തിരിച്ചുവിളിച്ച വാഹനങ്ങളുടെ ഇന്ധന വിതരണ ലൈനിന്റെ കണക്റ്ററിൽ വിള്ളൽ വീഴുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിദഗ്ദ്ധമായ പരിശോധന നടത്തിയില്ലെങ്കിൽ ഇന്ധനം ചോരാനും തീപിടിക്കാനും ജീവനും സ്വത്തിനും ഹാനി സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങൾ ഉണ്ടാകാനുമുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും വാഹന നിർമാതാക്കൾ അറിയിച്ചു. വാഹനങ്ങൾ തിരിച്ചു വിളിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പു വരുത്തുകയാണെന്നും ജീപ്പ് ഇന്ത്യ പറഞ്ഞു.
"ഞങ്ങൾ ഏറ്റവും മുൻഗണന നൽകുന്ന കാര്യങ്ങളാണ് ഉപഭോക്താക്കളുടെ സുരക്ഷയും വാഹനങ്ങളുടെ ഗുണനിലവാരവും. ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുള്ള ഞങ്ങളുടെ ക്വാളിറ്റി കൺട്രോൾ പ്രോസസ് കണിശമായി നടത്തുന്നതിന്റെ ഭാഗമായാണ് ഈ പ്രശ്നം നേരത്തെ തന്നെ തിരിച്ചറിയാൻ കഴിഞ്ഞത്", ജീപ്പ് ഇന്ത്യയുടെ തലവൻ നിപുൻ മഹാജൻ പറയുന്നു. "രാജ്യത്തുടനീളമുള്ള ഞങ്ങളുടെ അംഗീകൃത വർക്ക് ഷോപ്പുകളിലെ പരിശീലനം ലഭിച്ച സാങ്കേതിക വിദഗ്ദ്ധർ ഉപഭോക്താക്കളിൽ നിന്ന് പണമൊന്നും ഈടാക്കാതെ ആവശ്യമായ പരിശോധനകൾ നടത്തും", അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
നിലവിൽ റാംഗ്ലറിന്റെ എക്സ് ഷോറൂം വില 55.15 ലക്ഷം രൂപയാണ്. 271 പി എസ് 2-ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ കരുത്ത് നൽകുന്ന ഈ എസ് യു വി മോഡലിന് 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഗിയർബോക്‌സും ഉണ്ട്. ഓഫ് റോഡ് മോഡ് ഉൾപ്പെടെയുള്ള ജീപ്പിന്റെ റോക്ക് ട്രാക് സംവിധാനം (റൂബിക്കോണിൽ മാത്രം), ലോക്കിങ് ഡിഫറൻഷ്യൽസ്, സ്വേ ബാർ ഡിസ്കണക്റ്റ് എന്നിവ ഈ വാഹനത്തിന്റെ മറ്റു സവിഷേതകളിൽ ഉൾപ്പെടുന്നു.
മോട്ടോർ ജനറേറ്റർ യൂണിറ്റിൽ തകരാറ് സംഭവിക്കാനുള്ള സാധ്യതയെ മുൻനിർത്തി കഴിഞ്ഞ മാസം മാരുതി സുസുക്കി 1.81 ലക്ഷത്തോളം വാഹനങ്ങൾ തിരികെ വിളിച്ചിരുന്നു. 2018 മെയ് 4 നും 2020 ഒക്റ്റോബർ 27 നും ഇടയിൽ നിർമിച്ച വിറ്റാര ബ്രെസ്സ, സിയാസ്, എർട്ടിഗ, എസ്-ക്രോസ്, എക്സ് എൽ 6 എന്നീ മോഡലുകളുടെ പെട്രോൾ വേരിയന്റുകളാണ് സുസുക്കി തിരികെ വിളിച്ചത്. 2021 നവംബർ 1 മുതൽ തകരാർ സംഭവിച്ച വാഹനഭാഗങ്ങൾ മാറ്റി നൽകിത്തുടങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
