2023 ഫെബ്രുവരിയിലെ കണക്കനുസരിച്ച് സൗത്ത് ഈസ്റ്റേൺ റെയിൽവേയിൽ (SER) 96,582 നോൺ ഗസറ്റഡ് തസ്തികകളിൽ 17,811 എണ്ണം ഒഴിഞ്ഞുകിടക്കുന്നതായി ന്യൂസ് 18 കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. അതുകൂടാതെ നിലവിൽ അനുവദിച്ചിട്ടുള്ള 937 ഗസറ്റഡ് തസ്തികകളിൽ 150 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. 288 പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന ഒഡീഷയിലെ ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷൻ സൌത്ത് ഈസ്റ്റേൺ റെയിൽവേ പരിധിയിലാണ് വരുന്നത്. സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ മാത്രം 14,815 തസ്തികകൾ ഇന്ത്യയിലുടനീളം ഒഴിഞ്ഞുകിടക്കുകയാണ്.
advertisement
വളരെ പ്രധാനപ്പെട്ട റൂട്ടുകളിൽ ഇടയ്ക്കിടെ ധാരാളം ട്രെയിനുകൾ കടന്ന് പോകാറുണ്ട്. രണ്ടോ മൂന്നോ മിനിറ്റുകളുടെ ഇടവേളയിൽ ഒരു ട്രെയിൻ വീതം ഇത്തരം റൂട്ടുകളിൽ ഉണ്ടാകും. ഇത് വലിയ സമ്മർദമാണ് ജീവനക്കാർക്ക് ഉണ്ടാക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ അപ്രധാനമെന്ന് തോന്നുന്ന ചില പ്രശ്നങ്ങൾ അവഗണിച്ചേക്കാം, അതൊരിക്കലും മനപ്പൂർവ്വമല്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത SER ലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു ട്രെയിൻ നിർത്തുന്നത് ആ ഒരു ട്രെയിനിന്റെ മാത്രമല്ല, അതിനു പിന്നിൽ വരുന്ന മറ്റ് ട്രെയിനുകളുടെയും സമയനിഷ്ഠയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഒഡീഷയിൽ പോയിന്റ് ശരിയായി സജ്ജീകരിക്കാത്തതോ അല്ലെങ്കിൽ സിഗ്നലുകൾ പ്രവർത്തിക്കാത്തതോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ ട്രെയിൻ പാളം തെറ്റിയതോ ആകാനാണ് സാധ്യത. മെയിന്റനൻസ് ചെയ്യാനുള്ള അഭ്യർത്ഥന ഉന്നയിച്ചിരിക്കാമെങ്കിലും അവഗണിക്കപ്പെടാനാണ് സാധ്യത. ചിലപ്പോൾ സമ്മർദ്ദം കാരണം അറ്റകുറ്റപ്പണി തിടുക്കത്തിൽ നടത്തിയിരിക്കാനും സാധ്യതയുണ്ട്. മറ്റെന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. കൃത്യമായ വിവരം അറിയാൻ വിശദമായ അന്വേഷണത്തിന് മാത്രമേ കഴിയൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാജ്യത്താകെ ദിവസവും ആയിരക്കണക്കിന് ട്രെയിനുകൾ ഓടിക്കാൻ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന സ്വന്തം ജീവനക്കാരെ തന്നെ ഇക്കാര്യത്തിൽ ചോദ്യം ചെയ്യുന്നത് നിരാശാജനകമാണെന്നും അവർ പറയുന്നു.
