ഗോവ കേന്ദ്രീകരിച്ചുപ്രവർത്തിക്കുന്ന കമ്പനി 70 യാത്രക്കാരെ വഹിക്കാൻ കഴിയുന്ന എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്താകും സർവീസ് നടത്തുക. ദുബായ് എയറോസ്പെയ്‌സ് എന്റർപ്രൈസസിൽനിന്ന് രണ്ടുവിമാനങ്ങൾ പാട്ടത്തിനെടുത്തിട്ടുണ്ട്. ഇതിലൊന്ന് ഇന്ത്യയിലെത്തി. പരീക്ഷണപ്പറക്കൽ ഈ വിമാനത്തിലായിരുന്നു. വാണിജ്യസേവനം ഉടൻ തുടങ്ങാനാകുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശിയായ മനോജ് ചാക്കോയ്ക്ക് വ്യോമയാനമേഖലകളിൽ വർഷങ്ങളുടെ അനുഭവപരിചയമുണ്ട്. വിജയ് മല്യയുടെ പ്രവർത്തനം നിർത്തിപ്പോയ കിങ് ഫിഷർ എയർലൈൻസിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. ഫെയർഫാക്സിന്റെ ഇന്ത്യാ വിഭാഗം മുൻ മേധാവിയായിരുന്ന ഹർഷ രാഘവനുമായി ചേർന്ന് മനോജ് ചാക്കോ സ്ഥാപിച്ച ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാണ് ഫ്ലൈ 91 പ്രവർത്തിക്കുക. ഹർഷയുടെ കൺവർജന്റ് ഫിനാൻസാണ് കമ്പനിയിലെ മുഖ്യനിക്ഷേപകർ. ചെറുപട്ടണങ്ങളെ ആകാശമാർഗം ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയുടെ ഭാഗമായി പ്രാദേശിക എയർലൈൻ സർവീസായിരിക്കുമിത്.
മഹാരാഷ്ട്രയിലെ ചെറുപട്ടണങ്ങളിലേക്കും ലക്ഷദ്വീപിലേക്കുമായിരിക്കും ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ഉഡാൻ പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയിലെ സിന്ധുദുർഗ്, ജൽഗാവ്, നാന്ദേഡ് എന്നിവിടങ്ങളിലേക്കും ലക്ഷദ്വീപിലെ അഗത്തിയിലേക്കുമായിരിക്കും സർവീസെന്ന് കമ്പനി സൂചന നൽകി. ദുബായ് എയറോസ്പേസിൽനിന്ന് രണ്ട് എടിആർ 72-600 വിമാനങ്ങളാണ് പാട്ടത്തിനെടുത്തിരിക്കുന്നത്.
ഗോവയിൽ ജി.എം.ആറിന്റെ ഉടമസ്ഥതയിലുള്ള മനോഹർ ഇന്റർനാഷണൽ വിമാനത്താവളം കേന്ദ്രീകരിച്ചായിരിക്കും കമ്പനിയുടെ പ്രവർത്തനം. ഒരുവർഷത്തിനകം ആറ് വിമാനങ്ങൾകൂടി എത്തിക്കാനും കമ്പനി ലക്ഷ്യമിടുന്നു. അഞ്ചുവർഷത്തിനകം വിമാനങ്ങളുടെ എണ്ണം 40 ആയി ഉയർത്തും. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്.