ഇന്ത്യയിലെ സാമ്പ്രദായിക ഫാർമസ്യൂട്ടിക്കൽ വിപണിയിൽ ഒരു പുതിയ മാറ്റം കൊണ്ടുവരുന്നതിനൊപ്പം, നിലവിൽ മരുന്നുകളുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന രണ്ട് പ്രധാന പ്രതിസന്ധികൾ പരിഹരിക്കുക കൂടെയാണ് ജനറിക് ആധാർ. അവശ്യ മരുന്നുകൾ സാധാരണക്കാർക്ക് പ്രാപ്യമായതും താങ്ങാനാകുന്ന വില മാത്രമുള്ളതുമാക്കി മാറ്റുകയാണ് അർജുൻ ദേശ്പാണ്ഡെ.
2018ലാണ് ജനറിക് ആധാറിന്റെ തുടക്കം. പതിനാറു വയസ്സായിരുന്നു അന്ന് അർജുന്റെ പ്രായം. ഉയർന്ന ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്നതാണ് അർജുന്റെ രീതി. മാർക്കറ്റർമാർ, വിതരണക്കാർ, സ്‌റ്റോക്കുകാർ എന്നിങ്ങനെയുള്ള ഇടനിലക്കാരെയൊന്നും അർജുൻ തന്റെ ബിസിനസ് ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതുവഴി, മരുന്നുകളുടെ വില ഗണ്യമായി കുറയ്ക്കാൻ കഴിയുന്നു. 80 മുതൽ 90 ശതമാനം വരെ വിലക്കിഴിവിലാണ് അർജുൻ സാധാരണക്കാരിലേക്ക് മരുന്നുകൾ എത്തിക്കുന്നത്.
advertisement
ഉദാഹരണത്തിന്, പ്രമേഹത്തിനുള്ള ഗ്ലിമിപിരിഡ് എന്ന മരുന്നിന്റെ വില സാധാരണഗതിയിൽ ഒരു സ്ട്രിപ്പിന് 110 രൂപയാണ്. ജനറിക് ആധാർ സ്റ്റോറുകളിൽ ഇത് അഞ്ചു രൂപയ്ക്കു ലഭിക്കും. അലർജിയ്ക്കുള്ള ലെവോസെട്രിസിൻ വിപണിയിൽ ലഭിക്കുന്നത് 55 രൂപയ്ക്കാണെങ്കിൽ, ജനറിക് ആധാറിൽ അതിന്റെ വില വെറും ആറു രൂപയാണ്.
Also Read- 2014 മുതൽ ഇന്ത്യ അതിവേഗം വളർന്നു; പത്ത് വലിയ മാറ്റങ്ങളുമായി മോർഗൻ സ്റ്റാൻലി റിപ്പോർട്ട്
പ്രവർത്തനമാരംഭിച്ച് രണ്ടു വർഷത്തിനകം രണ്ടു നഗരങ്ങളിലായി വളർന്നുകൊണ്ടിരിക്കുകയായിരുന്നു ജനറിക് ആധാർ. ഇക്കാലയളവിലാണ് അർജുന്റെ ആദ്യ ടെഡ് ടോക്ക് വീഡിയോ വൈറലായി മാറുന്നത്. ബിസിനസ് ഭീമനായ രത്തൻ ടാറ്റയുടെ ശ്രദ്ധയിലും അർജുന്റെ വീഡിയോ പതിഞ്ഞു. ജനറിക് ആധാറിന്റെ ബിസിനസ് മോഡൽ കണ്ട് ഇഷ്ടപ്പെട്ട രത്തൻ ടാറ്റ, അർജുന്റെ സംരംഭത്തിൽ നിക്ഷേപം നടത്താൻ സന്നദ്ധത അറിയിക്കുകയും ചെയ്തു. അന്നുമുതൽ, ജനറിക് ആധാറിന്റെ ബിസിനസ് പങ്കാളിയാണ് ടാറ്റ.
‘വൻനഗരങ്ങളിൽ മാത്രമല്ല, ചെറുനഗരങ്ങളിലും രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലും ബിസിനസ് വ്യാപിപ്പിക്കുക എന്നാണ് ഞങ്ങളുടെ ലക്ഷ്യം.’ അർജുൻ പറയുന്നു.
Also Read- ഇന്റർബ്രാൻഡ് 2023 ലിസ്റ്റ്: ഇന്ത്യയിലെ ഏറ്റവും മൂല്യവത്തായ 5 ബ്രാൻഡുകളിൽ ആദ്യമായി ജിയോ
അടുത്തിടെയാണ് ബിഹാറിലെ കുശേശ്വർ ആസ്ഥാൻ എന്ന ഗ്രാമത്തിൽ ജനറിക് ആധാർ ഫ്രാഞ്ചൈസി ആരംഭിച്ചത്. പതിനായിരത്തിലധികം ആളുകൾക്ക് ആശ്രയിക്കാൻ വെറും ഒരു ആശുപത്രിയും ഒരു ഡോക്ടറും മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
സർക്കാർ ആശുപത്രികളിൽ 700 സ്റ്റോറുകൾ തുറക്കാൻ ഉത്തർപ്രദേശ് സർക്കാരുമായി ജനറിക് ആധാർ കരാറൊപ്പിട്ടു കഴിഞ്ഞു. മഹാരാഷ്ട്ര സർക്കാരുമായും സമാനമായ ചർച്ചകൾ നടക്കുന്നുണ്ട്. ആരോഗ്യപരിപാലനം എല്ലാവർക്കും താങ്ങാനാകുന്ന തരത്തിലേക്ക് മാറ്റാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ആപ്ല ദവാഖാന എന്ന സംരംഭവുമായി കൈകോർക്കാനാണ് പദ്ധതി.
ഗ്രാമങ്ങളിലേക്ക് വ്യാപിക്കുമ്പോൾത്തന്നെ, രാജ്യാന്തര തലത്തിലേക്ക് വളരാനും ജനറിക് ആധാർ ശ്രമിക്കുന്നുണ്ട്. ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, യു എ ഇ, മ്യാൻമർ എന്നിങ്ങനെ പല അയൽരാജ്യങ്ങളിലും ഇതിനോടകം ഫ്രാഞ്ചൈസികൾ തുടങ്ങിക്കഴിഞ്ഞു. ‘ദുബായ്, ഒമാൻ, കംബോഡിയ, വിയറ്റ്‌നാം എന്നിവിടങ്ങളിലും ഉടൻതന്നെ സ്‌റ്റോറുകൾ തുടങ്ങും’ അർജുൻ കൂട്ടിച്ചേർക്കുന്നു.
മനുഷ്യർക്കായുള്ള മരുന്നുകളുടെ വിപണിയിൽ വിപ്ലവം കൊണ്ടുവന്നതിനു ശേഷം, വെറ്റിനറി മരുന്നുകളിലേക്കും കടക്കുകയാണ് ജനറിക് ആധാർ. കർഷകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് അർജുന്റെ നിരീക്ഷണം. ആന്ധാപ്രദേശിൽ ജനറിക് ആധാറിന്റെ ആദ്യത്തെ വെറ്റിനറി സ്റ്റോർ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.
