ഇന്ത്യയിലെ ജനസംഖ്യയുടെ മൂന്നില്‍ ഒരു ഭാഗത്തിന് (38 ശതമാനം) മദ്യപാനവുമായി ബന്ധമില്ലാത്ത ഫാറ്റി ലിവര്‍ രോഗമുള്ളതായി എയിംസിന്റെ പഠനത്തില്‍ പറയുന്നു. അതേസമയം, ഈ പ്രതിഭാസം പ്രായപൂര്‍ത്തിയായവരില്‍ മാത്രമല്ല, 35 ശതമാനം കുട്ടികളെയും ബാധിച്ചിട്ടുണ്ടെന്ന് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ആന്‍ഡ് എക്‌സിപെരിമെന്റല്‍ ഹെപറ്റോളജിയില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനത്തില്‍ പറയുന്നു. 2022 ജൂണിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
മദ്യപാനം മൂലമല്ലാത്ത ഫാറ്റി ലിവര്‍ ആദ്യഘട്ടത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്നത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് പിന്നീട് ചിലരില്‍ ഗുരുതരമായ കരള്‍രോഗമുണ്ടാക്കിയേക്കും.
advertisement
Also read-Eggs for Breakfast| രാവിലെ മുട്ട കഴിച്ചു തുടങ്ങാം; നിരവധി ആരോഗ്യഗുണങ്ങൾ
നമ്മുടെ ആഹാരക്രമത്തില്‍ അടുത്തകാലത്തുണ്ടായ വലിയ മാറ്റമാണ് ഈ ഫാറ്റി ലിവറിന്റെ പ്രധാന കാരണം. പാശ്ചാത്യരാജ്യങ്ങളിലെ ആഹാരരീതികള്‍ നമ്മളുടെ ആഹാരക്രമത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നതാണ് ഇതിന് കാരണം. ആരോഗ്യപ്രദമായ പഴങ്ങളും പച്ചക്കറികളും ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അപ്രത്യക്ഷമായി. പകരം ഫാസ്റ്റ് ഫുഡ് വന്നു. ഇതിനൊപ്പം ഒട്ടും ആരോഗ്യപ്രദമല്ലാത്ത ജീവിതശൈലിയും വ്യായാമത്തിലെ കുറവും ഇത് കൂടുതല്‍ രൂക്ഷമാക്കുന്നുണ്ടെന്ന് എയിംസിലെഗ്യാസ്‌ട്രോളജി വിഭാഗം തലവന്‍ ഡോ. അനൂപ് സരായ പറയുന്നു.
പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം എന്നിവപോലെ കരളുമായി ബന്ധപ്പെട്ട രോഗമാണ് ഫാറ്റിലിവറെന്ന് കരുതേണ്ടി വരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഫാറ്റി ലിവര്‍ സുഖപ്പെടുത്താന്‍ ഇതുവരെയും മരുന്നുകൊണ്ടുള്ള ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടില്ല. ഇത് പ്രശ്‌നം ഗുരുതരമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ പുതിയ രോഗത്തെ തുരത്തുന്നതിന് ആരോഗ്യപ്രദമായ ജീവിതശൈലി പിന്തുടരുകയാണ് വേണ്ടത്. മികച്ച ആഹാരക്രമം, ജങ്ക് ഫുഡ്, മധുരമടങ്ങിയ ആഹാരം ഒഴിവാക്കല്‍ എന്നിവയിലൂടെ ശരീരഭാരം കൂടിയ വ്യക്തികള്‍ ഭാരം കുറയ്‌ക്കേണ്ടതുണ്ട്. കൂടാതെ, നിത്യവും വ്യായാമം ചെയ്യുന്നതും ശീലമാക്കണം, ഡോ. അനൂപ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ കരള്‍രോഗങ്ങള്‍ക്ക് പ്രധാന കാരണം മദ്യപാനം
ഇന്ത്യയില്‍ റിപ്പോര്‍ട്ടു ചെയ്യുന്ന കരള്‍ രോഗങ്ങളുടെ പ്രധാന വില്ലന്‍ മദ്യപാനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മദ്യപാനം ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസിനും സിറോസിസിനും കാരണമാകുന്നു. ഇത് കരളിനെ ബാധിക്കുന്ന കാന്‍സറിനും അത് വഴി മരണത്തിനും കാരണമായേക്കാം.
ദിവസം 60 മുല്‍ 80 ഗ്രാം വരെ മദ്യം കഴിക്കുന്നതും എട്ട് മുതല്‍ പത്ത് വര്‍ഷം വരെ മദ്യപാനം തുടരുന്നതും മദ്യപാനം മൂലമുള്ള കരള്‍രോഗത്തിന് വഴിവെക്കാമെന്ന് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ. രാജേഷ് പുരി പറയുന്നു. മഞ്ഞപ്പിത്തം, കരള്‍ വീക്കം എന്നിവയാണ് ഇതിന്റെ ലക്ഷണമെന്ന് ഫ്രീ പ്രസ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്തു.
ഗുരുതരമായ കരള്‍ രോഗങ്ങളുടെ മുഖ്യകാരണം മദ്യമാണ്. ഗുരുതരമായ കരള്‍ രോഗമെന്ന പേരിലായിരിക്കും ഇവരെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത്. ഇവരില്‍ മരണനിരക്കും കൂടുതലാണെന്ന് ഡോ. അനൂപ് പറഞ്ഞു. അതേസമയം, ഒരിക്കല്‍ രോഗത്തെ അതിജീവിച്ചവരില്‍ വീണ്ടും രോഗം വരാനുള്ള സാധ്യതയും ഏറെയാണ്. ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് ബാധിച്ചവരില്‍ ചികിത്സ നടത്തുന്നതിന് പ്രത്യേക മരുന്നുകളില്ലെന്നതും സ്ഥിതി ഗുരുതരമാക്കുന്നു. മരണകാരണമായേക്കാവുന്ന ഈ രോഗത്തെ തുരത്തുന്നതിന് ഒരൊറ്റ മാര്‍ഗമേയുള്ളൂ, അത് മദ്യപാനം ഒഴിവാക്കുക എന്നതാണ്. ഒരു മദ്യവും കരളിന് സുരക്ഷിതമല്ല.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന മരുന്നുകളും കരളിനെ ദോഷകരമായി ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ക്ഷയരോഗത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ആന്റിസെപ്റ്റിക് മരുന്നുകള്‍, കീമോതെറാപ്പി എന്നിവയും കരളിന് ദോഷകരമാണ്.ക്ഷയരോഗത്തിന് ചികിത്സ തേടുന്ന രോഗികളുടെ 67 ശതമാനം മരണത്തിനും കാരണം കരള്‍ രോഗമാണെന്ന് എയിംസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.