രണ്ട് വര്‍ഷം മുമ്പായിരുന്നു അരവിന്ദിന്റെയും റീത്തയുടെയും വിവാഹം. ഇരുവരും സരായ് മൊഹിയുദ്ദീന്‍പുര്‍ ഔട്ട്‌പോസ്റ്റിന് സമീപത്തുള്ള ഗ്രാമത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍, റീത്തയ്ക്ക് യശ്വന്ത് എന്ന കാമുകനുമായി വിവാഹത്തിന് മുമ്പ് തന്നെ ബന്ധമുണ്ടായിരുന്നതായി അരവിന്ദ് വൈകാതെ മനസ്സിലാക്കി. വിവാഹത്തിന് ശേഷവും അവര്‍ യശ്വന്തുമായി ബന്ധം തുടര്‍ന്നുവെന്നും ഒടുവില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയതിന് ശേഷം അയാള്‍ക്കൊപ്പം ഒളിച്ചോടിയതായും ന്യൂസ് 18 ഹിന്ദി റിപ്പോർട്ടു ചെയ്തു.
പ്രണയബന്ധം ഒഴിവാക്കാനോ താനുമായുള്ള വിവാഹബന്ധത്തിലേക്ക് തിരിച്ചുവരാനോ റീത്തയ്ക്ക് താത്പര്യമില്ലെന്ന് മനസ്സിലാക്കിയ അരവിന്ദ് ഔദ്യോഗികമായി വിവാഹബന്ധത്തില്‍ നിന്ന് ഒഴിവായി. ഇതിന് ശേഷം സരായ് മൊഹിയുദ്ദീന്‍പുര്‍ മാര്‍ക്കറ്റിന് സമീപമുള്ള ദുര്‍ഗാക്ഷേത്രത്തില്‍വെച്ച് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുത്തു.
advertisement
വിവാഹച്ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വിവാഹം കഴിഞ്ഞ നവദമ്പതികളെ അരവിന്ദ് ആശീര്‍വദിക്കുന്നതിന്റെയും അവരോടൊപ്പം നില്‍ക്കുന്നതിന്റെയും ചിത്രങ്ങളും പുറത്തുവന്നിരുന്നു. അരവിന്ദ് നേരിട്ട് വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു. നാട്ടുകാരുടെ മുന്നില്‍വെച്ച് ഭാര്യ അരവിന്ദിനോട് യാത്ര പറയുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സന്ത് കബീര്‍ നഗര്‍ ജില്ലയില്‍ നിന്നും സമാനമായൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബബ്ലൂ എന്നയാള്‍ തന്റെ ഭാര്യ രാധികയെ അവരുടെ കാമുകന് വിവാഹം കഴിച്ച് നല്‍കുകയായിരുന്നു. 2017ല്‍ വിവാഹിതരായ ബബ്ലൂവിനും രാധികയ്ക്കും രണ്ട് കുട്ടികളുണ്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ബബ്ലൂ ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്‍കുകയായിരുന്നു. അതേസമയം, കുട്ടികളുടെ ഉത്തരവാദിത്വം ബബ്ലൂ ഏറ്റെടുക്കുകയും ചെയ്തിരുന്നു.