TRENDING:

സ്റ്റെം സെല്ലുകളിൽ നിന്ന് കൃത്രിമ ഭ്രൂണം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ; ലക്ഷ്യം മനുഷ്യവികാസത്തെക്കുറിച്ചുള്ള പഠനം

Last Updated:

ഗർഭം അലസൽ അടക്കമുള്ള സങ്കീർണതകളെക്കുറിച്ച് ഈ കൃത്രിമ ഭ്രൂണങ്ങൾ വഴി ഉത്തരം നൽകാനാകും എന്നും ശാസ്ത്രജ്ഞർ പറയുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബീജമോ അണ്ഡമോ ബീജസങ്കലനമോ ഇല്ലാതെ തന്നെ ഭ്രൂണം വികസിപ്പിച്ചെടുത്ത് ശാസ്ത്രലോകം. സ്റ്റെം സെല്ലുകളിൽ നിന്നാണ് ശാസ്ത്രജ്ഞർ ഈ കൃത്രിമ ഭ്രൂണം വികസിപ്പിച്ചെടുത്തത്. മനുഷ്യവികാസത്തിന്റെ ആദ്യഘട്ടത്തിലെ ഭ്രൂണവുമായി സാമ്യമുള്ളവയാണ് ഇവർ സൃഷ്ടിച്ചത് എന്നാൽ ഈ ഭ്രൂണങ്ങൾ പ്രത്യുത്പാദനത്തിനായി ഉപയോ​ഗിക്കാൻ കഴിയില്ലെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. ഗർഭം അലസൽ അടക്കമുള്ള സങ്കീർണതകളെക്കുറിച്ച് ഈ കൃത്രിമ ഭ്രൂണങ്ങൾ വഴി ഉത്തരം നൽകാനാകും എന്നും ശാസ്ത്രജ്ഞർ പറയുന്നു.
Artificial_Embryo
Artificial_Embryo
advertisement

“ഗർഭകാലത്ത് ഭ്രൂണത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള ഒരു ചിത്രം ഈ കൃത്രിമ ഭ്രൂണങ്ങൾ നിങ്ങൾക്കു നൽകും. പക്ഷേ അവ പ്രത്യുത്പാദനത്തിനായി ഉപയോഗിക്കാൻ കഴിയില്ല” ബോസ്റ്റൺ മ്യൂസിയം ഓഫ് സയൻസിലിെ ലൈഫ് സയൻസസ് വിഭാ​ഗം ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഇൻസൂ ഹ്യൂൻ പറഞ്ഞു. ഈ കൃത്രിമ മോഡലുകൾ ഉപയോഗിക്കുന്നതു വഴി യഥാർത്ഥ ഭ്രൂണങ്ങളെ ഗവേഷണത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിരവധി ഗ്രൂപ്പുകൾ ഇത്തരം കൃത്രിമ ഭ്രൂണങ്ങളുടെ സാധ്യതയെക്കുറിച്ച് ഗവേഷണം നടത്തുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും ഇംഗ്ലണ്ടിലെയും ശാസ്ത്രജ്ഞർ ഇതു സംബന്ധിച്ച തങ്ങളുടെ പഠനങ്ങൾ കഴിഞ്ഞ ദിവസം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇസ്രായേലിലെയും ചൈനയിലെയും ശാസ്ത്രജ്ഞരും ഈ മാസമാദ്യം കൃത്രിമ ഭ്രൂണങ്ങൾ സംബന്ധിച്ച അവരുടെ ​ഗവേഷണ പഠനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

advertisement

ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത 14 ദിവസത്തെ വളർച്ചയുള്ള ഈ കൃത്രിമ ഭ്രൂണത്തിൽ ഹൃദയമോ തലച്ചോറോ ഒന്നുമില്ല. എന്നാൽ മറുപിള്ള (പ്ലാസന്റ), ഭ്രൂണത്തെ പൊതിഞ്ഞുസംരക്ഷിക്കുന്ന സ്തരം (യോക്ക് സാക്ക്) എന്നിവയെല്ലാം ഈ കൃത്രിമ ഭ്രൂണത്തിലുണ്ട്. ഓരോ ടീമിന്റെയും മോഡലുകളും അവയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യകളും വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഇൻസൂ ഹ്യൂൻ പറഞ്ഞു.

“ആദ്യ കാലഘട്ടങ്ങളിൽ മനുഷ്യവികസനം എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഈ കൃത്രിമ ഭ്രൂണങ്ങൾ ഉപയോ​ഗിച്ചുള്ള പരീക്ഷണങ്ങളിലൂടെ നമുക്ക് കഴിയും”, യേൽ യൂണിവേഴ്സിറ്റിയിൽ ഡെവലപ്മെന്റൽ സ്റ്റെം സെൽ ബയോളജി പഠിക്കുന്ന ബെർണ സോസെൻ പറഞ്ഞു. ​എന്തുകാെണ്ട് ​ഗർഭധാരണം പരാജയപ്പെടുന്നു, എന്തുകൊണ്ട് ​​ഗർഭം അലസുന്നു, എന്തുകൊണ്ട് ജനിതക വൈകല്യങ്ങൾ ഉണ്ടാകുന്നു, എന്നതിനെക്കുറിച്ചെല്ലാം ഇതുവഴി ശാസ്ത്രജ്ഞർക്ക് പഠിക്കാൻ കഴിയുമെന്നും സോസെൻ പറഞ്ഞു. പുതിയൊരു ജീവൻ സൃഷ്ടിക്കാനല്ല, മറിച്ച് ജീവനെ രക്ഷിക്കാനാണ് ഈ പരീക്ഷണത്തിലൂടെ ശ്രമിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

advertisement

പൊതുജനങ്ങളിൽ ചിലർക്ക് ഈ കൃത്രിമ മോഡലുകളെക്കുറിച്ച് തെറ്റായ ധാരണകളാണുള്ളതെന്നും വിദഗ്ധർ പറയുന്നു. ഊ ഭ്രൂണങ്ങൾ ഉപയോഗിച്ച് ഗർഭധാരണം നടത്താനാകും എന്നാണ് ചിലർ വിശ്വസിക്കുന്നത് എന്നും ഇൻസൂ ഹ്യൂൻ പറഞ്ഞു. ഹാർവാർഡ് മെഡിക്കൽ സ്കൂൾസ് ഫോർ ബയോ എത്തിക്സ് സെന്ററിലെ അം​ഗം കൂടിയാണ് അദ്ദേഹം.

മലയാളം വാർത്തകൾ/ വാർത്ത/Life/Health/
സ്റ്റെം സെല്ലുകളിൽ നിന്ന് കൃത്രിമ ഭ്രൂണം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ; ലക്ഷ്യം മനുഷ്യവികാസത്തെക്കുറിച്ചുള്ള പഠനം
Open in App
Home
Video
Impact Shorts
Web Stories