തിന്മയ്ക്ക് മുകളിലുള്ള നന്മയുടെ വിജയം, അന്ധതയ്ക്ക് മുകളിലുള്ള അറിവിന്റെ വിജയം, ഇരുട്ടിന് മുകളിലുള്ള വെളിച്ചത്തിന്റെ വിജയം തുടങ്ങി നിരവധി വിശേഷണങ്ങൾ നൽകിയാണ് ദീപാവലിയെ ദീപങ്ങളുടെ ഉത്സവമായി ഏവരും ആഘോഷിക്കുന്നത്. പുതിയ വസ്ത്രങ്ങൾ ധരിച്ചും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം മധുരം പങ്കു വച്ചും രാജ്യം ഓരോ വർഷവും ദീപാവലി ആഘോഷിക്കുന്നു.
മറ്റ് ആഘോഷങ്ങൾക്ക് പുറമെ ബീഹാറിലെ സ്പോർട്സ് ക്ലബ്ബിലെ അംഗങ്ങൾ ചേരിയിലെ കുട്ടികൾക്ക് ഒപ്പമാണ് ഓരോ വർഷവും ദീപാവലി ആഘോഷിക്കുന്നത്.
“ഈ കുട്ടികളുടെ മുഖത്ത് പുഞ്ചിരി നിറയ്ക്കുക എന്നതാണ് ഞങ്ങളുടെ ഈ വർഷത്തെ ആഘോഷങ്ങളുടെ ഉദ്ദേശം”, ന്യൂസ്18 നുമായുള്ള സംഭാഷണത്തിൽ ക്ലബ്ബിന്റെ യൂത്ത് ഫൌണ്ടേഷൻ പ്രസിഡന്റായ ഋഷികേശ് പറഞ്ഞു. പാറ്റ്ന നഗരത്തിനുള്ളിലെ അഗം കുവാൻ എന്ന ചേരിയിലെ കുട്ടികൾക്ക് ഒപ്പമാണ് ഇവർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. 16 മുതൽ 25 വയസ് വരെ പ്രായമുള്ള നിരവധിപ്പേർ ചേരിയിലെ കുട്ടികളുടെ ഉന്നമനത്തിനായി കഴിഞ്ഞ നാല് വർഷങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്ന് ടീക്വാണ്ടോ ക്ലബ്ബിന്റെ കോച്ചും നാഷണൽ റഫറിയുമായ ജെ പി മെഹ്ത പറഞ്ഞു. ഈ ചേരിയിൽ ജീവിക്കുന്ന കുട്ടികൾ പലരും മാതാപിതാക്കൾ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആണ്, ഭിക്ഷ യാചിച്ചാണ് ഇവർ ജീവിക്കുന്നത്. ”ദീപാവലി എത്തുമ്പോൾ ഇവർ വളരെ ഏറെ സന്തോഷത്തോടെ കാത്തിരിക്കും, തങ്ങൾക്കായി വസ്ത്രങ്ങളും മിഠായികളുമായി ആരെങ്കിലും എത്തുന്നതും പ്രതീക്ഷിച്ച്”, മെഹ്ത പറയുന്നു.
advertisement
എല്ലാ വർഷവും ഏതാണ്ട് 80 ഓളം കുട്ടികൾക്കുള്ള വസ്ത്രങ്ങളും മധുര പലഹാരങ്ങളും എത്തിക്കാൻ യൂത്ത് ഫൌണ്ടേഷൻ മുൻകൈ എടുക്കാറുണ്ട്. ക്ലബ്ബിനുള്ളിൽ തന്നെ പിരിച്ച പണമായിരിക്കും ഇതിനായി ഉപയോഗിക്കുക എന്നും ദീപാവലിയുടെ മുന്നോടിയായി നവംബർ 10 ന് ‘ചോട്ടി ദീവാലി’ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളും നടത്തുന്നുണ്ടെന്നും മെഹ്ത ന്യൂസ് 18 നോട് പറഞ്ഞു.
ചിലയിടങ്ങളിൽ അഞ്ചു ദിവസം നീളുന്നതാണ് ദീപാവലി ആഘോഷം. ധന്തെരാസ് എന്ന ചടങ്ങിൽ തുടങ്ങി സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തെ ആധാരമാക്കുന്ന ഭായ് ദൂജ് എന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. നരകാസുരനെ വധിച്ച ശേഷം തിരികെ എത്തുന്ന കൃഷ്ണനെ ജനങ്ങൾ വരവേൽക്കുന്ന വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ദക്ഷിണേന്ത്യയിൽ ദീപാവലി ആഘോഷിക്കുന്നത്.