ദുബായ്ക്കും ബെംഗളൂരുവിനുമിടയില്‍ ബോയിംഗ് 777 വിമാനത്തിലാണ് എമിറേറ്റ്സ് ഇതുവരെ സര്‍വീസ് നടത്തിയിരുന്നത്. എന്നാൽ ഒക്ടോബർ മുതൽ എ380 സർവ്വീസ് ആരംഭിക്കും. ദുബായ്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിക്കാനൊരുങ്ങുന്ന എമിറേറ്റ്സ് എ380 വിമാനത്തെക്കുറിച്ച് കൂടുതല്‍ അറിയാം.
എമിറേറ്റ്സ് എ380ന് 510 മുതല്‍ 575 ടണ്‍ വരെ ഭാരമുണ്ട്. രണ്ട് നീലത്തിമിംഗലത്തിന്റെ (72.7 മീറ്റര്‍) നീളവും അഞ്ച് ജിറാഫുകള്‍ ചേരുന്ന (24.1 മീറ്റര്‍) ഉയരവുമാണ് വിമാനത്തിനുള്ളത്. ബോയിംഗ് 777 നേക്കാള്‍ 45 ശതമാനം കൂടുതല്‍ സീറ്റിംഗ് കപ്പാസിറ്റി എ380 ന് ഉണ്ട്. കൂടാതെ എല്ലാ ക്യാബിനുകളിലും വലിയ സ്‌ക്രീനുകളും ഒരുക്കിയിട്ടുണ്ട്. എമിറേറ്റ്സ് ഫ്ളീറ്റില്‍ ആകെ 118 എ380 യൂണിറ്റുകളാണ് ഉള്ളത്.
advertisement
2018 മുതല്‍ 105 മില്യണിലധികം യാത്രക്കാരുമായി ഒരു ബില്യണ്‍ കിലോമീറ്ററിലധികമാണ് എ380 ഇതുവരെ പറന്നിരിക്കുന്നത്. എ380 ന്റെ ഏറ്റവും ദൂരം കുറഞ്ഞ സർവ്വീസ് 1,700 കിലോമീറ്റര്‍ ദൂരമുള്ള ദുബായ്ക്കും സൗദി അറേബ്യയിലെ ജിദ്ദയ്ക്കും ഇടയിലാണ്. അതേസമയം, ഏറ്റവും ദൈര്‍ഘ്യമേറിയത് ദുബായ് - ഓക്ക്ലന്‍ഡ് റൂട്ടാണ്. 14,193 കിലോമീറ്റര്‍ ദൂരമുള്ള യാത്രയാണിത്.
അതേസമയം, യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങളാണ് എ380 ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ് ക്ലാസിലെ സ്വകാര്യ സ്യൂട്ടുകളും ഷവര്‍ സ്പാകളും, ബിസിനസ് ക്ലാസിലെ ഫ്‌ളാറ്റ് ബെഡ് സീറ്റുകള്‍, എക്സ്ട്രാ റൂം, വയര്‍ലെസ് ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ഇക്കണോമിക് ക്ലാസിലെ ഇഷ്ടാനുസൃതം ഉപയോഗിക്കാന്‍ കഴിയുന്ന ലൈറ്റിംഗ് സംവിധാനം എന്നീ സൗകര്യങ്ങള്‍ എമിറേറ്റ്സ് എ380-ല്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് വൈ ഫൈ സേവനവും ലഭ്യമാണ്. ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് എ380ൽ ഒരു ഓണ്‍ബോര്‍ഡ് ലോഞ്ചും തയാറാക്കിയിട്ടുണ്ട്.
GP7200 RR ട്രെന്റ് 900 എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന എ380 ന് പരമാവധി 8,000 നോട്ടിക്കല്‍ മൈല്‍ (ഏകദേശം 15,000 കിലോമീറ്റര്‍) വേഗത്തിൽ പറക്കാനാകും. 43,100 അടി ഉയരത്തിലാണ് എ380 പറക്കുന്നത്. എ380 വിമാനത്തിന്റെ ഇന്റീരിയര്‍ സ്‌ളീക് ക്രീമിലും വെങ്കലത്തിലുമാണ് തീര്‍ത്തിരിക്കുന്നത്. അതേസമയം, ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ബിവള്‍ഗറി ടോയ്ലറ്റ് ഉല്‍പ്പന്നങ്ങളും, സ്പാ ഉല്‍പ്പന്നങ്ങളും ലഭിക്കും. കൂടാതെ, പ്രൈവസി ഡോറുകള്‍, മിനി ബാര്‍, സിനിമ കാണാനുള്ള സൗകര്യം, വാനിറ്റി ടേബിള്‍, മിറര്‍ എന്നിവയും ലഭ്യമാണ്. ഇതിന് പുറമെ, സീറ്റുകള്‍ കിടക്കയായി ഉപയോഗിക്കാനുള്ള സൗകര്യവും എ380ൽ ഒരുക്കിയിട്ടുണ്ട്.