ഔദ്യോഗിക കണക്കുകൾ പ്രകാരം എല്ലാ വർഷവും കുറഞ്ഞത് രണ്ട് മുതൽ പരമാവധി അഞ്ച് ചന്ദ്രഗ്രഹണങ്ങൾ വരെ സംഭവിക്കുന്നു. ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണമാണ് നടക്കാൻ പോകുന്നത്. സമയമേഖലയെയും പ്രദേശത്തെയും അടിസ്ഥാനമാക്കി ഈ ഗ്രഹണം വൈകുന്നേരം സംഭവിക്കുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.
ഭാഗിക ചന്ദ്രഗ്രഹണം ഏകദേശം 3 മണിക്കൂർ 28 മിനിറ്റ് 23 സെക്കൻഡ് നീണ്ടുനിൽക്കുമെന്ന് യുഎസ് സ്പേസ് ആൻഡ് റിസേർച്ച് സെന്റർ പ്രഖ്യാപിച്ചു. ഇത് കഴിഞ്ഞ 100 വർഷങ്ങളിൽ കണ്ട ഏറ്റവും ദൈർഘ്യമേറിയ ഗ്രഹണമാണ്.
advertisement
എന്നാൽ ഇന്ത്യയിലെ മിക്ക ആളുകൾക്കും ചന്ദ്രഗ്രഹണം കാണാൻ കഴിയില്ല. കാലാവസ്ഥ അനുവദിക്കുകയാണെങ്കിൽ, അരുണാചൽ പ്രദേശിലെയും അസമിലെയും ജനങ്ങൾക്ക് ചന്ദ്രഗ്രഹണത്തിന്റെ അവസാന ഘട്ടങ്ങൾ കാണാൻ കഴിയും. നവംബർ 19 വെള്ളിയാഴ്ച രാവിലെ 11:34 ന് ചന്ദ്രഗ്രഹണം ആരംഭിക്കുകയും വൈകിട്ട് 05:33 ന് അവസാനിക്കുകയും ചെയ്യും. ചന്ദ്രഗ്രഹണത്തിന്റെ അവസാന ഭാഗം ചന്ദ്രോദയത്തിന് തൊട്ടുപിന്നാലെ അരുണാചൽ പ്രദേശ്, അസം സംസ്ഥാനങ്ങളിൽ കാണാൻ സാധിക്കും.
ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രൻ ഇരുളുകയും ഇടയ്ക്കിടെ ചുവക്കുകയും ചെയ്യും. ഭാഗിക ഗ്രഹണസമയത്ത് ഭൂമിയുടെ നിഴൽ ചന്ദ്രനെ പൂർണ്ണമായും മൂടില്ല.
ഇതിനു മുൻപ് ഇത്രയും ദൈര്‍ഘ്യമേറിയ ഭാഗിക ചന്ദ്രഗ്രഹണം നടന്നത് 1440 ഫെബ്രുവരി 18നാണ്. നവംബര്‍ 19ന് ശേഷം ഇനി ഈ അപൂര്‍വ്വ പ്രതിഭാസം 2669 ഫെബ്രുവരി എട്ടിനാണ് ദൃശ്യമാകുകയെന്ന് എംപി ബിര്‍ള പ്ലാനിറ്റോറിയം റിസര്‍ച്ച് ആന്‍ഡ് അക്കാദമിക് ഡയറക്ടര്‍ ദേബി പ്രസാദ് ദുരൈ പറഞ്ഞു. അതുകൊണ്ട് തന്നെ അപൂർവമായ ചന്ദ്ര ഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് വാനനിരീക്ഷകർ.
ഇന്ത്യയിലെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ നോര്‍ത്ത് അമേരിക്ക, സൗത്ത് അമേരിക്ക, കിഴക്കന്‍ ഏഷ്യന്‍, ഓസ്‌ട്രേലിയ, പസഫിക് മേഖലകളിലും ഭാഗിക ചന്ദ്രഗ്രഹണം കാണാനാകും.
ഇതിന് മുമ്പുള്ള അവസാന ചന്ദ്രഗ്രഹണം മെയ് 26ന് ആയിരുന്നു. ഇതൊരു സൂപ്പർ ഫ്‌ളവർ ബ്ലഡ് മൂൺ (super flower blood moon) ആയിരുന്നു. ഭാഗിക ചന്ദ്രഗ്രഹണം ലോകത്തിന്റെ എല്ലാ ഭാഗത്തു നിന്നും ദൃശ്യമാകില്ല. എന്നാൽ ആർക്കും ഓൺലൈനായി ചന്ദ്രഗ്രഹണം തത്സമയം കാണാനുള്ള അവസരമുണ്ട്.
