ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ നരസന്നപേട്ട മണ്ഡലത്തിലുള്ള ഹനുമാൻ വിഗ്രഹം കാണാൻ വൻ ഭക്തജനത്തിരക്ക്. 180 അടി ഉയരമുള്ള ഈ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാൻ വിഗ്രഹം ആണെന്നാണ് പറയപ്പെടുന്നത്. വംശധാര നദിയുടെ തീരത്താണ് ഈ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്.
പ്രദേശത്തെ ഭക്തരിലൊരാൾ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹനുമാന്റെ പ്രതിമ നിർമിക്കുന്നത് സ്വപ്നം കണ്ടിരുന്നു. തുടർന്ന്, ഈ ലക്ഷ്യത്തിനായി പ്രത്യേകം കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ചീപ്പുരുപള്ളി സ്വദേശി എം.എസ്.എൻ.രാജു പ്രതിമ നിർമിക്കാൻ 10 ലക്ഷം രൂപ സംഭാവന നൽകി. പിന്നീട് ഹൈന്ദവ ധർമ സംരക്ഷണത്തിനായി നൂറുകണക്കിന് ഭക്തർ വൻതുക സംഭാവന നൽകി. അങ്ങനെ 2007 ലാണ് ഈ വിഗ്രഹത്തിന്റെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്.
advertisement
2007-ൽ ഇതേ സ്ഥലത്ത് ഒരു മണ്ഡപം നിർമിക്കുകയും വിഗ്രഹം നിർമിക്കുന്നതിനുള്ള തറക്കല്ലിടുകയും ചെയ്തു. രാജ്യമെമ്പാടുമുള്ള ഋഷിമാരും ആത്മീയ ആചാര്യന്മാരും വേദപണ്ഡിതരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഹൈന്ദവ ധർമ്മം സംരക്ഷിക്കുന്നതിനും ഹൈന്ദവ സംസ്കാരവും പാരമ്പര്യവും ഭാവി തലമുറയുടെ ഉന്നമനത്തിനായി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്തെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നാക്കി ഈ സ്ഥലത്തെ മാറ്റാനുള്ള ആഗ്രഹവും പലരും പ്രകടിപ്പിച്ചിരുന്നു. 2009 ലാണ് ഈ ഹനുമാൻ വിഗ്രഹത്തിന്റെ നിർമാണം പൂർത്തിയായത്.
”മനുഷ്യരാശിയുടെ ക്ഷേമത്തിനായി വംശധാര നദിയുടെ തീരത്ത് ഞങ്ങൾ പതിവായി യാഗങ്ങളും മറ്റ് ആചാരങ്ങളും നടത്തുന്നുണ്ട്. ഈ വലിയ പ്രതിമ നിർമിക്കുക എന്ന ദൗത്യം പൂർത്തീകരിക്കാൻ നിരവധി പേർ മുന്നോട്ടുവന്നു. ഹൈന്ദവ ധർമം സംരക്ഷിക്കുകയും ഈ ധർമം പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇന്നത്തെ തലമുറയെ ബോധവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ഹനുമാൻ വിഗ്രഹം നിർമിച്ചതിനു പിന്നിലെ ലക്ഷ്യം”, പ്രതിമ നിർമിക്കാൻ രൂപീകരിച്ച കമ്മിറ്റിയുടെ സ്ഥാപകനും സെക്രട്ടറിയുമായ ജയ് ശ്രീകാന്ത് സ്വാമി പറഞ്ഞു.
Summary: About the tallest Hanuman idol on the banks of the river Vamsadhara in North Andhra. The 180 ft idol is considered the tallest Hanuman statue of the world