അസ്ഥിരോഗ വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം പേശികൾ, ലിഗമെന്റുകൾ, സന്ധികൾ എന്നിവയ്ക്കുണ്ടാകുന്ന പരിക്കുകളിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ശ്രദ്ധേയമായ കാര്യം, ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന ഭൂരിഭാഗവും 35 വയസ്സിൽ താഴെയുള്ളവരാണ് എന്നതാണ്. ശരീരത്തിന്റെ ശേഷി പരിഗണിക്കാതെ കഠിനമായ വ്യായാമമുറകൾ ചെയ്യുന്നത്, വ്യായാമം ചെയ്യുമ്പോൾ പാലിക്കേണ്ട കൃത്യമായ ചലന രീതികളിലും ശരീരപ്രകൃതിയിലും വരുന്ന പിഴവുകൾ, ട്രെയിനറുടെ സഹായമില്ലാതെ സ്വന്തം നിലയിൽ കഠിനമായ വർക്കൗട്ടുകൾ പരീക്ഷിക്കുന്നത്, വ്യായാമത്തിന് ശേഷം പേശികൾക്ക് ആവശ്യമായ വിശ്രമം നൽകാത്തത് തുടങ്ങിയവയാണ് ഇതിന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്ന പ്രധാന കാരണങ്ങൾ. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന തരത്തിലുള്ള സന്ധിവേദനകളും പേശീ പരിക്കുകളും ഇന്ന് യുവാക്കളിൽ വ്യാപകമാകുന്നത് ആരോഗ്യരംഗത്ത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.
advertisement
മാക്‌സ് ഹോസ്പിറ്റലിലെ റോബോട്ടിക്‌സ് ആൻഡ് ഓർത്തോപീഡിക്‌സ് സീനിയർ ഡയറക്ടറായ ഡോ. സൈമൺ തോമസ് വ്യക്തമാക്കുന്നത് ഇന്ത്യൻ യുവാക്കൾക്കിടയിൽ ജിം സംബന്ധമായ പരിക്കുകൾ ഗണ്യമായി വർദ്ധിക്കുന്നതായാണ്. അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്ന രോഗികളിൽ പകുതിയോളം പേരും 35 വയസ്സിൽ താഴെയുള്ളവരാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുൻ വർഷത്തെ അപേക്ഷിച്ച് ജിം സംബന്ധമായ അസ്ഥി-പേശീ പരിക്കുകളിൽ 25 മുതൽ 30 ശതമാനം വരെ വർദ്ധനവ് 2025-ൽ ഉണ്ടായിട്ടുണ്ടന്നാണ് പാരാസ് ഹെൽത്തിലെ ഓർത്തോപീഡിക്‌സ് സീനിയർ ഡയറക്ടർ ഡോ. വിവേക് ലോഗാനി പറയുന്നത്
എന്നാൽ ഇത്തരം പരിക്കുകളെല്ലാം തന്നെ മുൻകൂട്ടി തടയാൻ സാധിക്കുമെന്നതാണ് ആശ്വാസകരമായ വസ്‌തുത. വ്യായാമത്തിൽ വേഗത കുറയ്ക്കുക, ശരിയായ രീതികൾ ശ്രദ്ധിക്കുക, ശരീരത്തിന് ആവശ്യമായ വിശ്രമം നൽകുക, വിദഗ്ദ്ധരുടെ മേൽനോട്ടം ഉറപ്പാക്കുക എന്നിവയിലൂടെ സുരക്ഷിതമായി ഫിറ്റ്‌നസ് നിലനിർത്താം. ഫിറ്റ്‌നസ് എന്നത് ജീവിതകാലം മുഴുവൻ നിങ്ങളെ പിന്തുണയ്ക്കാനുള്ളതാകണം, മറിച്ച് യൗവനത്തിൽ തന്നെ ശരീരത്തെ തകർക്കുന്നതാകരുത്. ഫിറ്റ്‌നസ് എന്നത് കുറച്ചു ദിവസത്തെ കഠിനാധ്വാനമല്ല, മറിച്ച് ജീവിതകാലം മുഴുവൻ കൊണ്ടുപോകേണ്ട ഒരു ശൈലിയാണ്. ദീർഘകാലം അസ്ഥികളുടെയും പേശികളുടെയും ആരോഗ്യം നിലനിർത്താൻ സുരക്ഷിതമായ പരിശീലന രീതികൾ പിന്തുടരണമെന്ന് അസ്ഥിരോഗ വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.