തെറ്റുകൾ വരുത്തിയേക്കാവുന്ന വലിയ സമ്മർദ്ദത്തിലാണ് ജീവനക്കാർ ജോലി ചെയ്യുന്നത്. നമ്മൾ എല്ലാവരും തെറ്റുകൾ വരുത്താറില്ലേ. തീർച്ചയായും ഇത് ഒരു ക്രിമിനൽ കുറ്റമാണ്, പക്ഷേ അത് മനഃപൂർവമായിരിക്കില്ല. ‘അട്ടിമറി’ എന്ന വാക്കിനോട് യോജിപ്പില്ല എന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സിഗ്നൽ സംവിധാനത്തെ മനഃപൂർവം തെറ്റായ രീതിയിൽ പ്രവർത്തിപ്പിക്കുക എന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണ്. ഒരു പ്രത്യേക സ്റ്റേഷനിലെയും സെക്ഷനിലെയും കൺട്രോൾ, മോണിറ്ററിംഗ് യൂണിറ്റുകളിൽ എന്തെങ്കിലും കൃത്രിമം കാണിച്ചാലും അത് സെൻട്രൽ മോണിറ്ററിംഗ് യൂണിറ്റിൽ (ആ ഡിവിഷനിലെ) ഉടനടി അറിയാൻ സാധിക്കും.
ഇലക്ട്രോണിക് സിഗ്നലിംഗും ഇന്റർലോക്കിംഗും വളരെ സെൻസിറ്റീവ് ആയതിനാൽ ഒരു കല്ല് റെയിൽ പാതയിൽ ഉണ്ടായിരുന്നാൽ പോലും സിഗ്നലുകൾ ചുവപ്പായി മാറുമെന്ന് SER-ന് കീഴിലുള്ള റെയിൽവേയുടെ ഖരഗ്പൂർ ഡിവിഷനിലെ മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിൽ മനുഷ്യ ഇടപെടൽ ഉൾപ്പെടുന്നില്ലെന്ന് ഞാൻ പറയുന്നില്ല, എന്നാൽ അട്ടിമറി എന്നത് വളരെ അവിശ്വസനീയമായ ഒരു ആരോപണമാണ്. സിഗ്നൽ സിസ്റ്റം വളരെ സെൻസിറ്റീവും സ്മാർട്ടുമാണ്. ചില വയറുകൾ പൊട്ടിക്കുകയോ പോയിന്റുകൾ മാറ്റുകയോ ചില ബട്ടണുകൾ അമർത്തുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള സിസ്റ്റത്തെ ബാധിക്കില്ല, അതേസമയം ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ സിഗ്നൽ ലഭിക്കാതെ വരാം. ഇതോടെ സിഗ്നൽ സംവിധാനത്തിൽ സിഗ്നലുകൾ ചുവപ്പായി മാറും എന്നും അദ്ദേഹം വിശദീകരിച്ചു.
എന്താണ് സംഭവിച്ചതെന്ന് കൃത്യമായി പറയാൻ കഴിയുന്ന ഒരേയൊരു വ്യക്തി ലോക്കോ പൈലറ്റാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അദ്ദേഹം ഒരു പ്രസ്താവന നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഈ ഘട്ടത്തിൽ അവഗണിക്കാനാവില്ല. അപകടത്തിന്റെ ഞെട്ടൽ മാറാൻ കൂടുതൽ സമയം വേണ്ടി വന്നേക്കാം.
പാളം തെറ്റുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ട്രാക്ക് അല്ലെങ്കിൽ ചക്രങ്ങൾ കാരണവും ഇത് സംഭവിക്കാം. ഉപകരണങ്ങൾ ശരിയായി പരിശോധിക്കുന്നതിലോ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിലോ ഉണ്ടായ പിഴവ് ആകാം ചിലപ്പോൾ അപകട കാരണം. ലോക്കോമോട്ടീവുകൾ, റോളിംഗ് സ്റ്റോക്ക്, ട്രാക്ക്, സിഗ്നലുകൾ എല്ലാം പരിശോധിക്കേണ്ടതാണ്. ട്രാക്കിന്റെയും ചക്രത്തിന്റെയും വിശദമായ പരിശോധനയും നിർണായകമാണെന്ന് റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. പാളം തെറ്റിയ ഭാഗത്തിന്റെ ആദ്യ ചക്രവും മൌണ്ട് പോയിന്റും ഡ്രോപ്പ് പോയിന്റും തിരിച്ചറിയേണ്ടതുണ്ട്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ പുറത്ത് വരാൻ കാത്തിരിക്കാം. അപകടം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.