TRENDING:

വരികളുടെ ആത്മാവ് ഉയിർക്കൊള്ളുന്ന ഈണങ്ങൾക്ക് ജീവൻ നൽകിയ പി കെ കേശവൻ നമ്പൂതിരി ഓർമ്മയായി

Last Updated:

ഈണങ്ങളുടെ ആഴക്കടലായിരുന്നു പി.കെ. കേശവൻ നമ്പൂതിരി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സംഗീതജ്ഞനും സംഗീത സംവിധായകനുമായ പി.കെ കേശവൻ നമ്പൂതിരി (85) അന്തരിച്ചു. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. പാലക്കാട് കോങ്ങാട് സ്വദേശിയാണ് കേശവൻ നമ്പൂതിരി. കൃഷ്ണഭക്തി നിറഞ്ഞുനിൽക്കുന്ന നിരവധി ഗാനങ്ങൾക്ക് ഈണംനൽകിയ കേശവൻ നമ്പൂതിരി ഭക്തിഗാനരംഗത്ത് ഏറെ ശ്രദ്ധേയനായിരുന്നു. ഈണങ്ങളുടെ ആഴക്കടലായിരുന്നു പി.കെ. കേശവൻ നമ്പൂതിരി. അവിടെ നിന്നു കണ്ടെടുത്തതത്രയും വിലമതിക്കാനാവാത്ത രത്നങ്ങളായിരുന്നു. ഓൾ ഇന്ത്യ റേഡിയോയിൽ സംഗീത സംവിധായകനായിരുന്ന നമ്പൂതിരി ഒട്ടേറെ ലളിത ഗാനങ്ങളിലൂടെ ജനമനസ്സിൽ കുടിയേറിക്കഴിഞ്ഞിരുന്നു. അക്കാലത്താണ് പുഷ്പാഞ്ജലി എന്ന ഭക്തിഗാന ആൽബത്തിന് ഈണമേകാൻ കേശവൻ നമ്പൂതിരിക്ക് ക്ഷണം ലഭിക്കുന്നത്. എസ് രമേശൻ നായരുടെ വരികൾ.
പി കെ കേശവൻ നമ്പൂതിരി
പി കെ കേശവൻ നമ്പൂതിരി
advertisement

വിഘ്നേശ്വരാ ജന്മനാളികേരം നിന്റെ തൃക്കാൽക്കലുടയ്ക്കുവാൻ വന്നു, അമ്പാടി തന്നിലൊരുണ്ണി തിരുവമ്പാടിക്കണ്ണനാമുണ്ണി, നീലമേഘം ഒരു പീലിക്കണ്ണ് വേലെടുത്ത മുരുകൻ കേളിയാടും, നെയ്യാറ്റിൻകര വാഴും കണ്ണാ, എന്നിങ്ങനെ ഓരോ ഗാനവും സൂപ്പർ ഹിറ്റ് . സംഗീത കാസറ്റ്സ് പുറത്തിറക്കിയ ആൽബം ചൂടപ്പം പോലെ വിറ്റഴിഞ്ഞതോടെ മലയാളികൾക്കിടയിലും തമിഴകത്തും കേശവൻ നമ്പൂതിരി എന്ന പേര് പതിഞ്ഞു. യേശുദാസിന്റെ ആഗ്രഹപ്രകാരം തരംഗിണിയുടെ വനമാലക്കായി പുഷ്പാഞ്ജലിയുടെ ശിൽപികൾ വീണ്ടും ഒന്നിച്ചു.

Also read-ദാമ്പത്യജീവിതത്തിന്റെ 50-ാം വാര്‍ഷികം കാരുണ്യവഴിയിലൂടെ; 7 കുടുംബങ്ങള്‍ക്ക് വീടുവെക്കാന്‍ സൗജന്യമായി ഭൂമിനല്‍കി ദമ്പതിമാര്‍

advertisement

യേശുദാസിന്റെ അനുഗൃഹീത ശബ്ദത്തിൽ പുറത്തിറങ്ങിയ ആൽബത്തിലെ ഗാനങ്ങൾ ഒന്നൊഴിയാതെ മലയാളികൾ ഹൃദയത്തിലേറ്റു വാങ്ങി. കലോത്സവ വേദികളിലും ഈ ഗാനങ്ങൾ പ്രതിധ്വനിച്ചു. ഗുരുവായൂർ ഏകാദശി തൊഴുവാൻ പോകുമ്പോൾ , ആയിരം നാവുള്ളോരനന്തരേ നിനക്കാവുമോ ഭഗവാനെ വാഴ്ത്താൻ, അണ്ഡകടാഹങ്ങൾ ചിറകടിച്ചുയരുന്നു അഗ്രേ പശ്യാമി, ഓരോ ജീവന്റെ ചുണ്ടിലുമുണരുന്നു ഓം നമോ നാരായണായ,  ഗാനമോരോന്നും ഒന്നിനൊന്ന് മധുരതരം. “ഗുരുവായൂരപ്പന്റെ പവിഴാധരം മുത്തും മുരളികയാണെന്റെ ജന്മം ” എന്ന ഗാനം നനുത്ത സ്വരസഞ്ചാരങ്ങൾ കൊണ്ട് ഏത് ഗായകനും വെല്ലുവിളിയുയർത്തി.

advertisement

ഭക്തരും യുക്തിവാദികളും ഈശ്വരദ്വേഷികളുമെല്ലാം ഒരുപോലെ ഈ ഈണങ്ങളുടെ ആരാധകരായി. രുദ്രാക്ഷമാല, ശരണമഞ്ജരി , പ്രദക്ഷിണം, നവനീതം, മണ്ഡലപൂജ, ശരണ മന്ത്രം, ഉദയാസ്തമനം തുടങ്ങി 17 ആൽബങ്ങൾ. യേശുദാസിനെയും ജയചന്ദ്രനെയും കൂടാതെ ചിത്ര, വേണുഗോപാൽ , സുജാത തുടങ്ങിയവരെല്ലാം ആ ഈണങ്ങളെ ഗാനങ്ങളായി അവതരിപ്പിച്ചു. ക്ഷേത്ര പരിസരങ്ങളിൽ ആ സംഗീതം 1981 മുതൽ ഭക്തിരസമൊഴുക്കിത്തുടങ്ങി. ഇരുന്നുറോളം ഗാനങ്ങൾ കൊണ്ട് ലക്ഷക്കണക്കിന് മനുഷ്യരെ ആരാധകരാക്കിയ സംഗീതകാരൻ, വരികളുടെ ആത്മാവ് ഉയിർക്കൊള്ളുന്ന ഈണങ്ങൾക്ക് ജീവൻ നൽകിയ പി.കെ. കേശവൻ നമ്പൂതിരി ഓർമ്മകളുടെ ഈണത്തിലലിഞ്ഞു, ഗാന ശരീരനായി അനേകായിരം വർഷങ്ങൾ ജീവിക്കാൻ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Life/
വരികളുടെ ആത്മാവ് ഉയിർക്കൊള്ളുന്ന ഈണങ്ങൾക്ക് ജീവൻ നൽകിയ പി കെ കേശവൻ നമ്പൂതിരി ഓർമ്മയായി
Open in App
Home
Video
Impact Shorts
Web Stories