കടുകെണ്ണയിൽ ഉയർന്ന അളവിൽ എറൂസിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ഒരു തരം ഫാറ്റി ആസിഡാണ്. ഇത് നമ്മുടെ ആരോഗ്യത്തിന് ഒരു പരിധി കഴിഞ്ഞാൽ ഹാനികരമാണെന്നാണ് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിലയിരുത്തുന്നത്. കൂടാതെ ഇത് മെറ്റബോളിസം ശരിയായി നടക്കാതെ മസ്തിഷ്ക കോശങ്ങളെ ദോഷകരമായി ബാധിക്കുന്നു. ഇതിനുപുറമേ എറൂസിക് ആസിഡ് ഓർമ്മക്കുറവിലേക്കും പല മാനസിക വൈകല്യങ്ങളിലേക്കും നയിക്കാം.
ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇത് കാരണമാകും. ഇത്തരം ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അമേരിക്ക, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങൾ കടുകെണ്ണയുടെ ഉപയോഗം നിരോധിച്ചിരിക്കുന്നത്. അമേരിക്കയിൽ ഭക്ഷ്യ ഉപയോഗത്തിന് പുറമേ മറ്റ് ആവശ്യങ്ങൾക്കായി മാത്രം കടുകെണ്ണ ഉപയോഗിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. അതായത് ചർമ്മം, മുടി എന്നിവയുടെ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കുന്നതിന് നിരോധനമില്ല.
advertisement
നിലവിൽ കടുകെണ്ണയ്ക്ക് പകരം അമേരിക്കയിലും യൂറോപ്പിലും സോയാബീൻ എണ്ണയാണ് പാചകത്തിന് ഉപയോഗിക്കുന്നത്. ഇതിൽ കൊളാജനെ പ്രോത്സാഹിപ്പിക്കുന്ന ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ഇത് ശരീരത്തിന്റെ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ ഗുണകരമാണ്. കൂടാതെ ബുദ്ധി വികാസത്തിനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും സോയാബീൻ എണ്ണ വളരെയധികം സഹായിക്കും. ആരോഗ്യമുള്ള ചർമ്മത്തിനും മുടിക്കും ആവശ്യമായ വിറ്റാമിൻ ഇ യും ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
അതേസമയം കടുകെണ്ണയിലെ എറൂസിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന് ആൻഡേഴ്സൺ ഇന്റർനാഷണൽ കോർപ്പറേഷൻ അറിയിച്ചു. 1950-കളിൽ കാനഡയിലെ ഒരു കൂട്ടം ഗവേഷകർ ചേർന്ന് എറൂസിക് ആസിഡ് കുറഞ്ഞ അളവിലുള്ള ഒരു ഇനം ചെടി വികസിപ്പിച്ചെടുത്തു. ഇതിന് കനോല എന്ന് പേരും നൽകി. ഇത് കുറഞ്ഞ അളവിൽ എറൂസിക് ആസിഡ് അടങ്ങിയിട്ടുള്ള ഒരു എണ്ണയാണ്. എന്നാൽ പൂർണമായും ഭക്ഷ്യയോഗ്യമായ കടുകെണ്ണയുടെ ഒരു ബ്രാൻഡിന് എഫ്ടിഎ (ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) അംഗീകാരം നൽകിയിട്ടുണ്ട്. ഈ ബ്രാൻഡ് ഉൽപ്പാദിപ്പിക്കുന്നത് എറൂസിക് ആസിഡ് കുറഞ്ഞ അളവിലുള്ള ഒരു കൃഷിയിനത്തിൽ നിന്നാണ്.