യൂണിവേഴ്സിറ്റി ഓഫ് മേരിലാൻറിലെ ഒരു കൂട്ടം വിദ്യാർഥികളാണ് മരത്തടി കൊണ്ട് മൂർച്ച കൂടിയ പുതിയ കത്തികൾ നിർമ്മിച്ചിട്ടുള്ളത്. പരിസ്ഥിതിക്ക് ഒരു കോട്ടവും വരാത്ത തരത്തിലാണ് കത്തിയുടെ നിർമ്മാണമെന്ന് ഇവർ പറയുന്നു. 2021 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു ജേർണലിൽ ഈ കത്തിയുടെ നിർമ്മാണത്തെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. മരത്തിന്റെ കട്ടി കൂടിയ ഭാഗമാണ് കത്തി നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നത്. സാധാരണ കത്തികളേക്കാൾ മൂന്നിരട്ടി മൂർച്ചയുണ്ടെന്നതാണ് പ്രത്യേകതയായി പറയുന്നത്.
advertisement
കട്ടിയുള്ള മരത്തടി കൊണ്ടുള്ള കത്തി സ്റ്റീൽ, സെറാമിക്സ് കത്തികൾക്ക് പകരം ഉപയോഗിച്ച് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യം കഴിഞ്ഞ് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കത്തികൾക്കും ഈ മരക്കത്തികൾ പകരക്കാരനാവും. പ്രകൃതിക്ക് യാതൊരു ദോഷവും ഉണ്ടാക്കുന്നില്ലെന്നതാണ് ഇത്തരം കത്തികളുടെ പ്രധാനഗുണങ്ങളിലൊന്ന്. "സെല്ലുലോസാണ് മരത്തിലെ പ്രധാനഘടകം. സെറാമിക്സ്, സ്റ്റീൽ എന്നിവയേക്കാളും ഇത് ഗുണകരമാണ്. മരത്തിന്റെ ഇത്തരത്തിലുള്ള ഗുണങ്ങൾ നമ്മൾ കാര്യമായി ഉപയോഗിക്കുന്നേയില്ല," പഠനം നടത്തിയവരിൽ പ്രധാനിയായ പ്രൊഫ. തെങ് ലി പറഞ്ഞു.
മരത്തിന്റെ 40 മുതൽ 50 ശതമാനം വരെയാണ് സെല്ലുലോസുള്ളത്. ഹെമിസെല്ലുലോസ്, ലിഗ്നിൻ എന്നറിയപ്പെടുന്ന പദാർഥങ്ങളാണ് ബാക്കിയുള്ളത്. ഇത് മരത്തിന്റെ ശക്തി ക്ഷയിപ്പിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഗവേഷകർ ഒരു വഴി കണ്ടെത്തിയിട്ടുണ്ട്. സെല്ലുലോസുള്ള ഭാഗം നിലനിർത്തി മറ്റേ ഭാഗം ഒഴിവാക്കിയാണ് കത്തിക്കായുള്ള തടി രൂപപ്പെടുത്തിയിട്ടുള്ളത്. തടിയെ നനവ് ചേർത്ത് അൽപം മൃദുവാക്കി നീട്ടുകയാണ് കത്തി നിർമ്മിക്കുന്നതിനായി ആദ്യം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ ഗവേഷകർ തടിയെ അൽപം ചൂടാക്കുന്നു. ഇങ്ങനെ ചെയ്യുമ്പോൾ സാന്ദ്രത കൂടുകയും ഈർപ്പം പൂർണമായും ഇല്ലാതാവുകയും ചെയ്യുന്നു.
Also Read-രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈ ഡൈവിംഗ് കേന്ദ്രം ഹൈദരാബാദിൽ; ടിക്കറ്റ് നിരക്ക് 2800 രൂപ മുതൽ
പിന്നീട് തടിയെ കത്തിക്ക് ആവശ്യമായ രൂപത്തിലാക്കി മാറ്റുന്നു. അതിന് ശേഷം മുകളിൽ മിനറൽ ഓയിൽ പൂശുന്നു. ഇത് ചെയ്യുന്നതോടെ കഴുകി ഉപയോഗിക്കുമ്പോഴും കത്തിയുടെ മൂർച്ച അതേപടി നിലനിൽക്കും. കത്തിയുടെ മൂർച്ചയും ദീർഘകാലം നിൽക്കാനുള്ള ശേഷിയുമൊക്കെ ഗവേഷകർക്ക് പരീക്ഷിച്ച് ബോധ്യം വന്നിട്ടുണ്ട്. തുരുമ്പ് വരില്ലെന്നത് ഇത്തരം കത്തികളുടെ മറ്റൊരു മേൻമയാണ്.
കട്ടി കൂടിയ തടിഭാഗം നിലനിർത്തി മൂർച്ച കൂട്ടിയെടുക്കുകയെന്നതാണ് മരക്കത്തി നിർമ്മാണത്തിലെ പ്രധാനഘട്ടം. കത്തി ഉപയോഗിക്കുന്ന കാര്യത്തിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടക്കേണ്ടതുണ്ട്. അതിനുള്ള തീവ്രശ്രമത്തിലാണ് ഗവേഷകർ. പരിസ്ഥിതിക്ക് കോട്ടമില്ലാതെ കൂടുതൽ മൂർച്ചയുള്ള കൂടുതൽ കാലം നിലനിൽക്കുന്ന കത്തികൾ വലിയൊരു കണ്ടുപിടിത്തം തന്നെയാവുമെന്ന് ഇവർ ഉറപ്പിച്ച് പറയുന്നു.
