ഡിജിറ്റൽ അസറ്റിൽ ആന്തരിക മൂല്യമില്ലെന്ന് വിശ്വസിക്കുന്നതിനാൽ ക്രിപ്‌റ്റോകറൻസികളുടെ കാര്യത്തിൽ ആർബിഐ വിമർശനാത്മക നിലപാട് തുടരുന്നു. ഓഹരി വിപണിയുടെ കാര്യത്തിൽ, അതിൽ അന്തർലീനമായ ഒരു ബിസിനസ്സ് ഉണ്ട്. എന്നാൽ ക്രിപ്‌റ്റോ കറൻസിയ്ക്ക്, ഒരു അൽഗൊരിതം മാത്രമേയുള്ളൂ. ആർബിഐ ഗവർണർ ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥിരതയെക്കുറിച്ചുള്ള ആശങ്ക ഇത്തരത്തിൽ പലതവണ പങ്കുവച്ചിട്ടുണ്ട്.
ഇന്ന് നടന്ന പത്രസമ്മേളനത്തിലും ക്രിപ്‌റ്റോ നിക്ഷേപങ്ങളെക്കുറിച്ചുള്ള തന്റെ നിലപാട് ശക്തികാന്ത ദാസ് വ്യക്തമാക്കി. “നിക്ഷേപകരോട് അവർ ക്രിപ്‌റ്റോകറൻസികളിൽ എന്താണ് നിക്ഷേപിക്കുന്നതെന്ന് പറയേണ്ടത് എന്റെ കടമയാണെന്ന് ഞാൻ കരുതുന്നു. അവർ സ്വന്തം ഉത്തരവാദിത്തത്തിലാണ് നിക്ഷേപിക്കുന്നതെന്ന കാര്യം ഓർക്കണം. ക്രിപ്‌റ്റോകറൻസികൾക്ക് അതിൽ അന്തർലീനമായ ഒരു അസറ്റ് ഇല്ലെന്ന കാര്യം ഓർമ്മിക്കേണ്ടതാണ്" അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ കഴിഞ്ഞ ദിവസത്തെ തന്റെ ബജറ്റ് പ്രസംഗത്തിൽ വെർച്വൽ ആസ്തികൾ വഴിയുള്ള നേട്ടത്തിന് 'ക്രിപ്‌റ്റോ ടാക്സ്' എന്ന പുതിയ നികുതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്രിപ്റ്റോകറൻസിയെക്കുറിച്ചുള്ള ആർബിഐ ഗവർണറുടെ പരാമർശം. ഡിജിറ്റൽ കറൻസി ഉപയോഗിച്ച് നേടുന്ന ആസ്തികൾക്ക് 30 ശതമാനം നികുതി ചുമത്തുമെന്നാണ് ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കിയത്.
എന്നാൽ ഡിജിറ്റൽ റുപ്പി, പേപ്പർ രൂപ പോലെ തന്നെയാണെന്നും അതിന്റെ രൂപം ഇലക്ട്രോണിക് അല്ലെങ്കിൽ ഡിജിറ്റൽ ആണെന്നത് മാത്രമാണ് വ്യത്യാസമെന്നും ആർബിഐ വ്യക്തമാക്കി. ഒരു സാധാരണ രൂപ നിങ്ങളുടെ പേഴ്സിലോ പോക്കറ്റിലോ സൂക്ഷിക്കുന്നതുപോലെ, ഡിജിറ്റൽ രൂപ നിങ്ങളുടെ സെൽ ഫോണിലാണ് സൂക്ഷിക്കുന്നതെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു.
“നിങ്ങളുടെ വാലറ്റിൽ പേപ്പർ രൂപ എങ്ങനെ സൂക്ഷിക്കുന്നുവോ അതുപോലെ ഇലക്ട്രോണിക് ഉപകരണത്തിൽ ഡിജിറ്റൽ രൂപ സൂക്ഷിക്കും. രണ്ടും തമ്മിൽ വ്യത്യാസമില്ല. ഡിജിറ്റൽ റുപ്പിയും ക്രിപ്‌റ്റോകറൻസിയും തമ്മിലുള്ള ഒരേയൊരു വ്യത്യാസം ആദ്യത്തേത് ആർബിഐ പുറത്തിറക്കുന്നതാണ് എന്നതാണ്. എന്നാൽ ക്രിപ്‌റ്റോകറൻസികൾ സ്വകാര്യമായി സൃഷ്‌ടിച്ച ഉൽപ്പന്നങ്ങളാണ്” വെർച്വൽ മീറ്റിംഗിൽ ആർബിഐ ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
2022-23 സാമ്പത്തിക വർഷം തന്നെ ആർബിഐ ഡിജിറ്റൽ റുപ്പി അവതരിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു. നേരത്തെ, ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രസംഗത്തിനിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2022-23 സാമ്പത്തിക വർഷത്തിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് വ്യക്തമാക്കിയിരുന്നു.
