സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കെട്ടിടങ്ങളുടെ വാടക കരാർ ഉൾപ്പെടെ ബൈജൂസ് പുതുക്കാത്തതിനാൽ ഓഫീസുകൾ ഒഴിയുന്ന നടപടികൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി കമ്പനി നടത്തിവരികയാണെന്ന് എൻഡിടിവി റിപ്പോർട്ടു ചെയ്തു. 1.2 ബില്യൺ ഡോളറിന്റെ വായ്പയുമായി ബന്ധപ്പെട്ട് വായ്പ നൽകിയവരുമായി കമ്പനി തർക്കത്തിലേർപ്പെട്ടിരുന്നു. ഒരുസമയത്ത് 20 ബില്യൺ ഡോളറിലധികം മൂല്യമുണ്ടായിരുന്ന ബൈജൂസിന് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം 90 ശതമാനം ഇടിവ് മൂല്യത്തിൽ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ മാസം ചേർന്ന യോഗത്തിൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്ത് നിന്നും ബൈജു രവീന്ദ്രനെ നീക്കണമെന്ന ആവശ്യത്തെ അനുകൂലിച്ച് കമ്പനിയുടെ നിക്ഷേപകർ വോട്ട് ചെയ്തുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേസമയം ചെറിയ ശതമാനം നിക്ഷേപകർ മാത്രമാണ് ഈ തീരുമാനത്തിന് പിന്നിലെന്നും അതുകൊണ്ട് തന്നെ അവർ പാസാക്കിയ പ്രമേയം ഫലപ്രദമല്ലെന്നും ചൂണ്ടിക്കാട്ടി ബൈജൂസ് പ്രസ്താവനയിറക്കുകയും ചെയ്തു. കോർപ്പറേറ്റ് രംഗത്തെ പ്രശ്‌നങ്ങളെത്തുടർന്ന് കമ്പനിയുടെ ഓഡിറ്ററായിരുന്ന ഡെലോയ്‌റ്റിൻ്റെ പിൻവാങ്ങലും യുഎസിലെ വായ്പക്കാരുമായുള്ള നിയമ പോരാട്ടവും ഉൾപ്പെടെ നിരവധി പ്രതിസന്ധികൾ കാരണം ബൈജു രവീന്ദ്രന് പ്രധാന നിക്ഷേപകരുടെ പിന്തുണ നഷ്ടപ്പെട്ടിരുന്നു. നിക്ഷേപകർ പണം നൽകാത്തതിനാൽ ഫെബ്രുവരി മാസത്തെ ശമ്പളം നൽകാൻ കമ്പനിക്ക് കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബൈജു രവീന്ദ്രൻ കഴിഞ്ഞ മാസം ജീവനക്കാർക്ക് കത്ത് നൽകിയിരുന്നു.
advertisement
