്ഷീണം, തൊണ്ടവേദന എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ രോഗലക്ഷണങ്ങൾ ഓരോ രോഗിക്കും വ്യത്യസ്തമാണ്.
പ്രായമായ ആളുകൾ, കുട്ടികൾ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർ, രോഗപ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവർ തുടങ്ങിയവരിൽ വൈറൽ പനിയും മറ്റ് അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ആഴ്ചകളിൽ, പനി ബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിട്ടുള്ളതായി ഡൽഹി ആസ്ഥാനമായുള്ള ശ്രീ ബാലാജി ആക്ഷൻ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. മനീഷ അറോറ ന്യൂസ് 18നോട് പറഞ്ഞു.
advertisement
പനിയ്ക്കൊപ്പം പലർക്കും കൈകളിലോ കാലുകളിലോ ശരീരം മുഴുവനായോ ചൊറിച്ചിൽ ഉൾപ്പെടെയുള്ള ലക്ഷണങ്ങളുമുണ്ടെന്ന് ഡോക്ടർ പറഞ്ഞു. സന്ധി വേദന, പേശി വേദന, വിശപ്പില്ലായ്മ, കണ്ണുകൾക്ക് പിന്നിലെ വേദന, തലവേദന എന്നിവയും പല രോഗികൾക്കും അനുഭവപ്പെടുന്നുണ്ട്.
ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സിലെ പൾമണോളജി മേധാവി ഡോ. രവി ശേഖർ ഝായും സമാനമായ ലക്ഷണങ്ങളെക്കുറിച്ച് പറഞ്ഞു. ”പനി ബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് കഴിഞ്ഞ രണ്ടാഴ്ചയായുണ്ടായ കാലാവസ്ഥാ മാറ്റം ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന്” അദ്ദേഹം പറഞ്ഞു. കാലാവസ്ഥയിലെ മാറ്റം വൈറൽ അണുബാധകളുടെയും ജലജന്യ രോഗങ്ങളുടെയും, പ്രത്യേകിച്ച് ടൈഫോയ്ഡ്, എലിപ്പനി എന്നിവ വർധിക്കാൻ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കി വിവിധതരം പനികളെ വേർതിരിച്ചറിയാം
വയറിലെ അസ്വസ്ഥതകൾക്കൊപ്പം കടുത്ത പനിയാണ് ടൈഫോയിഡിന്റെ പ്രധാന ലക്ഷണം. എന്നാൽ വിശപ്പില്ലായ്മ, ഉയർന്ന പനി, ചുമ, ശരീരവേദന എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങളെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.
“കടുത്ത പനി, ചുമ, തൊണ്ട വേദന എന്നിവയാണ് വൈറൽ പനിയുടെ ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നവരിൽ ശ്വാസതടസവും ഉണ്ടായേക്കാം”, ഡോ. ഝാ പറഞ്ഞു. കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലേറിയ എന്നിവയും മഴക്കാലത്താണ് വ്യാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പനിയ്ക്കൊപ്പം ചിലരിൽ മോണയിൽ നിന്നുള്ള രക്തസ്രാവം പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാറുണ്ട്. ഇത് പലപ്പോഴും വൈറൽ ഹെമറാജിക് പനിയായാണ് കണക്കാക്കുന്നത്.
പനി, ഛർദ്ദി, വയറുവേദന എന്നിവ ഒരുമിച്ച് വരുന്നത് സാധാരണയായി ടൈഫോയിഡിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ഇത് വയറുസംബന്ധമായ മറ്റ് പ്രശ്നങ്ങൾ കൊണ്ടുമാകാം. എന്നാൽ നെഞ്ചുവേദനയും ശ്വസിക്കാനുള്ള ബുദ്ധിമുട്ടും ശ്വാസകോശ സംബന്ധമായ നെഞ്ചിലെ അണുബാധയെയാണ് സൂചിപ്പിക്കുന്നത്.
കൃത്യമായ രോഗനിർണയം നടത്തുന്നതിനും രോഗികൾക്ക് ഉചിതമായ ചികിത്സ നൽകുന്നതിനും ആരോഗ്യപ്രവർത്തകർ രോഗങ്ങളുടെ കൃത്യമായ ലക്ഷണങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
”രോഗികൾ ശരീരത്തിലെ ജലാംശം നിലനിർത്താൻ വെള്ളം, നാരങ്ങാ വെള്ളം, ORS, കരിക്കിൻ വെള്ളം, സൂപ്പ് തുടങ്ങിയ ദ്രാവകങ്ങൾ ധാരാളം കുടിക്കണമെന്ന്” ബിഎൽകെ മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവി ഡോ. രജീന്ദർ കുമാർ സിംഗൽ പറയുന്നു.
പനിയുള്ളപ്പോൾ ആളുകൾ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുകയും വായുസഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കുകയും ചെയ്യണം. സ്വയം ചികിത്സ നടത്തരുതെന്നും ഡോക്ടറുടെ നിർദേശമില്ലാതെ ആൻറിബയോട്ടിക്കുകൾ വാങ്ങി കഴിക്കരുതെന്നും ഡോക്ടർ വ്യക്തമാക്കി.