അലി മോന്റെ പിതാവും നന്നംമുക്ക് പഞ്ചായത്ത് അംഗവുമായിരുന്ന മുഹമ്മദിന്റെ അടുത്ത് നാല് പതിറ്റാണ്ട് മുമ്പ് ഭക്ഷണത്തിന് പണം ചോദിച്ചെത്തിയതായിരുന്നു രാജൻ. പോകാൻ മറ്റൊരിടമില്ലെന്ന് അറിഞ്ഞതോടെ അന്ന് ഒരു നേരത്തേ ഭക്ഷണം നൽകുക മാത്രമല്ല, രാജനെ കൂടപ്പിറപ്പായി കുടുംബം ഒപ്പം കൂട്ടി. കുടുംബത്തിലെ അംഗമായി വളർത്തിയ മുഹമ്മദ് മരിച്ചതോടെ മകൻ അലിമോന്റെ കൂടെയായി രാജൻ. മാതാപിതാക്കൾ ചെറുപ്പത്തിലേ നഷ്ടപ്പെട്ട രാജന് ഏക അമ്മാവനും മരിച്ചതോടെ ജന്മനാടായ വിത്തനശ്ശേരിയുമായുണ്ടായിരുന്ന ബന്ധവും അറ്റു.
തിങ്കളാഴ്ച രാത്രിയാണ് രാജന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ചങ്ങരംകുളത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജൻ മരണപ്പെടുകയുമായിരുന്നു. പ്രിയ സഹോദരന് അദ്ദേഹത്തിന്റെ മതാചാരപ്രകാരം അന്ത്യയാത്ര ഒരുക്കണമെന്ന് അലിമോൻ തീരുമാനിക്കുകയായിരുന്നു.
advertisement
അന്ത്യ കർമ്മങ്ങൾക്കായി വീടിന് മുന്നിൽ വെള്ള വിരിച്ചു രാജനെ കിടത്തിയപ്പോൾ അലി മോൻ വിതുമ്പി. നാട്ടുകാരായ എ സുരേന്ദ്രൻ, എം എസ്. കുഞ്ഞുണ്ണി എന്നിവരുടെ നേത്യത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. നിറകണ്ണുകളോടെയാണ് അലിമോൻ വീടിന് മുന്നിലെ കർമങ്ങൾ കണ്ടു നിന്നത്.
സംസ്കാരത്തിന് കൊണ്ടുപോകും മുൻപ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൂടിയായ അലിമോനും സഹോദരീപുത്രൻ മുഹമ്മദ് റിഷാനും അന്ത്യ ചുംബനം നൽകി. പൊന്നാനി കുറ്റിക്കാട് ശ്മശാനത്തിൽ ഇവർ ചിതക്ക് തീ കൊളുത്തി. ചിത എരിഞ്ഞടങ്ങുമ്പോൾ അലി മോനോടൊപ്പം ആ ഗ്രാമം മുഴുവൻ വിതുമ്പുകയായിരുന്നു.