ക്യാമ്പസിലെ മലയാളി വിദ്യാർത്ഥികൾ ഒന്നിച്ചു സദ്യയും കലാപരിപാടികളുമായി എല്ലാവർഷവും വിപുലമായി സംഘടിപ്പിക്കാറുള്ള സാംസ്കാരിക ഉത്സവത്തിന് ഈ വർഷം അനുമതി നിഷേധിച്ച് സംഘപരിവാറിന്റെ കേരളവിരുദ്ധ അജണ്ട നടപ്പിലാക്കുന്ന സർവകലാശാല അധികൃതരുടെ നടപടി അത്യന്തം അപലപനീയമാണ്.
സാംസ്കാരിക പരിപാടി നടത്താൻ ബുക്ക് ചെയ്ത കൺവെൻഷൻ സെന്റർ ഔദ്യോഗികമായി ഒരു കാരണവും നൽകാതെ ക്യാൻസൽ ചെയ്യുകയാണ് സർവ്വകലാശാല ഭരണകൂടം ചെയ്തിരിക്കുന്നത്. കൺവെൻഷൻ സെന്ററിന് പുറത്ത് പരിപാടികൾ നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിരിക്കുന്നു. സാംസ്കാരികമായ വൈവിധ്യത്തോടുള്ള സംഘപരിവാറിന്റെ അസഹിഷ്ണുതയാണ് ഇതിൽ വെളിവാകുന്നത്.
advertisement
Also read: ‘പൊളിവചനങ്ങൾ പ്രചരിപ്പിച്ചവരെ തിരിച്ചറിയണം; ഓണം ആഘോഷിക്കാൻ ആളുകൾ തെരുവിലിറങ്ങി’: മുഖ്യമന്ത്രി
ക്യാമ്പസിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ തിരഞ്ഞെടുക്കപ്പെട്ട ഓണകമ്മിറ്റിയാണ് വർഷങ്ങളായി ജെ എൻ യുവിൽ ഓണം നടത്തുന്നത്. ഓണാഘോഷം സംഘടിപ്പിക്കരുതെന്ന് ഭീഷണിപ്പെടുത്താൻ സെക്യൂരിറ്റി ഉദ്യോഗസ്ഥർ സംഘാടകരുടെ ഹോസ്റ്റൽ മുറിയിൽ എത്തിയത് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ല.
ജെ എൻ യു ക്യാമ്പസിലുടനീളം മറ്റു സാംസ്കാരിക പരിപാടികൾ നടത്താൻ ഭരണകൂടം അനുമതി നൽകുമ്പോൾ മലയാളികളുടെ സ്വന്തം ആഘോഷമായ ഓണോത്സവത്തെ തടയാനുള്ള ശ്രമങ്ങൾ സംഘപരിവാറിന്റെ ദക്ഷിണേന്ത്യ വിരുദ്ധ, കേരളവിരുദ്ധ അജണ്ടയുടെ തുടർച്ചയാണ്. ഇന്ത്യയുടെ ഐക്യത്തെയും ബഹുസ്വരതയെയും വെല്ലുവിളിക്കുന്ന സംഘപരിവാർ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു,മന്ത്രി ബിന്ദു പുറത്തിറക്കിയ പ്രസ്‍താവനയിൽ വ്യക്തമാക്കി.