പരിക്ക് പറ്റി മാസങ്ങൾക്ക് മുൻപ് ലഭിച്ച ഈ കാക്ക കുഞ്ഞിനെ അരുണും കുടുംബവും പരിചരിച്ചു വളർത്തുകയായിരുന്നു. കോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിൽ ഒരു കൂടപിറപ്പിനെ കിട്ടിയ സന്തോഷത്തിലാണ് അരുണും സഹോദരങ്ങളും.
കേൾക്കുമ്പോഴും കാണുമ്പോഴും അമ്പരപ്പ് തോന്നുന്ന കഥയാണ് 'ക്രാക്സ്' എന്ന് പേരുള്ള ഈ കുഞ്ഞൻ കാക്കക്കുഞ്ഞിന്റെ ജീവിതത്തെ പറ്റി പറയാനുള്ളത്.
Also Read- ഐപിഎസ് നേട്ടം ആദ്യാക്ഷരം പഠിപ്പിച്ച അധ്യാപികയ്ക്ക്; വൈറലായി ഒരു ഗുരു-ശിഷ്യ സമാഗമം
advertisement
മൂന്ന് മാസങ്ങൾക്ക് മുൻപ് പെരുമഴയിലും കാറ്റിലും കൂട്ടിൽ നിന്ന് വീണ് പരിക്ക് പറ്റി അവശനായി കിടന്ന കാക്കക്കുഞ്ഞിന് രക്ഷകരായത് അരുൺ കൃഷ്ണയുടെ കുടുംബമാണ്. നനഞ്ഞ് കുതിർന്ന് അവശനായ കാക്ക കുഞ്ഞിനെ ഒരു പൈതലിനെ പോലെ ഇവർ പരിചരിച്ചു , കൂടൊരുക്കി. കാക്കകുഞ്ഞിന് ക്രാക്സ് എന്ന് പേരും ഇട്ടു. ഇന്ന് അരുണിന്റെ വീട്ടിലെ കുറുമ്പുകാരനായ കൊച്ചു കുട്ടി ക്രാക്സാണ്.
Also Read- 'കുപ്പികൾ കൊണ്ടൊരു തോണി';പുഴയിൽ നിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് യുവാക്കൾ
നൂൽപ്പുട്ടും കട്ടൻ ചായയും ആണ് ഇഷ്ട വിഭവം. അരുൺ ഭക്ഷണം കൊടുക്കുമ്പോൾ വാരി കൊടുക്കണമെന്നു നിർബന്ധം. അരുൺ ഇല്ലെങ്കിൽ തനിയെ കൊത്തി തിന്നും. ചോറും കറിയും കഴിക്കും. ചോറിൽ വെളിച്ചെണ്ണ ഒഴിച്ചു നൽകുന്നതാണ് ഇഷ്ടം. എന്തായാലും കോവിഡ് കാലത്ത് വന്ന കുഞ്ഞൻ അതിഥി യുടെ പുറകെയാണ് എല്ലാവരും.
തുറന്നു വിട്ടാൽ വീടിന്റെ പരിസരങ്ങളിൽ കറങ്ങി തിരിച്ചു വരും. അരുണിന്റെ വിളി കേട്ടാൽ വിളിച്ചാൽ പറന്നെത്തും. നന്മയും സ്നേഹവുമുള്ള മനസ്സും ക്ഷമയുമുണ്ടെങ്കിൽ കാക്കയേയും ഇങ്ങനെ ചേർത്തു നിർത്താം എന്നതിന്റെ നേർചിത്രമാണ് ക്രാക്സ് എന്ന ഈ കാക്ക കുഞ്ഞിന്റെ ജീവിതം പഠിപ്പിക്കുന്നത്.