കാർ നിർമ്മാതാക്കളിൽ, മാരുതി സുസുക്കി അവരുടെ ആധിപത്യം തുടരുന്നതാണ് സെപ്റ്റബറിലും കണ്ടത്. മാരുതിയുടെ ഏഴ് മോഡലുകൾ ആദ്യ പത്തിൽ ഇടംനേടി. ആദ്യ അഞ്ചു സ്ഥാനങ്ങളിലും മാരുതിയുടെ കാറുകളാണ്. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൌണിൽ വിൽപനയിൽ ഉണ്ടായ തിരിച്ചടി മറികടന്ന് സെപ്റ്റംബറിൽ 30 ശതമാനം വളർച്ച കൈവരിക്കാനും മാരുതിക്ക് കഴിഞ്ഞു.
മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ, ആൾട്ടോ, വാഗൺ ആർ, ഡിസയർ എന്നിവ യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രീമിയം ഹാച്ച്ബാക്കുകളായ സ്വിഫ്റ്റ്, ബലേനോ - കഴിഞ്ഞ സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോൾ 70 ശതമാനത്തിലധികം വിൽപ്പന വളർച്ച നേടി. വാഗൺആറിന്‍റെ പുതിയ മോഡൽ 50% വളർച്ച രേഖപ്പെടുത്തി.
advertisement
മാരുതിയുടെ മറ്റ് രണ്ട് മോഡലുകളായ ഇക്കോ, എർട്ടിഗ എന്നിവ വിൽപനയിലെ ആദ്യ പത്തിൽ ഇടംനേടി. ഇക്കോ ഏഴാമതും, എർട്ടിഗ ഒമ്പതാം സ്ഥാനത്തുമാണ്.
മാരുതി സുസുകിക്കു പുറമെ ഹ്യൂണ്ടായിയും സഹോദര സ്ഥാപനമായ കിയയുമാണ് ഇന്ത്യൻ വാഹന വിപണിയിൽ നേട്ടമുണ്ടാക്കിയ കമ്പനികൾ.
സെപ്റ്റംബറിൽ ഹ്യൂണ്ടായ് 20 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തി, പുതിയ ക്രെറ്റ എസ്‌യുവിയുടെ മുന്നേറ്റമാണ് ഹ്യൂണ്ടായിക്കു തുണയായത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കോംപാക്റ്റ് എസ്‌യുവിയായി ഇത് തുടരുന്നു,
ടോപ് 10 പട്ടികയിൽ ആറാം സ്ഥാനത്താണ് ക്രെറ്റ. സെപ്റ്റംബറിൽ 12,325 യൂണിറ്റുകൾ വിറ്റുകൊണ്ട് ക്രെറ്റ കിയ സെൽറ്റോസ് എസ്‌യുവിയുമായുള്ള അകലം വർദ്ധിപ്പിച്ചു, ഓഗസ്റ്റിൽ 11,756 യൂണിറ്റ് ക്രെറ്റയാണ് വിറ്റത്. കിയ സെൽറ്റോസ് വെറും 9,079 യൂണിറ്റുകളുമായി വിൽപ്പനയിൽ ഇടിവ് നേരിട്ടു. സെപ്റ്റംബറിൽ 10,389 യൂണിറ്റുകൾ വിറ്റ ഹ്യുണ്ടായ് ഗ്രാൻഡ് ഐ 10 പട്ടികയിൽ എട്ടാം സ്ഥാനം നേടി.